2 ദിനവൃത്താന്തം 36

യഹോവാഹാസ്
1

ജോസിയായുടെ പുത്രനായ യഹോവാഹാസിനെ ദേശത്തെ ജനങ്ങള്‍ ജറുസലെമില്‍ രാജാവായി വാഴിച്ചു.

2

ഭരണമാരംഭിക്കുമ്പോള്‍ അവന് ഇരുപത്തിമൂന്നു വയസ്‌സായിരുന്നു.

3

അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ഈജിപ്തിലെ രാജാവ് അവനെ സ്ഥാനഭ്രഷ്ടനാക്കി; നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വര്‍ണവും ദേശത്തിനു കപ്പം ചുമത്തി.

4

യഹോവാഹാസിന്റെ സഹോദരന്‍ എലിയാക്കിമിനെ ഈജിപ്തുരാജാവ് യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി; അവന്‌യഹോയാക്കിം എന്നു പേരിട്ടു. യഹോവാഹാസിനെ നെക്കൊ ഈജിപ്തിലേക്കു കൊണ്ടുപോയി.

യഹോയാക്കിം
5

വാഴ്ചയാരംഭിക്കുമ്പോള്‍ യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു.

6

ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ അവനെതിരേ വന്ന് അവനെ ചങ്ങലകള്‍ കൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.

7

കര്‍ത്താവിന്റെ ആലയത്തിലെ പാത്രങ്ങളില്‍ കുറെഅവന്‍ ബാബിലോണിലേക്കു കൊണ്ടുപോയി കൊട്ടാരത്തില്‍ സൂക്ഷിച്ചു.

8

യഹോയാക്കിമന്റെ ഇതര പ്രവര്‍ത്തനങ്ങളും അവന്‍ ചെയ്ത മ്‌ളേച്ഛതകളും അവന്റെ കുറ്റകൃത്യങ്ങളും ഇസ്രായേല്‍ - യൂദാരാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രന്‍ യഹോയാഖിന്‍ രാജാവായി.

യഹോയാഖിന്‍
9

രാജാവാകുമ്പോള്‍ യഹോയാഖിന് എട്ടു വയസ്‌സായിരുന്നു. അവന്‍ മൂന്നു മാസവും പത്തു ദിവസവും ജറുസലെമില്‍ ഭരിച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

10

ആ വര്‍ഷം വസന്തകാലത്ത് നബുക്കദ്‌നേസര്‍ രാജാവ് സൈന്യത്തെ അയച്ച്‌ യഹോയാഖിനെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളും കൊണ്ടുപോയി. യഹോയാഖിമിന്റെ സഹോദരനായ സെദെക്കിയായെ യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി.

സെദെക്കിയാ
11

ഭരണമാരംഭിക്കുമ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തിയൊന്നു വയസ്‌സായിരുന്നു. പതിനൊന്നു വര്‍ഷം അവന്‍ ജറുസലെമില്‍ ഭരിച്ചു.

12

ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ അവന്‍ തിന്‍മ ചെയ്തു. കര്‍ത്താവിന്റെ വചനം അറിയിച്ച ജറെമിയായുടെ മുന്‍പില്‍ അവന്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല.

ജറുസലെമിന്റെ പതനം
13

നബുക്കദ്‌നേസര്‍ രാജാവിനു വിധേയനായിരുന്നു കൊള്ളാമെന്ന് ദൈവനാമത്തില്‍ സത്യം ചെയ്തിരുന്നെങ്കിലും സെദെക്കിയാ അവനോടു മത്‌സരിച്ചു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയാതെ അവന്‍ ഹൃദയം കഠിനമാക്കി ദുശ്ശാഠ്യത്തില്‍ തുടര്‍ന്നു.

14

ജനതകളുടെ മ്‌ളേച്ഛതകള്‍ അനുകരിച്ച് പുരോഹിത പ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍ത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവര്‍ അശുദ്ധമാക്കി.

15

പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്റെ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടര്‍ച്ചയായി ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു.

16

എന്നാല്‍, അവര്‍ ദൈവത്തിന്റെ ദൂതന്‍മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്ഛിച്ചുതള്ളുകയും പ്രവാചകന്‍മരെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം അപ്രതിഹതമാം വിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു.

17

കല്‍ദായരാജാവിനെ അവിടുന്ന് അവര്‍ക്കെതിരേ കൊണ്ടുവന്നു. അവന്‍ അവരുടെ യുവയോദ്ധാക്കളെ വിശുദ്ധസ്ഥലത്തു വച്ചു വാളിനിരയാക്കി. യുവാക്കളോടോ കന്യകകളോടോ വൃദ്ധന്‍മാരോടോ പടുകിഴവന്‍മാരോടോ അവന്‍ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളില്‍ ഏല്‍പിച്ചു.

18

ദേവാലയത്തിലെ ചെറുതും വലുതുമായ പാത്രങ്ങളും കര്‍ത്താവിന്റെ ആലയത്തിലെയും, രാജാവിന്റെയും പ്രഭുക്കന്‍മാരുടെയും കൊട്ടാരങ്ങളിലെയും നിക്‌ഷേപങ്ങളും അവന്‍ ബാബിലോണിലേക്കു കൊണ്ടു പോയി.

19

അവന്‍ ദേവാലയം അഗ്‌നിക്കിരയാക്കി. ജറുസലെമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങള്‍ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു.

20

വാളില്‍ നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതു വരെ അവര്‍ അവനും അവന്റെ പുത്രന്‍മാര്‍ക്കും ദാസന്‍മാരായി കഴിഞ്ഞു.

21

അങ്ങനെ ജറെമിയാ വഴി കര്‍ത്താവരുളിച്ചെയ്ത വചനം പൂര്‍ത്തിയായി. ദേശം അതിന്റെ സാബത്ത് ആസ്വദിച്ചു. എഴുപതു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആച രിച്ചു.

സൈറസിന്റെ വിളംബരം
22

ജറെമിയാ വഴി കര്‍ത്താവ് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടില്‍ത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കല്‍പന വിളംബരം ചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെ ഉത്തേജിപ്പിച്ചു.

23

പേര്‍ഷ്യാ രാജാവായ സൈറസ് ആജ്ഞാപിക്കുന്നു, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്‌പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്ന് എന്നോടു കല്‍പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ. അവന്റെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരിക്കട്ടെ!