1 കൊറിന്തോസ് 8

വിഗ്രഹാര്‍പ്പിത ഭക്ഷണം
1

ഇനി, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണ സാധനങ്ങളെപ്പറ്റി പറയാം. ഇക്കാര്യത്തില്‍ നമുക്ക് അറിവുണ്ടെന്നാണല്ലോ സങ്കല്‍പം. അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷം വരുത്തുന്നു.

2

അറി വുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല.

3

എന്നാല്‍, ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു.

4

വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം.

5

ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്‍മാരും നാഥന്‍മാരും ഉണ്ടല്ലോ -

6

എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേശുക്രിസ്തു.

7

എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത് വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്‌സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു.

8

ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട് നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്ഷിക്കുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.

9

നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം.

10

എന്തെന്നാല്‍, അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷ ണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്‌സാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കാന്‍ അത് അവനു പ്രോത്‌സാഹനമാകയില്ലേ?

11

അങ്ങനെ നിന്റെ അറിവ് ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശ കാരണമായിത്തീരുന്നു.

12

ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു.

13

അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല.