1 കൊറിന്തോസ് 4

ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാര്‍
1

ക്രിസ്തുവിന്റെ ദാസന്‍മാരും ദൈവരഹ സ്യങ്ങളുടെ കാര്യസ്ഥന്‍മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്.

2

കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തതകൂടിയേ തീരൂ.

3

നിങ്ങളോ ഏതെങ്കിലുംന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല.

4

ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്ന് അര്‍ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്.

5

അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്നു പ്രശംസ ലഭിക്കും.

6

സഹോദരരേ, ഇക്കാര്യങ്ങളില്‍ എന്നെയും അപ്പോളോസിനെയും ഞാന്‍ ഉദാഹരണമാക്കിയത് നിങ്ങളെ പ്രതിയാണ്. എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

7

നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?

8

ഇപ്പോള്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങള്‍ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങള്‍ ഭരണം നടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍!

9

ദൈവം അപ്പസ്‌തോലന്‍മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ട വരെപ്പോലെ ഏറ്റവും അവസാനത്തെനിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ഞങ്ങള്‍ ലോകത്തിനും ദൂതന്‍മാര്‍ക്കും മനുഷ്യര്‍ക്കും പ്രദര്‍ശനവസ്തുക്കള്‍ ആയിത്തീര്‍ന്നിരിക്കുന്നു.

10

ഞങ്ങള്‍ ക്രിസ്തുവിനെപ്രതി ഭോഷന്‍മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍; ഞങ്ങള്‍ ബലഹീനന്‍മാര്‍, നിങ്ങള്‍ ബലവാന്‍മാര്‍; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അവ മാനിതര്‍.

11

ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്‌നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു.

12

സ്വന്തംകൈകൊണ്ടു ഞങ്ങള്‍ അധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപത റാതെ നില്‍ക്കുന്നു.

13

ദൂഷണം പറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടംപോലെയുമായിത്തീര്‍ന്നിരിക്കുന്നു.

14

നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്, വത്‌സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്.

15

നിങ്ങള്‍ക്കുക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്‍മാര്‍ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു ജന്‍മം നല്‍കിയ തു ഞാനാണ്.

16

ആകയാല്‍, നിങ്ങള്‍ എന്നെ അനുകരിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.

17

കര്‍ത്താവില്‍ എന്റെ പ്രിയ പുത്രനും വിശ്വസ്തനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയ ച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എന്റെ മാര്‍ഗങ്ങള്‍ നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്.

18

ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരുകയില്ലെന്നു കരുതി നിങ്ങളില്‍ ചിലര്‍ ഔദ്ധത്യം ഭാവിക്കുന്നുണ്ട്.

19

എന്നാല്‍, കര്‍ത്താവ് തിരുമനസ്‌സായാല്‍ ഞാന്‍ ഉടനെതന്നെ അങ്ങോട്ടു വരും. അപ്പോള്‍ ആ ഉദ്ധതന്‍മാരുടെ വാക്കുകളല്ല ഞാന്‍ മന സ്‌സിലാക്കുക, അവരുടെ ശക്തിയാണ്.

20

ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്.

21

നിങ്ങള്‍ക്ക് ഏതാണ് ഇഷ്ടം - നിങ്ങളുടെ അടുത്തേക്കു ഞാന്‍ വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?