1 തിമോത്തേയോസ് 6

ഭൃത്യന്മാരുടെ കടമകള്‍
1

അടിമത്തത്തിന്റെ നുകത്തിനുകീഴിലുള്ളവരെല്ലാം തങ്ങളുടെയജമാനന്മാര്‍ എല്ലാ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്ന് ധരിക്കണം. അങ്ങനെ, ദൈവത്തിന്റെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ.

2

യജമാനന്മാര്‍ വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നു കരുതി അടിമകള്‍ അവരെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം; കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ സേവനം ചെയ്യുകയും വേണം. സേവനം ലഭിക്കുന്നവര്‍ വിശ്വാസികളും പ്രിയപ്പെട്ടവരും ആണല്ലോ. ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യേണ്ടത്.

വ്യാജപ്രബോധകര്‍
3

ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ,

4

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു.

5

ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന് കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്രേ.

6

ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്.

7

കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.

8

ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം.

9

ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,

10

ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.

വിശ്വാസിയുടെ പോരാട്ടം
11

എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക.

12

വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.

13

എല്ലാറ്റിനും ജീവന്‍ നല്കുന്ന ദൈവത്തിന്റെയും, പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു,

14

കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം.

15

വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും.

16

അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.

17

ഈ ലോകത്തിലെ ധനവാന്മാരോട്, ഔദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ അവയെല്ലാം നമുക്കനുഭിക്കുവാന്‍വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക.

18

അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം.

19

അങ്ങനെയഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ.

20

അല്ലയോ തിമോത്തേയോസേ, നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസുക്ഷിക്കുക. അധാര്‍മ്മികളായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക.

21

ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.