2 ദിനവൃത്താന്തം 28

ആഹാസ്
1

ആഹാസ് ഇരുപതാം വയസ്‌സില്‍ ഭരണം തുടങ്ങി; പതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. എന്നാല്‍, തന്റെ പൂര്‍വികനായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.

2

അവന്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ മാര്‍ഗത്തില്‍ ചരിച്ചു. ബാലിനു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി.

3

ബന്‍ഹിന്നോം താഴ്‌വരയില്‍ ധൂപം അര്‍പ്പിച്ചു. ഇസ്രായേലിന്റെ മുന്‍പില്‍ നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്‌ളേച്ഛാചാരങ്ങളെ അനുകരിച്ച് അവന്‍ സ്വപുത്രന്‍മാരെ ഹോമിച്ചു.

4

പൂജാഗിരികളിലും മലകളിലും, ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും അവന്‍ ബലിയും ധൂപവും അര്‍പ്പിച്ചു.

5

ദൈവമായ കര്‍ത്താവ് അവനെ സിറിയാ രാജാവിന്റെ കൈകളില്‍ ഏല്‍പിച്ചു. അവന്‍ ആഹാസിനെ തോല്‍പിച്ച് അനേകം പേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.

6

തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തില്‍ നിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.

7

ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.

8

തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടു പോയി.

9

കര്‍ത്താവിന്റെ ഒരു പ്രവാചകന്‍ അവിടെയുണ്ടായിരുന്നു. അവന്റെ പേര് ഒദേദ്. അവന്‍ സമരിയായിലേക്കു വന്ന സൈന്യത്തിന്റെ നേരേ ചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിച്ചുതന്നു. എന്നാല്‍, നിങ്ങള്‍ അവരെ ക്രൂരമായി വധിച്ചു. ഈ കാര്യം കര്‍ത്താവിന്റെ മുന്‍പില്‍ എത്തിയിരിക്കുന്നു.

10

ജറുസലെമിലും യൂദായിലുമുള്ള സ്ത്രീപുരുഷന്‍മാരെ അടിമകളാക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ ഒരുമ്പെടുന്നു. നിങ്ങളും നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്തിട്ടില്ലേ?

11

ഞാന്‍ പറയുന്നതു കേള്‍ക്കുക. തടവുകാരായി നിങ്ങള്‍ കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്ക്കുക. കര്‍ത്താവിന്റെ ഉഗ്രകോപം ഇതാ നിങ്ങളുടെമേല്‍ പതിക്കാന്‍ പോകുന്നു.

12

യോഹന്നാന്റെ മകന്‍ അസറിയാ, മെഷില്ലെമോത്തിന്റെ മകന്‍ ബറെക്കിയാ, ഷല്ലൂമിന്റെ മകന്‍ യഹിസ്‌കിയാ. ഹദ്‌ലായിയുടെ മകന്‍ അമാസാ എന്നീ എഫ്രായിം നേതാക്കന്‍മാര്‍ യുദ്ധത്തില്‍ നിന്നു മടങ്ങിവന്നവരോടു പറഞ്ഞു:

13

തടവുകാരെ നിങ്ങള്‍ ഇങ്ങോട്ടു കൊണ്ടുവരരുത്; കൊണ്ടുവന്നാല്‍, കര്‍ത്താവിന്റെ മുന്‍പില്‍ നാം കുറ്റക്കാരാകും. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും പെരുപ്പിക്കാനാണു നിങ്ങള്‍ തുനിയുന്നത്. ഇപ്പോള്‍ത്തന്നെ അതു ഘോരമാണ്. ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ ക്രോധം ജ്വലിക്കുന്നു.

14

അപ്പോള്‍ പടയാളികള്‍ തടവുകാരെയും കൊള്ളവസ്തുക്കളെയും പ്രഭുക്കന്‍മാരുടെയും സമൂഹത്തിന്റെയും പക്കല്‍ ഏല്‍പിച്ചു.

