2 രാജാക്കന്മാര്‍ 18

ഹെസക്കിയാ യൂദാരാജാവ്
1

ഇസ്രായേല്‍രാജാവായ ഏലായുടെ പുത്രന്‍ ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യൂദാരാജാവായ ആഹാസിന്റെ മകന്‍ ഹെസക്കിയാ ഭരണമേറ്റു.

2

അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതു വര്‍ഷം ഭരിച്ചു. സഖറിയായുടെ മകള്‍ അബി ആയിരുന്നു അവന്റെ മാതാവ്.

3

പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു.

4

അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു.

5

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാരാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല.

6

അവന്‍ കര്‍ത്താവിനോട് ഒട്ടിനിന്നു; അവിടുന്ന് മോശയ്ക്കു നല്‍കിയ കല്‍പനകള്‍ പാലിക്കുകയും അവിടുത്തെ പിന്‍തുടരുകയും ചെയ്തു.

7

കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു അവന്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമായി. അവന്‍ അസ്‌സീറിയാരാജാവിനെ എതിര്‍ത്തു; അവനെ സേവിച്ചില്ല.

8

അവന്‍ ഫിലിസ്ത്യരെ ഗാസായുടെ അതിര്‍ത്തിവരെയും, കാവല്‍ഗോപുരംമുതല്‍ സുരക്ഷിത നഗരം വരെയും നിഗ്രഹിച്ചു.

9

ഹെസക്കിയാ രാജാവിന്റെ നാലാം ഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോസിയായുടെ ഏഴാംഭരണവര്‍ഷം, അസ്‌സീറിയാരാജാവായ ഷല്‍മനേസര്‍ സമരിയായ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.

10

മൂന്നു കൊല്ലത്തിനു ശേഷം അവന്‍ അതു പിടിച്ചടക്കി. ഹെസക്കിയായുടെ ആറാം ഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവായ ഹോസിയായുടെ ഒന്‍പതാം ഭരണവര്‍ഷം, സമരിയാ അവന്റെ അധീനതയിലായി.

11

അസ്‌സീറിയാരാജാവ് ഇസ്രായേല്‍ക്കാരെ അസ്‌സീറിയായിലേക്കു കൊണ്ടുപോയി. ഹാലാ, ഗോസാനിലെ ഹാബോര്‍ നദീതീരം, മെദിയാ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു.

12

കാരണം, അവര്‍ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ ഉടമ്പടി ലംഘിക്കുകയും കര്‍ത്താവിന്റെ ദാസനായ മോശയുടെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തു. അവര്‍ അവ ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.

സെന്നാക്കെരിബ് യൂദാ ആക്രമിക്കുന്നു
13

ഹെസക്കിയാരാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങള്‍ ആക്രമിച്ചു കീഴടക്കി.

14

അപ്പോള്‍ യൂദാരാജാവായ ഹെസക്കിയാ അസ്‌സീറിയാ രാജാവിനു ലാഖീഷിലേക്ക് ഈ സന്‌ദേശമയച്ചു: എനിക്കു തെറ്റുപറ്റി; അങ്ങ് പിന്‍മാറുക. അങ്ങ് ചുമത്തുന്ന എന്തും ഞാന്‍ തന്നുകൊള്ളാം. അസ്‌സീറിയാരാജാവ് യൂദാ രാജാവില്‍നിന്നു മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്തു സ്വര്‍ണവും ആവശ്യപ്പെട്ടു.

15

ദേവാലയത്തിലും രാജഭണ്‍ഡാരത്തിലും ഉണ്ടായിരുന്ന വെള്ളി ഹെസക്കിയാ അവന് നല്‍കി.

16

യൂദാ രാജാവായ ഹെസക്കിയാ ദേവാലയത്തിന്റെ കതകുകളും കട്ടിളക്കാലുകളും പൊതിഞ്ഞിരുന്ന സ്വര്‍ണമെടുത്ത് അസ്‌സീറിയാ രാജാവിനു നല്‍കി.

