2 മക്കബായര്‍ 4

ഓനിയാസിനെതിരേ ആരോപണങ്ങള്‍
1

ഹെലിയോദോറസിനെ പ്രേരിപ്പിച്ചു അനര്‍ഥങ്ങള്‍ക്കിടയാക്കിയത് ഓനിയാസാണെന്ന് ധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സ്വരാജ്യത്തെ വഞ്ചിച്ച പ്രസ്തുത ശിമയോന്‍ പറഞ്ഞു പരത്തി.

2

നഗരത്തിന്റെ ഉപകാരിയും ജനത്തിന്റെ സംരക്ഷകനും നിയമങ്ങളില്‍ തീക്ഷണമതിയുമായ അവനെ ഭരണകൂടത്തെ എതിര്‍ക്കുന്ന ഉപജാപകനായി മുദ്രകുത്താന്‍ അവന്‍ മടിച്ചില്ല.

3

ഈ വിരോധം വളര്‍ന്ന് ശിമയോന്റെ വിശ്വസ്തരായ അനുചരന്‍മാരില്‍ ഒരുവന്‍ കൊലപാതകങ്ങള്‍ പോലും നടത്താന്‍ തുടങ്ങി.

4

അപ്പോള്‍ ശിമയോന്റെ വിരോധം ഗുരുതരമാണെന്നും, മെനെസ്‌തെവൂസിന്റെ പുത്രനും ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനുമായ അപ്പോളോണിയൂസ് അവന്റെ ദുഷ്ടതയ്ക്കു മൂര്‍ച്ചകൂട്ടുന്നുവെന്നും ഓനിയാസ് മനസ്‌സിലാക്കി.

5

ആരെയും കുറ്റപ്പെടുത്താനല്ല, ജനത്തിന്റെ പൊതുനന്‍മയും വ്യക്തിപരമായ നന്‍മയും ലക്ഷ്യമാക്കി അവന്‍ രാജാവിനെ സമീപിച്ചു.

6

രാജാവ് ഇടപെട്ടില്ലെങ്കില്‍ പൊതുക്കാര്യങ്ങള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിലെത്തുകയില്ലെന്നും ശിമയോന്‍ അവിവേകം അവസാനിപ്പിക്കുകയില്ലെന്നും അവന്‍ മനസ്‌സിലാക്കിയതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്.

ജാസന്‍ പ്രധാനപുരോഹിതന്‍
7

സെല്യൂക്കസ് മരിച്ചതിനുശേഷം എപ്പിഫാനസ് എന്നു വിളിക്കപ്പെടുന്ന അന്തിയോക്കസ് രാജാവായപ്പോള്‍ ഓനിയാസിന്റെ സഹോദരന്‍ ജാസന്‍ കോഴ കൊടുത്ത് പ്രധാന പുരോഹിതസ്ഥാനം കൈക്കലാക്കി.

8

അവന്‍ രാജാവിനെ കണ്ട് മുന്നൂറ്റിയറുപതു താലന്തും വേറൊരു ഇനത്തില്‍ എണ്‍പതു താലന്തും വെള്ളി വാഗ്ദാനം ചെയ്തു.

9

തന്റെ അധികാരത്തില്‍ ഒരു കായികാഭ്യാസക്കളരിയും യുവജന സംഘവും സ്ഥാപിക്കാന്‍ അനുവദിക്കുകയും ജറുസലെം പൗരന്‍മാരെ അന്ത്യോക്യാപൗരന്‍മാരായി അംഗീകരിക്കുകയും ചെയ്താല്‍, നൂറ്റിയന്‍പതു താലന്തു കൂടി കൊടുക്കാമെന്നും അവന്‍ സമ്മതിച്ചു.

10

രാജാവിന്റെ അനുമതിനേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഗ്രീക്കുസമ്പ്രദായങ്ങളിലേക്കു തിരിച്ചുതുടങ്ങി.