15

പ്രത്യേകം നിയുക്തരായ ആളുകള്‍ തടവുകാരെ ഏറ്റെടുത്തു; കൊള്ളമുതലില്‍ നിന്ന് ആവശ്യമായവയെടുത്ത് നഗ്‌നരായവരെ ഉടുപ്പിച്ചു; ചെരിപ്പു ധരിപ്പിച്ചു; അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ നല്‍കി; തൈലം പൂശി; തളര്‍ന്നവരെ കഴുതപ്പുറത്തു കയറ്റി. അങ്ങനെ ഈന്തപ്പനകളുടെ നഗരമായ ജറീക്കോയില്‍ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരം, അവര്‍ സമരിയായിലേക്കു മടങ്ങി.

16

ഏദോമ്യര്‍ യൂദായെ ആക്രമിച്ചു. അനേകരെ തടവുകാരാക്കിയപ്പോള്‍

17

ആഹാസ് രാജാവ് അസ്‌സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു.

18

ഫിലിസ്ത്യരും യൂദായ്‌ക്കെതിരേ തിരിഞ്ഞു. അവര്‍ ഷെഫേലായിലെയും നെഗെബിലെയും നഗരങ്ങളെ ആക്രമിച്ച് ബേത്‌ഷേമെഷ്, അയ്യാലോണ്‍, ഗദെറോത്ത് എന്നിവയും സൊക്കൊ, തിമ്‌നാ, ഗിംസോ എന്നിവയും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കി, അവിടെ വാസമുറപ്പിച്ചു.

19

ഇസ്രായേല്‍രാജാവായ ആഹാസ് ദുര്‍വൃത്തനും കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്താത്തവനും ആയിരുന്നതിനാല്‍ , കര്‍ത്താവു യൂദായുടെ അധഃപതനത്തിന് ഇടവരുത്തി.

20

അസ്‌സീറിയാരാജാവായ തില്‍ഗത്ത്പില്‍നേസര്‍ അവനെ സഹായിക്കുന്നതിനു പകരം ആക്രമിച്ചു പീഡിപ്പിച്ചു.

21

ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്‍മാരുടെ ഭവനങ്ങളിലും നിന്നു ധനം ശേഖരിച്ച്, അസ്‌സീറിയാ രാജാവിനു കപ്പം കൊടുത്തു. എന്നാല്‍, ഉപകാരമുണ്ടായില്ല.

22

ദുരിതം വന്നപ്പോള്‍ ആഹാസ്‌രാജാവ് കര്‍ത്താവിനോടു കൂടുതല്‍ അവിശ്വസ്തത കാണിച്ചു.

23

സിറിയാരാജാക്കന്‍മാരെ അവരുടെ ദേവന്‍മാര്‍ സഹായിച്ചു; ആ ദേവന്‍മാര്‍ക്കു ബലിയര്‍പ്പിച്ചാല്‍ അവര്‍ എന്നെയും സഹായിച്ചേക്കും എന്നു പറഞ്ഞ് തന്നെ തോല്‍പിച്ച ദമാസ്‌ക്കസിലെ ദേവന്‍മാര്‍ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. അത് അവന്റെയും രാജ്യത്തിന്റെയും വിനാശത്തിനു കാരണമായി.

24

അവന്‍ ദേവാലയത്തിലെ ഉപകരണങ്ങള്‍ ഒരുമിച്ചുകൂട്ടി ഉടച്ചു. കര്‍ത്താവിന്റെ ആലയം പൂട്ടി; ജറുസലെമിന്റെ എല്ലാ മുക്കിലും മൂലയിലും ബലിപീഠങ്ങള്‍ സ്ഥാപിച്ചു.

25

യൂദായിലെ നഗരങ്ങളിലെല്ലാം അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നതിനു പൂജാഗിരികള്‍ നിര്‍മിച്ചു. അങ്ങനെ തന്റെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അവന്‍ പ്രകോപിപ്പിച്ചു.

26

അവന്റെ ഇതര പ്രവര്‍ത്തനങ്ങളും രീതികളും ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

27

ആഹാസ് പിതാക്കന്‍മാരോടു ചേര്‍ന്നു; ജറുസലെം നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇസ്രായേല്‍രാജാക്കന്‍മാരുടെ കല്ലറയിലല്ല. മകന്‍ ഹെസെക്കിയാ ഭരണമേറ്റു.