1 കൊറിന്തോസ് 12

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍
1

സഹോദരരേ, നിങ്ങള്‍ ആത്മീയ ദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.

2

നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥ സഞ്ചാരം ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ.

3

ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

4

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ.

5

ശുശ്രൂഷകളില്‍വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ.

6

പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ.

7

ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്‍മയ്ക്കുവേണ്ടിയാണ്.

8

ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു.

9

ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.

10

ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു.

11

തന്റെ ഇ ച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.

ഒരു ശരീരം പല അവയവങ്ങള്‍
12

ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും.

13

നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു.

14

ഒരു അവയവമല്ല, പലതുചേര്‍ന്നതാണ് ശരീരം.

15

ഞാന്‍ കൈ അല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു കാല്‍ പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ?

16

അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ?

17

ശരീരം ഒരു കണ്ണുമാത്രമായിരുന്നെങ്കില്‍ശ്രവണം സാധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവി മാത്രമായിരുന്നെങ്കില്‍ ഘ്രാണം സാധ്യമാകുന്നതെങ്ങനെ?

18

എന്നാല്‍, ദൈവം സ്വന്തം ഇഷ്ടമനുസരിച്ച് ഓരോ അവയ വവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

19

എല്ലാംകൂടെ ഒരു അവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു?

20

ഇപ്പോഴാകട്ടെ പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്.

21

കണ്ണിന് കൈയോട് എനിക്കു നിന്നെക്കൊണ്ട് ആവശ്യമില്ല എന്നോ, തലയ്ക്കു കാലിനോട് എനിക്കു നിന്നെക്കൊണ്ട് ഉപയോഗമില്ല എന്നോ പറയുക സാധ്യമല്ല.

22

നേരേമറിച്ച്, ദുര്‍ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതല്‍ ആവശ്യമായിരിക്കുന്നത്.

23

മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യത കല്‍പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്യുന്നു.

24

ഭംഗിയുള്ള അവയവങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനംചെയ്തിരിക്കുന്നു.

25

അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനുതന്നെ.

26

ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.

27

നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.

28

ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ?

29

എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ?

30

എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?

31

എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമ മായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.