1 തിമോത്തേയോസ് 1

അഭിവാദനം
1

നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്‍പനയാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്,

2

വിശ്വാസത്തില്‍ എന്റെയഥാര്‍ത്ഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും കരുണയും സമാധാനവും!

വിശ്വാസം സംരക്ഷിക്കുക
3

ഞാന്‍ മക്കെദോനിയായിലേക്കു പോയപ്പോള്‍ നിന്നോടാവശ്യപ്പെട്ടതുപോലെ,

4

നീ എഫേസോസില്‍ താമസിക്കുക. വ്യാജപ്രബോധനങ്ങള്‍ നല്‍കുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധ ചെലുത്തുകയോ ചെയ്യാതിരിക്കാന്‍ ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണ് അത് ഇക്കാര്യങ്ങള്‍, വിശ്വാസത്തില്‍ ദൈവത്തിന്റെ കാര്യവിചാരിപ്പ് നിര്‍വ്വഹിക്കുന്നതിനുപകരം, സംശയങ്ങള്‍ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളു.

5

അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം പരുശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്‌കപടമായ വിശ്വാസത്തിലും നിന്ന് രുപംകൊള്ളുന്ന സ്‌നേഹമാണ്.

6

ചിലയാളുകള്‍ ഇവയില്‍ നിന്ന് വ്യതിചലിച്ച് അര്‍ത്ഥശുന്യമായ ചര്‍ച്ചകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

7

നിയമപ്രബോധകരാകണമെന്നാണ് അവരുടെ മോഹം. എന്നാല്‍, അവര്‍ എന്താണ് പറയുന്നതെന്നോ ഏതു തത്വങ്ങളാണ് സ്ഥാപിക്കുന്നതെന്നോ അവര്‍ക്കുതന്നെ അറിവില്ല.

8

ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം.

9

നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍,

10

അസന്മാര്‍ഗ്ഗികള്‍, സ്വവര്‍ഗ്ഗഭോഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നവര്‍ക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്.

11

വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ മഹിമയുടെ സുവിശേഷത്തിനനുസ്യതമായി എനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നതാണ് ഈ പ്രബോധനം.

ദൈവകൃപയ്ക്കു കൃതജ്ഞത
12

എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി.

13

മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.

14

കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.

15

യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍.

16

എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്.

17

യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍

18

എന്റെ മകനായ തിമോത്തേയോസേ,

19

നിന്നെക്കുറിച്ചു നേരത്തേ ഉണ്ടായിട്ടുള്ള പ്രവചനങ്ങള്‍ക്കനുസൃതം വിശ്വസത്തോടും നല്ല മനഃസാക്ഷിയോടും കൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാന്‍ ഭരമേലപിക്കുന്നു. ചിലയാളുകള്‍ മനഃസാക്ഷിയെ തിരസ്‌കരിച്ചുകൊണ്ടു വിശ്വസം തീര്‍ത്തും നശിപ്പിച്ചുകളയുന്നു.

20

ഹ്യുമനേയോസും അലക്‌സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ ദൈവദൂഷണത്തില്‍ നിന്നു പിന്‍മാറേണ്ടതിന് ഞാന്‍ അവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്.