2 രാജാക്കന്മാര്‍ 3

ഇസ്രായേലും മൊവാബ്യരും തമ്മില്‍യുദ്ധം
1

യൂദാ രാജാവായ യഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍ രാജാവായി. അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു.

2

അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്‍മാരെപ്പോലെ ആയിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്തംഭം അവന്‍ എടുത്തുകളഞ്ഞു.

3

നെബാത്തിന്റെ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപം അവനും ആവര്‍ത്തിച്ചു; അതില്‍ നിന്നു പിന്‍മാറിയില്ല.

4

മൊവാബ്‌രാജാവായ മേഷായ്ക്കു ധാരാളം ആടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ രാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളും ഒരു ലക്ഷം മുട്ടാടുകളുടെ രോമവും വര്‍ഷം തോറും കൊടുക്കേണ്ടിയിരുന്നു.

5

ആഹാബ് മരിച്ചപ്പോള്‍ മൊവാബ് രാജാവ് ഇസ്രായേല്‍ രാജാവുമായി കലഹിച്ചു.

6

അപ്പോള്‍ യോറാം രാജാവ് സമരിയായില്‍ നിന്നു വന്ന് ഇസ്രായേല്‍ക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി.

7

അവന്‍ യൂദാരാജാവായ യഹോഷാഫാത്തിനു സന്‌ദേശമയച്ചു: മൊവാബ് രാജാവ് എന്നെ എതിര്‍ക്കുന്നു. അവനെതിരേ യുദ്ധം ചെയ്യാന്‍ നീ എന്നോടൊപ്പം വരുമോ? അവന്‍ പറഞ്ഞു: ഞാന്‍ വരാം. ഞാന്‍ നിന്നെപ്പോലെയും എന്റെ ജനം നിന്റെ ജനംപോലെയും എന്റെ കുതിരകള്‍ നിന്റെ കുതിരകള്‍പോലെയും ആണ്.

8

അവന്‍ ചോദിച്ചു: ഏതു വഴിക്കാണ് നാം നീങ്ങേണ്ടത്? യോറാം പറഞ്ഞു ഏദോം മരുഭൂമിയിലൂടെ പോകാം.

9

അങ്ങനെ യൂദാരാജാവിനോടും ഏദോംരാജാവിനോടുംകൂടെ ഇസ്രായേല്‍രാജാവു പുറപ്പെട്ടു. വളഞ്ഞവഴിക്കുള്ള ഏഴുദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ സൈന്യത്തിനും മൃഗങ്ങള്‍ക്കും വെള്ളം ഇല്ലാതായി.

10

ഇസ്രായേല്‍ രാജാവു പറഞ്ഞു: കഷ്ടം! കര്‍ത്താവ് ഈ മൂന്നു രാജാക്കന്‍മാരെയും മൊവാബ്യരുടെ കൈയില്‍ ഏല്‍പിച്ചുകൊടുക്കാന്‍ വിളിച്ചിരിക്കുന്നല്ലോ.

11

യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഹിതമാരായേണ്ടതിന് അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍ രാജാവിന്റെ ഒരു സേവകന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍ വെള്ളം പകര്‍ന്നവനും ഷാഫാത്തിന്റെ മകനുമായ എലീഷാ ഉണ്ട്.

12

യഹോഷാഫാത്ത് പറഞ്ഞു: കര്‍ത്താവിന്റെ വചനം അവനോടു കൂടെയുണ്ട്. ഇസ്രായേല്‍ രാജാവും യഹോഷാഫാത്തും ഏദോംരാജാവും അവന്റെ അടുത്തേക്കു പോയി.

13

എലീഷാ ഇസ്രായേല്‍ രാജാവിനോടു പറഞ്ഞു: നിനക്ക് എന്തിനാണ് എന്റെ സഹായം? നിന്റെ മാതാപിതാക്കന്‍മാരുടെ പ്രവാചകന്‍മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍ രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്‍മാരെ മൊവാബ്യരുടെ കൈയില്‍ ഏല്‍പിക്കേണ്ടതിനു വിളിച്ചിരിക്കുന്നത് കര്‍ത്താവാണ്.

14

എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവാണേ, യൂദാരാജാവായ യഹോഷാഫാത്തിനെ പ്രതിയല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നോക്കുകപോലും ചെയ്യുകയില്ലായിരുന്നു.