11

റോമാക്കാരുമായി സഖ്യം സ്ഥാപിക്കാന്‍ ദൂതനായിപ്പോയയൂപ്പൊളേമൂസിന്റെ പിതാവായ യോഹന്നാന്‍ യഹൂദര്‍ക്കു നേടിക്കൊടുത്ത രാജകീയാനുകൂല്യങ്ങള്‍ അവന്‍ അവഗണിച്ചു. ജാസന്‍ നിയമാനുസൃതമായ ജീവിതസമ്പ്രദായങ്ങള്‍ നാട്ടില്‍നിന്നു നിര്‍മാര്‍ജനം ചെയ്ത്, നിയമവിരുദ്ധമായ പുതിയ ആചാരങ്ങള്‍ ഏര്‍പ്പെടുത്തി.

12

അവന്‍ ഉത്‌സാഹത്തോടെ കോട്ടയ്ക്കു നേരേതാഴെ ഒരു കായികാഭ്യാസക്കളരി സ്ഥാപിക്കുകയും ഗ്രീക്കുതൊപ്പി ധരിക്കാന്‍ കുലീനയുവാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു.

13

അധര്‍മിയും പ്രധാനപുരോഹിതനെന്നു ഭാവിച്ചവനുമായ ജാസന്റെ അതിരറ്റ ദുഷ്ടത നിമിത്തം ജനം യവനാചാരങ്ങളും വിദേശീയസമ്പ്രദായങ്ങളും അങ്ങേയറ്റം വരെ സ്വീകരിച്ചു.

14

പുരോഹിതന്‍മാര്‍ക്കു ബലിപീഠശുശ്രൂഷയില്‍ ശുഷ്‌കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടന്‍ പുരോഹിതന്‍മാര്‍, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയര്‍പ്പണത്തില്‍ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളില്‍ സംബന്ധിക്കാന്‍ മത്‌സരരംഗത്തേക്കു കുതിക്കുകയായി.

15

പിതാക്കന്‍മാര്‍ വിലമതിച്ചതെല്ലാം അവര്‍ പുച്ഛിച്ചുതള്ളുകയും ഗ്രീക്കുകാര്‍ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു.

16

തന്‍മൂലം അവര്‍ കൊടിയ വിപത്തുകളില്‍ അകപ്പെട്ടു. അവര്‍ മാനിക്കുകയും അന്യൂനം അനുകരിക്കാന്‍ ഇച്ഛിക്കുകയും ചെയ്ത ജീവിതസമ്പ്രദായങ്ങളുടെ ഉടമകള്‍ ശത്രുക്കളായിത്തീര്‍ന്ന് അവരെ ശിക്ഷിച്ചു.

17

ദൈവിക നിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്‌സാരമല്ല. ഭാവി സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കും.

18

ടയിറില്‍ രാജാവിന്റെ സാന്നിധ്യത്തില്‍ ചതുര്‍വാര്‍ഷിക മത്‌സരങ്ങള്‍ നടക്കുമ്പോള്‍,

19

നീചനായ ജാസന്‍ അന്ത്യോക്യാപൗരന്‍മാരായി ജറുസലെമില്‍ നിന്നു തിരഞ്ഞെടുത്ത ദൂതന്‍മാരെ ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാന്‍ മുന്നൂറു ദ്രാക്മാ വെള്ളിയുമായി അങ്ങോട്ടയച്ചു. പണം കൊണ്ടു പോയവര്‍ അതു ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നത് അനുചിതമെന്നു കരുതി മറ്റൊരു കാര്യത്തിനു വിനിയോഗിച്ചു.

20

പണം കൊടുത്തയച്ചവന്‍ അതുകൊണ്ട് ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാനാണ് ഉദ്‌ദേശിച്ചതെങ്കിലും അതു കൊണ്ടുപോയവര്‍ ചെറിയ പായ്ക്കപ്പല്‍ നിര്‍മിക്കാനാണ് ഉപയോഗിച്ചത്.

21

ഈജിപ്തില്‍ ഫിലൊമെത്തോറിന്റെ കിരീടധാരണത്തില്‍ സംബന്ധിക്കാന്‍ മെനെസ്‌തേവൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ് അയയ്ക്കപ്പെട്ടപ്പോള്‍ ഫിലൊമെത്തോറിന് തന്നോടു ശത്രുതയുണ്ടെന്ന് അന്തിയോക്കസ് മനസ്‌സിലാക്കി. അവന്‍ തന്റെ സുരക്ഷിതത്വത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ജോപ്പായിലെത്തിയതിനു ശേഷം അവന്‍ ജറുസലെമിലേക്കു യാത്ര തിരിച്ചു.

