2 രാജാക്കന്മാര്‍ 1

ഏലിയായും അഹസിയായും
1

ആഹാബിന്റെ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.

2

സമരിയായില്‍വച്ച് അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്ഷപെടുമോ ഇല്ലയോ എന്ന് ആരായാന്‍ എക്രോണിലെ ദേവനായ ബാല്‍സെബൂബിന്റെ അടുത്തേക്ക് ആളയച്ചു.

3

തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവിന്റെ ദൂതന്‍ അരുളിച്ചെയ്തു: സമരിയാരാജാവിന്റെ ദൂതന്‍മാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രോണ്‍ ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്?

4

കര്‍ത്താവ് അരുളിച്ചെയ്യുന്നു: രോഗശയ്യയില്‍ നിന്നു നീ എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും.

5

ഏലിയാ പുറപ്പെട്ടു. ദൂതന്‍മാര്‍ തിരിച്ചെത്തിയപ്പോള്‍ രാജാവ് ചോദിച്ചു: നിങ്ങള്‍ എന്താണ് തിരികെ വന്നത്?

6

അവര്‍ മറുപടി പറഞ്ഞു: ഒരാള്‍ വന്നു ഞങ്ങളോടു പറഞ്ഞു, നിങ്ങള്‍ തിരികെച്ചെന്നു നിങ്ങളെ അയച്ച രാജാവിനെ അറിയിക്കുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ എക്രോണ്‍ ദേവനായ ബാല്‍സെബൂബിനെ നീ സമീപിക്കുന്നത്? ഈ രോഗശയ്യയില്‍ നിന്നു നീ എഴുന്നേല്‍ക്കുകയില്ല, നീ മരിക്കും.

7

അവന്‍ ചോദിച്ചു: നിങ്ങളോട് ഇതു പറഞ്ഞയാള്‍ എങ്ങനെയിരുന്നു?

8

അവര്‍ പറഞ്ഞു: അവന്‍ രോമക്കുപ്പായവും തുകല്‍കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു. ഉടനെ രാജാവു പറഞ്ഞു: തിഷ്ബ്യനായ ഏലിയാ ആണ് അവന്‍ .

9

രാജാവ് അന്‍പതുപേരുടെ ഗണത്തെനായകനോടൊപ്പം ഏലിയായുടെ അടുത്തേക്കയച്ചു. മലമുകളിലിരുന്ന ഏലിയായോട് നായകന്‍ പറഞ്ഞു: ദൈവപുരുഷാ, ഇറങ്ങിവരാന്‍ രാജാവ് കല്‍പിക്കുന്നു.

10

ഏലിയാ പ്രതിവചിച്ചു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന് അഗ്‌നിയിറങ്ങി നിന്നെയും നിന്റെ അന്‍പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന് അഗ്‌നിയിറങ്ങി അവരെ ദഹിപ്പിച്ചു.

11

വീണ്ടും അന്‍പതുപേരെ നായകനോടൊപ്പം രാജാവ് ഏലിയായുടെ അടുത്തേക്ക് അയച്ചു. നായകന്‍ ചെന്ന് അവനോടു പറഞ്ഞു: ദൈവപുരുഷാ, ഇതു രാജാവിന്റെ കല്‍പനയാണ്, വേഗം ഇറങ്ങിവരുക.

12

ഏലിയാ പറഞ്ഞു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന് അഗ്‌നിയിറങ്ങി നിന്നെയും നിന്റെ അന്‍പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന് ദൈവത്തിന്റെ അഗ്‌നിയിറങ്ങി അവരെ ദഹിപ്പിച്ചു.

13

രാജാവ് മൂന്നാമതും അന്‍പതുപേരെ നായകനോടുകൂടെ അയച്ചു. നായകന്‍ ചെന്ന് ഏലിയായുടെ മുന്‍പില്‍ മുട്ടുകുത്തി അപേക്ഷിച്ചു: ദൈവപുരുഷാ, എന്റെയും അങ്ങയുടെ ഈ അന്‍പതു ദാസന്‍മാരുടെയും ജീവന്‍ അങ്ങയുടെ ദൃഷ്ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.

14

മുന്‍പുവന്ന അന്‍പതുപേരുടെ രണ്ടു സംഘങ്ങളെയും അവരുടെ നായകന്‍മാരെയും ആകാശത്തില്‍നിന്ന് അഗ്‌നി ഇറങ്ങി ദഹിപ്പിച്ചു. ഇപ്പോള്‍ എന്റെ ജീവന്‍ അങ്ങയുടെ ദൃഷ്ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.

15

കര്‍ത്താവിന്റെ ദൂതന്‍ ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിന്റെ അടുത്തുചെന്നു.

16

ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എക്രോണ്‍ ദേവനായ ബാല്‍സെബൂബിനോട് ആരായാന്‍ ദൂതന്‍മാരെ അയച്ചതുകൊണ്ട് നീ രോഗശയ്യയില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ല; നിശ്ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീ ഇതു ചെയ്തത്?

17

ഏലിയാവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവന്‍ മരിച്ചു. അഹസിയായ്ക്ക് പുത്രനില്ലാതിരുന്നതിനാല്‍ സഹോദരന്‍ യോറാം യൂദാരാജാവായ യഹോഷാഫാത്തിന്റെ പുത്രന്‍ യഹോറാമിന്റെ രണ്ടാം ഭരണവര്‍ഷത്തില്‍ രാജാവായി.

18

അഹസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.