1 കൊറിന്തോസ് 6

വിശ്വാസികളുടെ വ്യവഹാരം
1

നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ അവന്‍ വിശുദ്ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധി തേടാന്‍മുതിരുന്നുവോ?

2

വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിവില്ലേ? നിങ്ങള്‍ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നി സ്‌സാരകാര്യങ്ങളെക്കുറിച്ചു വിധി കല്‍പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ?

3

ദൂതന്‍മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെപ്പറ്റി പറയാനുണ്ടോ?

4

ഐഹികകാര്യങ്ങളെക്കുറിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭ അല്‍പവും വിലമതിക്കാത്തവരെ നിങ്ങള്‍ന്യായാധിപരായി അവരോധിക്കുന്നുവോ?

5

നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ?

6

സഹോദരന്‍ സഹോദരനെതിരേ പരാതിയുമായിന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെന്യായാസനത്തെ!

7

നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ?

8

നിങ്ങള്‍തന്നെ സഹോദരനെപ്പോലുംദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!

9

അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും

10

കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.

11

നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധാത്മാവിന്റെ ആലയം
12

എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല.

13

ആഹാരം ഉദരത്തിനും ഉദരം ആഹാരത്തിനും വേണ്ടിയുള്ളതാണ് - ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. ശരീരം ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്.

14

ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയുംഅവിടുന്ന് ഉയിര്‍പ്പിക്കും.

15

നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!

16

വേശ്യയുമായി വേഴ്ച നടത്തുന്നവന്‍ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും.

17

കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു.

18

വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.

19

നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.

20

നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.