2 ദിനവൃത്താന്തം 1

സോളമന്റെ ജ്ഞാനം
1

ദാവീദിന്റെ മകന്‍ സോളമന്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവിടുന്ന് അവനു പ്രതാപം നല്‍കി.

2

സഹസ്രാധിപന്‍മാര്‍, ശതാധിപന്‍മാര്‍, ന്യായാധിപന്‍മാര്‍, കുടുംബത്തലവന്‍മാരായ നേതാക്കന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ജനത്തോട് അവന്‍ സംസാരിച്ചു.

3

അതിനുശേഷം അവന്‍ ജനത്തോടുകൂടെ ഗിബയോനിലെ ആരാധനാസ്ഥലത്തേക്കു പോയി. കര്‍ത്താവിന്റെ ദാസനായ മോശ മരുഭൂമിയില്‍ വച്ചു നിര്‍മിച്ച ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നു.

4

ദൈവത്തിന്റെ പേടകം ദാവീദ് കിരിയാത്ത്‌യയാറിമില്‍ നിന്നു ജറുസലെമില്‍ സജ്ജമാക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു.

5

ഹൂറിന്റെ പുത്രനായ ഊറിയുടെ പുത്രന്‍ ബസാലേല്‍ ഓടുകൊണ്ടു നിര്‍മിച്ച ബലിപീഠം ഗിബയോനിലെ സമാഗമകൂടാരത്തിനു മുന്‍പില്‍ ഉണ്ടായിരുന്നു. അവിടെ സോളമനും ജനവും കര്‍ത്താവിനെ ആരാധിച്ചു.

6

സോളമന്‍ സമാഗമകൂടാരത്തിനു മുന്‍പിലുള്ളതും ഓടുകൊണ്ടു നിര്‍മിച്ചതും ആയ ബലിപീഠത്തെ സമീപിച്ച് ആയിരം ദഹനബലി അര്‍പ്പിച്ചു.

7

ആ രാത്രിയില്‍ ദൈവം സോളമനു പ്രത്യക്ഷനായി അരുളിച്ചെയ്തു: നിനക്ക് എന്തു വരമാണു വേണ്ടത്? ചോദിച്ചുകൊള്ളുക.

8

സോളമന്‍ പ്രതിവചിച്ചു: എന്റെ പിതാവായ ദാവീദിനെ അവിടുന്ന് അത്യധികം സ്‌നേഹിച്ചു; എന്നെ അവന്റെ പിന്‍ഗാമിയും രാജാവുമായി നിയമിക്കുകയും ചെയ്തു.

9

ദൈവമായ കര്‍ത്താവേ, എന്റെ പിതാവിനോടു ചെയ്ത വാഗ്ദാനം നിറവേറ്റണമേ! ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഈ ജനത്തെ ഭരിക്കാന്‍ എന്നെ അവിടുന്നു രാജാവാക്കിയല്ലോ.

10

ഈ ജനത്തെ നയിക്കാന്‍ ജ്ഞാനവും വിവേകവും എനിക്കു നല്‍കണമേ! അവയില്ലാതെ, അവിടുത്തെ ഈ വലിയ ജനതതിയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും?

11

ദൈവം സോളമന് ഉത്തരമരുളി: കൊള്ളാം, സമ്പത്തോ ധനമോ പ്രശസ്തിയോ ശത്രുനിഗ്രഹമോ ദീര്‍ഘായുസ്‌സു പോലുമോ നീ ചോദിച്ചില്ല. ഞാന്‍ നിന്നെ രാജാവാക്കി, നിനക്ക് അധീനമാക്കിയിരിക്കുന്ന എന്റെ ജനത്തെ ഭരിക്കാന്‍ ജ്ഞാനവും വിവേകവും നീ ചോദിച്ചു.

12

ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്‍കുന്നു. കൂടാതെ, നിന്റെ മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ രാജാക്കന്‍മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്തിയും ഞാന്‍ നിനക്കു നല്‍കും.

സോളമന്റെ സമ്പത്ത്
13

സോളമന്‍ ഗിബയോനിലെ ആരാധനാ സ്ഥലത്തെ സമാഗമകൂടാരത്തിങ്കല്‍ നിന്നു ജറുസലെമിലേക്കു തിരികെപ്പോയി. അവിടെ അവന്‍ ഇസ്രായേലിനെ ഭരിച്ചു.

14

സോളമന്‍ ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം പേരുടെ കുതിരപ്പട്ടാളവും ശേഖരിച്ചു. അവരെ തന്റെ ആസ്ഥാനമായ ജറുസലെമിലും രഥങ്ങള്‍ സൂക്ഷിച്ചിരുന്ന നഗരങ്ങളിലും നിറുത്തി.

15

സോളമന്റെ കാലത്തു വെള്ളിയും പൊന്നും കല്ലുപോലെയും, ദേവ ദാരു, ഷെഫേലാതാഴ്‌വയിലെ അത്തിപോലെയും സുലഭമായിരുന്നു.

16

രാജാവ് കുതിരകളെയും രഥങ്ങളെയും ഈജിപ്തില്‍ നിന്നും കുവെയില്‍ നിന്നും ആണ് ഇറക്കുമതി ചെയ്തിരുന്നത്. കുവെയില്‍ നിന്നും വര്‍ത്തകന്‍മാര്‍ അവയെ വിലകൊടുത്ത് ഏറ്റുവാങ്ങി.

17

രഥമൊന്നിന് അറുനൂറു ഷെക്കല്‍ വെള്ളിയും കുതിരയൊന്നിന് നൂറ്റന്‍പതു ഷെക്കല്‍ വെള്ളിയുമാണ് ഈജിപ്തിലെ വില. ഇതുപോലെ അവര്‍ ഹിത്യരാജാക്കന്‍മാര്‍ക്കും സിറിയാരാജാക്കന്‍മാര്‍ക്കും ഇവ കയറ്റിയയച്ചിരുന്നു.