1 പത്രോസ് 4

ദൈവകൃപയുടെ കാര്യസ്ഥന്‍
1

ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ള വന്‍ പാപത്തോടു വിടവാങ്ങിയിരിക്കുന്നു.

2

അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളം കാലം മാനുഷികവികാരങ്ങള്‍ക്ക് അടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.

3

വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.

4

അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.

5

എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.

6

എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.

7

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.

8

സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.

9

പിറുപിറുപ്പുകൂടാതെ നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദപാലിക്കുവിന്‍.

10

ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.

11

പ്രസംഗിക്കുന്നവന്‍ ദൈവത്തിന്റെ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭിച്ച ശക്തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേന്‍.

ക്രിസ്തീയ സഹനം
12

പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.

13

ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.

14

ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.

15

നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്.

16

ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.

17

എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!

18

നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!

19

ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്‍പിക്കട്ടെ.