2 രാജാക്കന്മാര്‍ 24

1

യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ ആക്രമണമുണ്ടായി. യഹോയാക്കിം മൂന്നു വര്‍ഷം അവന് കീഴ്‌പ്പെട്ടിരുന്നു; പിന്നീട് അവനെ എതിര്‍ത്തു.

2

അപ്പോള്‍, താന്‍ തന്റെ ദാസന്‍മാരിലൂടെ അരുളിച്ചെയ്തതു പോലെ യൂദായെ നശിപ്പിക്കാന്‍ യഹോയാക്കിമിനെതിരേ കര്‍ത്താവ് കല്‍ദായര്‍, സിറിയാക്കാര്‍, മൊവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സേനകളെ അയച്ചു.

3

നിശ്ചയമായും ഇതു കര്‍ത്താവിന്റെ മുന്‍പില്‍നിന്ന് അവരെ നീക്കം ചെയ്യേണ്ടതിന് അവിടുത്തെ കല്‍പനയനുസരിച്ച് സംഭവിച്ചതാണ്;

4

മനാസ്‌സെയുടെ പാപങ്ങള്‍ക്കും അവന്‍ ചൊരിഞ്ഞ നിഷ്‌കളങ്ക രക്തത്തിനും ശിക്ഷയായിത്തന്നെ. അവന്‍ നിഷ്‌കളങ്ക രക്തം കൊണ്ടു ജറുസലെം നിറച്ചു; കര്‍ത്താവ് അതു ക്ഷമിക്കുകയില്ല.

5

യഹോയാക്കിമിന്റെ മറ്റു പ്രവൃത്തികള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.

6

യഹോയാക്കിം പിതാക്കന്‍മാരോടു ചേര്‍ന്നു; പുത്രന്‍ യഹോയാക്കിന്‍ ഭരണമേറ്റു.

7

ഈജിപ്തു തോടു മുതല്‍ യൂഫ്രട്ടീസ്‌നദി വരെയുള്ള തന്റെ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല.

യഹോയാക്കിന്‍രാജാവ്
8

രാജാവാകുമ്പോള്‍ യഹോയാക്കിന് പതിനെട്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാന്റെ പുത്രി നെഹുഷ്ത്ത ആയിരുന്നു അവന്റെ അമ്മ.

9

അവന്‍ പിതാവിനെപ്പോലെതന്നെ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു.

10

അക്കാലത്ത്, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെം വളഞ്ഞു.

11

നബുക്കദ്‌നേസര്‍ അവിടെയെത്തുമ്പോള്‍ അവന്റെ പടയാളികള്‍ നഗരം ഉപരോധിക്കുകയായിരുന്നു.

12

യൂദാരാജാവായ യഹോയാക്കിന്‍ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്‍മാരെയും പ്രഭുക്കന്‍മാരെയും കൊട്ടാരത്തിലെ സേവകന്‍മാരെയും അവന് അടിയറവച്ചു. ബാബിലോണ്‍ രാജാവ് തന്റെ എട്ടാം ഭരണ വര്‍ഷം അവനെ തടവുകാരനാക്കുകയും

13

ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും ഇസ്രായേല്‍രാജാവായ സോളമന്‍ കര്‍ത്താവിന്റെ ആലയത്തിനു വേണ്ടി നിര്‍മിച്ച സ്വര്‍ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയും ചെയ്തു. കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ചതു പോലെ തന്നെയാണ് ഇതു സംഭവിച്ചത്.

14

ജറുസലെം നിവാസികള്‍, പ്രഭുക്കന്‍മാര്‍, ധീരയോദ്ധാക്കള്‍, പതിനായിരം തടവുകാര്‍, ശില്‍പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരെ അവന്‍ പിടിച്ചുകൊണ്ടുപോയി. ദരിദ്രര്‍ മാത്രം ദേശത്ത് അവശേഷിച്ചു.

15

യഹോയാക്കിനെയും അവന്റെ അമ്മയെയും പത്‌നിമാരെയും സേവകന്‍മാരെയും ദേശമുഖ്യന്‍മാരെയും അവന്‍ ജറുസലെമില്‍ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി.

16

ബാബിലോണ്‍രാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശില്‍പികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവര്‍ ശക്തന്‍മാരും യുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു.

17

ബാബിലോണ്‍ രാജാവ്‌ യഹോയാക്കിന്റെ പിതൃസഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.

സെദെക്കിയാരാജാവ്
18

രാജാവാകുമ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നു വര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്റെ അമ്മ.

19

യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

20

കര്‍ത്താവിന്റെ കോപം ജറുസലെമിനും യൂദായ്ക്കും എതിരേ ജ്വലിച്ചു. അവിടുന്ന് അവരെ തന്റെ മുന്‍പില്‍ നിന്നു തള്ളിക്കളഞ്ഞു. സെദെക്കിയാ ബാബിലോണ്‍ രാജാവിനെ എതിര്‍ത്തു.