2 കൊറിന്തോസ് 7

1

പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവ ഭയത്തില്‍ വിശുദ്ധി പരിപൂര്‍ണമാക്കുകയും ചെയ്യാം.

പശ്ചാത്താപത്തില്‍ സന്തോഷം
2

നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് ഇടമുണ്ടായിരിക്കട്ടെ. ഞങ്ങള്‍ ആരെയും ദ്രോഹിച്ചിട്ടില്ല; ആരെയും മുറിപ്പെടുത്തിയിട്ടില്ല; ആരെയും വഞ്ചിച്ചിട്ടില്ല.

3

നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഇതു പറയുന്നത്. ഒന്നിച്ചു മരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നു ഞാന്‍ നേരത്തേ പറഞ്ഞല്ലോ.

4

എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസ മുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആ നന്ദപൂരിതനുമാണ്.

5

ഞങ്ങള്‍ മക്കെദോനിയായില്‍ ചെന്നപ്പോള്‍പ്പോലും ഞങ്ങള്‍ക്ക് ഒരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങള്‍ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്‌സരം, അകമേ ഭയം.

6

എന്നാല്‍, ആശയറ്റവരെ സമാശ്വസിപ്പിക്കുന്ന ദൈവം തീത്തോസിന്റെ സാന്നിധ്യംവഴി ഞങ്ങള്‍ക്ക് ആശ്വാസം നല്‍കി;

7

സാന്നിധ്യത്താല്‍ മാത്ര മല്ല, നിങ്ങളെപ്രതി അവനുണ്ടായിരുന്ന സം തൃപ്തിമൂലവും. നിങ്ങള്‍ക്ക് എന്നോടുള്ള താത്പര്യത്തെയും സഹതാപത്തെയും തീക്ഷ്ണതയെയുംകുറിച്ച് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്യധികം സന്തോഷിച്ചു.

8

എന്റെ എഴുത്ത് നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്ക് അതില്‍ സങ്കടമില്ല. വാസ്തവത്തില്‍ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാല്‍, ആ എഴുത്ത് നിങ്ങളെ കുറച്ചുകാലത്തേക്കു മാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ.

9

ഇപ്പോഴാകട്ടെ, ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്ക് നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട് ഞങ്ങള്‍വഴി നിങ്ങള്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല.

10

ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.

11

ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്‌സാഹവും നിഷ്‌കളങ്കത തെളിയിക്കാനുള്ള താത്പര്യവും ധാര്‍ മികരോഷവും ഭയവും ആകാംക്ഷയും തീക്ഷ്ണതയും നീതിവാഞ്ഛയുമാണ് നിങ്ങളിലെല്ലാം ഉളവാക്കിയിരിക്കുന്നത് എന്നു മനസ്‌സിലാക്കുവിന്‍. നിങ്ങള്‍ നിര്‍ദോഷരാണെന്ന് എല്ലാ പ്രകാരത്തിലും തെളിയിച്ചിരിക്കുന്നു.

12

അപരാധം ചെയ്തവനെ പ്രതിയോ, അപരാധത്തിന് ഇരയായവനെപ്രതിയോ അല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത്;പ്രത്യുത, ഞങ്ങളോടു നിങ്ങള്‍ക്കുള്ള താത് പര്യം ദൈവസന്നിധിയില്‍ വെളിപ്പെടേണ്ടതിനാണ്.

13

തന്‍മൂലം, ഞങ്ങള്‍ക്ക് ആശ്വാസമായി.

അതിനുംപുറമേ, തീത്തോസിന്റെ മന സ്‌സിന് നിങ്ങളെല്ലാവരും ആശ്വാസമേകിയ തില്‍ അവനുണ്ടായ സന്തോഷത്തെ ഓര്‍ത്തും ഞങ്ങള്‍ അത്യധികം സന്തോഷിച്ചു.
14

നിങ്ങളെ പ്രശംസിച്ച് ഞാന്‍ അവനോടു ചിലതു സംസാരിച്ചുവെന്നതില്‍ എനിക്കു ലജ്ജിക്കേണ്ടിവന്നില്ല. ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമായിരിക്കുന്നതുപോലെ, തീത്തോസിനോടു ഞങ്ങള്‍ മേനി പറഞ്ഞതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.

15

നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടുംകൂടെ നിങ്ങള്‍ അവനെ സ്വീകരിച്ചതിനെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ അവന്‍ വികാരതരളിത നാകുന്നു.

16

എനിക്കു നിങ്ങളില്‍ പരിപൂര്‍ണ വിശ്വാസമുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.