2 രാജാക്കന്മാര്‍ 21
ഭരണമേല്‍ക്കുമ്പോള്‍ മനാസ്‌സെക്ക് പന്ത്രണ്ടു വയസ്‌സായിരുന്നു; അവന്‍ ജറുസലെമില്‍ അന്‍പത്തഞ്ചു വര്‍ഷം ഭരിച്ചു. ഹെഫ്‌സീബാ ആയിരുന്നു അവന്റെ അമ്മ.
കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്‌ളേച്ഛാചാരങ്ങള്‍ അനുസരിച്ച് അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
തന്റെ പിതാവായ ഹെസക്കിയാ നശിപ്പിച്ചുകളഞ്ഞ പൂജാഗിരികള്‍ അവന്‍ പുനഃസ്ഥാപിച്ചു. ഇസ്രായേല്‍ രാജാവായ ആഹാബിനെപ്പോലെ അവന്‍ ബാലിനു ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠയും ഉണ്ടാക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു.
ജറുസലെമില്‍ ഞാന്‍ എന്റെ നാമം സ്ഥാപിക്കും എന്നു കര്‍ത്താവു പറഞ്ഞ അവിടുത്തെ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ പണിതു.
ദേവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ നിര്‍മിച്ചു.
തന്റെ പുത്രനെ ബലിയര്‍പ്പിക്കുകയും ഭാവിഫലപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയും ചെയ്തു. വളരെയധികം തിന്‍മ ചെയ്ത് അവന്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
ഇസ്രായേല്‍ഗോത്രങ്ങളില്‍ നിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിലും ഈ ഭവനത്തിലും എന്നേക്കുമായി ഞാന്‍ എന്റെ നാമം സ്ഥാപിക്കും എന്നു ദാവീദിനോടും അവന്റെ പുത്രന്‍ സോളമനോടും കര്‍ത്താവ് അരുളിച്ചെയ്ത അവിടുത്തെ ആലയത്തില്‍ അവന്‍ താന്‍ കൊത്തിയുണ്ടാക്കിയ അഷേരാവിഗ്രഹം പ്രതിഷ്ഠിച്ചു.
ഞാന്‍ ഇസ്രായേലിനു നല്‍കിയ കല്‍പനകളും എന്റെ ദാസനായ മോശ അവര്‍ക്കു നല്‍കിയ നിയമങ്ങളും ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുകയാണെങ്കില്‍, അവരുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ ദേശത്തുനിന്നു ബഹിഷ്‌കൃതരാകാന്‍ ഞാന്‍ അവര്‍ക്ക് ഇടയാക്കുകയില്ല എന്നും കര്‍ത്താവ് അരുളിച്ചെയ്തിരുന്നു.
എന്നാല്‍, അവര്‍ അതു വകവച്ചില്ല. ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നു കര്‍ത്താവു നശിപ്പിച്ചുകളഞ്ഞ ജനതകള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ തിന്‍മ ചെയ്യാന്‍ മനാസ്‌സെ അവരെ പ്രേരിപ്പിച്ചു.
തന്റെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ കര്‍ത്താവ് അരുളിച്ചെയ്തു:
യൂദാരാജാവായ മനാസ്‌സെ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും,
അമോര്യര്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ദുഷ്ടത ചെയ്യുകയും യൂദായെക്കൊണ്ട് വിഗ്രഹപൂജ ചെയ്യിക്കുകയും ചെയ്തതിനാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ജറുസലെമിന്റെയും യൂദായുടെയും മേല്‍ അനര്‍ഥം വരുത്തും. കേള്‍ക്കുന്നവന്റെ ചെവി തരിക്കും.
സമരിയായുടെ അളവുകോലുകൊണ്ടും ആഹാബിന്റെ ഭവനത്തിലെ തൂക്കുകട്ട കൊണ്ടും ഞാന്‍ ജറുസലെമിനെ അളന്നുതൂക്കും. തുടച്ചു കമഴ്ത്തിവച്ച പാത്രംപോലെ ഞാന്‍ ജറുസലെമിനെ ശൂന്യമാക്കും.
എന്റെ അവകാശത്തിന്റെ അവശിഷ്ടഭാഗം ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കും. ശത്രുക്കള്‍ അവരെ തങ്ങളുടെ ഇരയും കൊള്ള മുതലും ആക്കും.
എന്തെന്നാല്‍, തങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ട കാലം മുതല്‍ ഇന്നുവരെ അവര്‍ എന്റെ മുന്‍പില്‍ തിന്‍മ ചെയ്ത് എന്നെ പ്രകോപിപ്പിച്ചു.
യൂദായെക്കൊണ്ടു കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്യിച്ചതിനു പുറമേ മനാസ്‌സെ നിഷ്‌കളങ്ക രക്തം കൊണ്ട് ജറുസലെമിനെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിറയ്ക്കുകയും ചെയ്തു.
മനാസ്‌സെയുടെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ പാപങ്ങളും യൂദാരാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
മനാസ്‌സെ പിതാക്കന്‍മാരോടു ചേര്‍ന്നു; തന്റെ ഭവനത്തിലെ ഉസ്‌സായുടെ ഉദ്യാനത്തില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ആമോന്‍ ഭരണമേറ്റു.
ഭരണമേല്‍ക്കുമ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ രണ്ടുവര്‍ഷം ഭരിച്ചു. അവന്റെ മാതാവ് യോത്ബായിലെ ഹറുസിന്റെ പുത്രിയായ മെഷുല്ലെമെത് ആയിരുന്നു.
തന്റെ പിതാവ് മനാസ്‌സെയെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്തു.
പിതാവു ചരിച്ച പാതകളിലെല്ലാം അവനും സഞ്ചരിച്ചു; പിതാവു സേവിച്ച വിഗ്രഹങ്ങളെ അവനും സേവിക്കുകയും ആരാധിക്കുകയും ചെയ്തു.
പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അവന്‍ പരിത്യജിച്ചു: അവിടുത്തെ മാര്‍ഗത്തില്‍ നടന്നില്ല.
ഭൃത്യന്‍മാര്‍ ഗൂഢാലോചന നടത്തി ആമോനെ സ്വഭവനത്തില്‍വച്ചു കൊന്നു.
രാജ്യത്തെ ജനം ആമോന്‍ രാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം നിഗ്രഹിക്കുകയും അവന്റെ മകന്‍ ജോസിയായെ രാജാവായി അവരോധിക്കുകയും ചെയ്തു.
ആമോന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
അവനെ ഉസ്‌സായുടെ ഉദ്യാനത്തിലെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. പുത്രനായ ജോസിയാ ഭരണമേറ്റു.