17

അസ്‌സീറിയാരാജാവ് ലാഖീഷില്‍നിന്ന് താര്‍ത്താന്‍, റബ്‌സാരിസ്, റബ്ഷക്കെ എന്നീ സ്ഥാനികളെ സൈന്യസമേതം ഹെസക്കിയാക്ക് എതിരേ ജറുസലെമിലേക്ക് അയച്ചു. അവര്‍ ജറുസലെമില്‍ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിലൂടെ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.

18

അവര്‍ രാജാവിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊട്ടാരത്തിന്റെ മേല്‍നോട്ടക്കാരനും ഹില്‍ക്കിയായുടെ പുത്രനും ആയ എലിയാക്കിമും കാര്യസ്ഥനായ ഷെബ്‌നായും, ആസാഫിന്റെ മകനും രേഖ സൂക്ഷിപ്പുകാരനുമായ യോവാഹും ഇറങ്ങിച്ചെന്നു.

19

റബ്ഷക്കെ അവരോടു പറഞ്ഞു: ഹെ സക്കിയായോടു പറയുക: അസ്‌സീറിയാ മഹാരാജാവു ചോദിക്കുന്നു, നിനക്കിത്ര ധൈര്യം എവിടെനിന്ന്?

20

പൊള്ളവാക്കുകള്‍ യുദ്ധതന്ത്രവും പരാക്രമവും ആണെന്നാണോ വിചാരം? എന്നെ എതിര്‍ക്കാന്‍ നിനക്ക് ആരാണു തുണ?

21

ചാരുന്നവന്റെ കൈയ് കുത്തിക്കീറുന്ന ഒടിഞ്ഞഞാങ്ങണ ആണ് നീ ആശ്രയിക്കുന്ന ഈജിപ്ത്. ഈജിപ്ത്‌രാജാവായ ഫറവോ, ആശ്രയിക്കുന്നവര്‍ക്കൊക്കെ അങ്ങനെ തന്നെയാണ്.

22

എന്നാല്‍, ഞങ്ങളുടെ ദൈവമായ കര്‍ത്താവിലാണു ഞങ്ങള്‍ ആശ്രയിക്കുന്നത് എന്നു നിങ്ങള്‍ പറയുന്നെങ്കില്‍, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ, ഹെസക്കിയാ, ജറുസലെമിലെ ഈ ബലിപീഠത്തില്‍ ആരാധിക്കണമെന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ടു നശിപ്പിച്ചുകളഞ്ഞത്?

23

വരുവിന്‍, എന്റെ യജമാനനായ അസ്‌സീറിയാ രാജാവുമായി ഒരു പന്തയം വയ്ക്കുവിന്‍. ഞാന്‍ രണ്ടായിരം കുതിരകളെ തരാം. അവയില്‍ സവാരി ചെയ്യാന്‍ നിനക്ക് ആളുകളെ കിട്ടുമോ?

24

തേരിനും തേരാളിക്കും വേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനന്റെ സേവകന്‍മാരില്‍ ഏറ്റവും നിസ്‌സാരനായ ഒരു സേനാപതിയെ തോല്‍പിക്കാന്‍ കഴിയുമോ?

25

കര്‍ത്താവിനെക്കൂടാതെയാണോ ഈ സ്ഥലം നശിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നത്? ഈ ദേശത്തിനെതിരേ ചെന്ന് അതിനെ നശിപ്പിക്കുക എന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു.

26

ഹില്‍ക്കിയായുടെ മകന്‍ എലിയാക്കിമും ഷെബ്‌നായും യോവാഹും റബ്ഷക്കെയോടു പറഞ്ഞു: ദയവായി അരമായ ഭാഷയില്‍ സംസാരിക്കുക; ഞങ്ങള്‍ക്ക് അതു മനസ്‌സിലാകും. കോട്ടമേലുള്ളവര്‍ കേള്‍ക്കെ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്.

27

എന്നാല്‍, റബ്ഷക്കെ അവനോടു പറഞ്ഞു: കോട്ടമേല്‍ ഇരിക്കുന്നവരും സ്വന്തം വിസര്‍ജനവസ്തുക്കള്‍ ഭുജിക്കാന്‍ നിങ്ങളോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരും ആയ ഇവരോടല്ലാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രം സംസാരിക്കാനാണോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്?