15

ഒരു ഗായകനെ എന്റെ അടുക്കല്‍ കൊണ്ടുവരുക. ഗായകന്‍ പാടിയപ്പോള്‍ കര്‍ത്താവിന്റെ ശക്തി എലീഷായുടെമേല്‍ ആവസിച്ചു.

16

അവന്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഈ വരണ്ട അരുവിത്തടം കുളങ്ങള്‍കൊണ്ടു ഞാന്‍ നിറയ്ക്കും.

17

കാറ്റോ മഴയോ ഉണ്ടാകയില്ല; അരുവിത്തടം ജലംകൊണ്ടു നിറയും. നീയും കാലിക്കൂട്ടവും മൃഗങ്ങളും അതു കുടിക്കും. കര്‍ത്താവിന് ഇതു നിസ്‌സാരമാണ്.

18

അവിടുന്ന് മൊവാബ്യരെ നിന്റെ കൈയില്‍ ഏല്‍പിക്കുകയും ചെയ്യും.

19

സുശക്തനഗരങ്ങളും മുന്തിയ പട്ടണങ്ങളും നിങ്ങള്‍ അധീനമാക്കും. ഫലവൃക്ഷങ്ങള്‍ നിങ്ങള്‍ വെട്ടിവീഴ്ത്തും; നീരൊഴുക്കുകള്‍ തടയും. നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും.

20

പിറ്റേദിവസം പ്രഭാതബലിക്കു സമയമായപ്പോള്‍ ഏദോം ദിക്കില്‍ നിന്നു വെള്ളം വന്ന് അവിടം നിറഞ്ഞു.

21

തങ്ങള്‍ക്കെതിരേയുദ്ധം ചെയ്യാന്‍ രാജാക്കന്‍മാര്‍ വന്നിരിക്കുന്നു എന്നുകേട്ട് മൊവാബ്യര്‍ പ്രായഭേദമെന്നിയേ യുദ്ധശേഷിയുള്ള എല്ലാവരെയും വിളിച്ചുകൂട്ടി അതിര്‍ത്തിയില്‍ അണിനിരത്തി.

22

മൊവാബ്യര്‍ രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ സൂര്യപ്രകാശത്തില്‍ വെള്ളം തിളങ്ങുന്നതു കണ്ടു. അതു രക്തം പോലെ ചെമന്നിരുന്നു.

23

അവര്‍ പറഞ്ഞു: ഇതു രക്തമാണ്. രാജാക്കന്‍മാര്‍ യുദ്ധം ചെയ്തു പരസ്പരം കൊന്നിരിക്കുന്നു. മൊവാബ്യരേ, നമുക്കു കൊള്ളയടിക്കാം.

24

മൊവാബ്യര്‍ ഇസ്രായേല്‍ പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ അവരെ തുരത്തി; ഓടിപ്പോയവരെ പിന്‍തുടര്‍ന്നു കൊന്നു.

25

അവര്‍ നഗരങ്ങള്‍ തകര്‍ക്കുകയും നല്ല നിലങ്ങള്‍ കല്ലിട്ടുമൂടുകയും ചെയ്തു. നീരൊഴുക്കുകള്‍ തടഞ്ഞു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തി. അങ്ങനെ കീര്‍ഹരെസേത്ത് കല്‍ക്കൂമ്പാരമായി. കവിണക്കാര്‍ അതിനെ വളഞ്ഞു കീഴടക്കി.

26

യുദ്ധം പ്രതികൂലമെന്നു കണ്ട മൊവാബ് രാജാവ് എഴുനൂറ് ഖഡ്ഗധാരികളെയും കൊണ്ട് ഏദോം രാജാവിനെതിരേ കുതിച്ചുകയറാന്‍ നോക്കി; എന്നാല്‍, സാധിച്ചില്ല.

27

കിരീടാവകാശിയായ മൂത്ത പുത്രനെ അവന്‍ മതിലിന്‍മേല്‍ ദഹനബലിയായി അര്‍പ്പിച്ചു. സംഭീതരായ ഇസ്രായേല്യര്‍ അവനെ വിട്ടു നാട്ടിലേക്കു മടങ്ങി.