1 കൊറിന്തോസ് 14

പ്രവചനവരവും ഭാഷാവരവും
1

സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍.

2

ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു.

3

അത് അവരുടെ ഉത്കര്‍ഷത്തിനും പ്രോത്‌സാഹത്തിനും ആശ്വാസത്തിനും ഉ പകരിക്കുന്നു.

4

ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്ര ഹിക്കുന്നു.

5

എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത് കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.

6

സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്ഞാനമോ പ്രവചനമോ പ്രബോധനമോ നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ് താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം?

7

വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരിക്ത മായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?

8

കാഹളധ്വനി അസ്പഷ്ടമാണെങ്കില്‍ ആരെങ്കിലുംയുദ്ധത്തിനു തയ്യാറാകുമോ?

9

അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരം കൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍ ആര്‍ക്ക് എന്തു മനസ്‌സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്.

10

അര്‍ഥമുള്ള അനേകം ശബ്ദങ്ങള്‍ലോകത്തില്‍ ഉണ്ട്.

11

എന്നാല്‍, ഭാഷയുടെ അര്‍ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്ക് അവനും അന്യനായിരിക്കും.

12

നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്‌സുകരായിരിക്കുന്നതുകൊണ്ട് സഭയുടെ ഉത്കര്‍ഷത്തിനായിയത്‌നിക്കുവിന്‍.

13

അതിനാല്‍, ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ വ്യാഖ്യാനത്തിനുള്ള കഴിവിനായി പ്രാര്‍ഥിക്കണം.

14

ഞാന്‍ ഭാഷാവരത്തോടെ പ്രാര്‍ഥിക്കുമ്പോള്‍ എന്റെ ആത്മാവു പ്രാര്‍ഥിക്കുന്നു. എന്നാല്‍, എന്റെ മനസ്‌സ് ഫലരഹിതമായിരിക്കും.

15

ഞാനെന്താണു ചെയ്യേണ്ടത്? ഞാന്‍ എന്റെ ആത്മാവുകൊണ്ടും മനസ്‌സുകൊണ്ടും പ്രാര്‍ ഥിക്കും; ആത്മാവുകൊണ്ടും മനസ്‌സുകൊണ്ടും പാടുകയും ചെയ്യും.

16

നേരേമറിച്ച്, നീ ആത്മാവുകൊണ്ടു മാത്രം സ്‌തോത്രം ചെയ്താല്‍ നിന്റെ വാക്കുകള്‍ ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന്‍ നിന്റെ കൃതജ്ഞതാസ്‌തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?

17

നീ ഉചിതമായി കൃതജ്ഞതയര്‍പ്പിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, അപരന് അതു പരിപോഷകമാകുന്നില്ല.

18

നിങ്ങളെല്ലാവരെയുംകാള്‍ കൂടുതലായി ഞാന്‍ ഭാഷാവരത്തോടെ സംസാരിക്കുന്നുണ്ട് എന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.

19

എങ്കിലും, സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധ പൂര്‍വം സംസാരിക്കുന്നതാണ്.

20

സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്. തിന്‍മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയും ആയിരിക്കുവിന്‍.

21

നിയമത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍ മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലും അവര്‍ എന്നെ കേള്‍ക്കാന്‍ കൂട്ടാക്കുകയില്ല എന്നു കര്‍ത്താവ് പറയുന്നു.

22

ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും.

23

ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അ ജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ?

24

എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു അവിശ്വാസിയോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവനു കാരണമാകും.

25

അങ്ങനെ അവന്‍ സാഷ്ടാംഗപ്രണാമം ചെയ്ത് ദൈവത്തെ ആരാധിക്കാനും ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു പ്രഖ്യാപിക്കാനും ഇടയാകും.

ആത്മീയവരങ്ങളുടെ ഉപയോഗം
26

സഹോദരരേ, ആകയാല്‍ എന്തുവേണം? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ, സാരോപദേശമോ വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്മീയോത്കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ.

27

ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേസംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം.

28

വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ.

29

രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയും ചെയ്യട്ടെ.

30

കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാട് ഉണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശ്ശ ബ്ദനാകണം.

31

അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറിപ്രവചിക്കാനും പഠിക്കാനും പ്രോത്‌സാഹനം ലഭിക്കാനും ഇടയാകും.

32

പ്രവാചകരുടെ ആത്മാവ് പ്രവാചകര്‍ക്കു വിധേയമാണ്.

33

എന്തെന്നാല്‍, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.

34

വിശുദ്ധരുടെ എല്ലാ സഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ.

35

അവര്‍ എന്തെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്‍മാരോടു ചോദിച്ചുകൊള്ളട്ടെ. സഭയില്‍ സംസാരിക്കുന്നത് സ്ത്രീക്ക് ഉചിതമല്ല.

36

എന്ത്! നിങ്ങളില്‍ നിന്നാണോ ദൈവവചനത്തിന്റെ ഉദ്ഭവം? അതോ, ദൈവവചനം സ്വീകരിക്കാന്‍ സാധിച്ചത് നിങ്ങള്‍ക്കു മാത്രമാണോ?

37

പ്രവാചകനെന്നോ ആത്മീയ മനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്റെ കല്‍പനയായി അവന്‍ അംഗീകരിക്കണം.

38

ആരെങ്കിലും ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ അവനും അംഗീകരിക്കപ്പെടുകയില്ല.

39

ആകയാല്‍, എന്റെ സഹോദരരേ, പ്രവ ചനവരത്തിനായി തീവ്രമായി അഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ. എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.