28

റബ്ഷക്കെ നിവര്‍ന്നു നിന്ന് ഉച്ചത്തില്‍ ഹെബ്രായ ഭാഷയില്‍ വിളിച്ചു പറഞ്ഞു: അസ്‌സീറിയാ മഹാരാജാവിന്റെ വാക്കുകള്‍ ശ്രവിക്കുവിന്‍. രാജാവ് പറയുന്നു,

29

ഹെസെക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. എന്റെ കൈയില്‍ നിന്നു നിങ്ങളെ രക്ഷിക്കാന്‍ അവനു കഴിവില്ല. കര്‍ത്താവ് നമ്മെ നിശ്ചയമായും രക്ഷിക്കും,

30

അസ്‌സീറിയാ രാജാവിന്റെ കൈകളില്‍ നഗരം വിട്ടുകൊടുക്കുകയില്ല എന്നുപറഞ്ഞ് കര്‍ത്താവില്‍ ആശ്രയിക്കാന്‍ ഹെസക്കിയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ!

31

അവനെ ശ്രദ്ധിക്കരുത്, എന്തെന്നാല്‍, അസ്‌സീറിയാരാജാവു പറയുന്നു: നിങ്ങള്‍ സഖ്യം ചെയ്ത് എന്നോടു ചേരുവിന്‍. അപ്പോള്‍ നിങ്ങള്‍ സ്വന്തം മുന്തിരിയില്‍നിന്നും അത്തിവൃക്ഷത്തില്‍ നിന്നും ഭക്ഷിക്കുകയും സ്വന്തം ജലസംഭരണിയില്‍ നിന്നു കുടിക്കുകയും ചെയ്യും.

32

അനന്തരം, ഞാന്‍ നിങ്ങളെ ഈ നാടിനു സദൃശമായ ഒരു നാട്ടിലേക്ക്, ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോപ്പുകളും ഒലിവും തേനുമുള്ള ഒരു നാട്ടിലേക്കു കൊണ്ടുപോകും; നിങ്ങള്‍ മരിക്കുകയില്ല, ജീവിക്കും. കര്‍ത്താവ് നമ്മെ രക്ഷിക്കുമെന്ന് പറഞ്ഞ് നിങ്ങളെ വഴിതെറ്റിക്കുന്ന ഹെസക്കിയായെ ശ്രദ്ധിക്കരുത്.

33

അസ്‌സീറിയാരാജാവിന്റെ കൈകളില്‍ നിന്ന് ഏതെങ്കിലും ദേവന്‍മാര്‍ തങ്ങളുടെ ജനതകളെ രക്ഷിച്ചിട്ടുണ്ടോ?

34

ഹമാത്തിന്റെയും അര്‍പാദിന്റെയും ദേവന്‍മാര്‍ എവിടെ? സെഫാര്‍വയിം, ഹേനാ, ഇവ്വ എന്നിവയുടെ ദേവന്‍മാര്‍ എവിടെ? അവര്‍ സമരിയായെ എന്റെ കൈയില്‍നിന്നു രക്ഷിച്ചോ?

35

ഒരു ദേവനും തന്റെ രാജ്യത്തെ എന്റെ കൈകളില്‍നിന്നു രക്ഷിക്കാന്‍ കഴിയാതിരിക്കേ, ജറുസലെമിനെ രക്ഷിക്കാന്‍ കര്‍ത്താവിനു കഴിയുമോ?

36

അവനോടു മറുപടി പറയരുത് എന്ന് രാജാവ് കല്‍പിച്ചിരുന്നതിനാല്‍ , ജനം ഒരക്ഷരവും മിണ്ടാതെ നിശ്ശബ്ദരായിരുന്നു.

37

അപ്പോള്‍ കൊട്ടാരവിചാരിപ്പുകാരനും ഹില്‍ക്കിയായുടെ മകനുമായ എലിയാക്കിമും, കാര്യസ്ഥന്‍ ഷെബ്‌നായും ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും വസ്ത്രം കീറി ഹെസക്കിയായുടെ അടുത്തുവന്ന്, റബ്ഷക്കെ പറഞ്ഞത് അറിയിച്ചു.