22

ജാസനും നഗരവാസികളും അവനെ അത്യാഡംബരപൂര്‍വം പന്തങ്ങളോടും ആര്‍പ്പുവിളികളോടും കൂടെ സ്വീകരിച്ചു. അനന്തരം, അവന്‍ സൈന്യസമേതം ഫെനീഷ്യയിലേക്കു നീങ്ങി.

മെനെലാവൂസ് പ്രധാനപുരോഹിതന്‍
23

മൂന്നുവര്‍ഷം കഴിഞ്ഞ് ജാസന്‍ മുന്‍പുപറഞ്ഞ ശിമയോന്റെ സഹോദരന്‍ മെനെലാവൂസിനെ രാജാവിന്റെ അടുത്ത് പണം എത്തിക്കാനും സുപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള രാജാവിന്റെ തീരുമാനം അറിയാനുമായി അയച്ചു.

24

രാജസന്നിധിയിലെത്തിയ മെനെലാവൂസ് രാജാവിനെ അധികാരഭാവത്തോടെ പുകഴ്ത്തുകയും, ജാസനെക്കാള്‍ മുന്നൂറു താലന്ത് വെള്ളി കൂടുതല്‍ വാഗ്ദാനം ചെയ്ത് പ്രധാനപുരോഹിതസ്ഥാനം സ്വന്തമാക്കുകയും ചെയ്തു.

25

രാജതീട്ടൂരം നേടി മടങ്ങിയെത്തിയ അവന് പ്രധാനപുരോഹിതസ്ഥാനത്തിനു വേണ്ട ഗുണങ്ങളൊന്നുമില്ലായിരുന്നു; ക്രൂരനായ സ്വേച്ഛാധിപതിയുടെ ഉഗ്രകോപവും വന്യമൃഗത്തിന്റെ ക്രൂരതയും മാത്രമുണ്ടായിരുന്നു.

26

സ്വസഹോദരനെ സ്ഥാനഭ്രഷ്ടനാക്കിയ ജാസന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അവന് അമ്മോന്‍നാട്ടിലേക്കു പലായനം ചെയ്യേണ്ടതായും വന്നു.

27

മെനെലാവൂസ് പുരോഹിതസ്ഥാനം കൈയേറ്റെങ്കിലും വാഗ്ദാനം ചെയ്ത തുക രാജാവിനു ക്രമമായി കൊടുത്തില്ല.

28

കോട്ടയുടെ അധിപനും നികുതിപിരിക്കാന്‍ ചുമതലപ്പെട്ടവനുമായ സൊസ്ത്രാത്തൂസ് അവനോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇക്കാര്യത്തെച്ചൊല്ലി രാജാവ് ഇരുവരെയും വിളിച്ചുവരുത്തി.

29

പുറപ്പെടുന്നതിനുമുന്‍പ് മെനെലാവൂസ് സ്വസഹോദരന്‍ ലിസിമാക്കൂസിനെ പ്രധാനപുരോഹിതന്റെ ചുമതല ഏല്‍പിച്ചു. സൊസ്ത്രാത്തൂസ് തനിക്കു പകരം സൈപ്രസ്ഗണത്തിന്റെ സേനാധിപനായ ക്രാത്തെസിനെ നിയോഗിച്ചു.

ഓനിയാസ് വധിക്കപ്പെടുന്നു
30

ഇക്കാലത്ത് രാജാവ് തന്റെ ഉപനാരിയായ അന്തിയോക്കിസിന് താര്‍സൂസ്, മള്ളൂസ് എന്നീ നഗരങ്ങള്‍ സമ്മാനിച്ചതിനാല്‍ അവിടെ ജനങ്ങള്‍ കലാപമുണ്ടാക്കി.

31

അതിനാല്‍, രാജാവ് ഉന്നതസ്ഥാനിയായ അന്ത്രോനിക്കൂസിനെ തന്റെ ചുമതലകള്‍ ഏല്‍പിച്ചിട്ട് ലഹളയൊതുക്കാന്‍ അതിവേഗം യാത്രയായി.

32

പറ്റിയ സന്ദര്‍ഭമെന്നു കണ്ട് മെനെലാവൂസ് ദേവാലയത്തിലെ സ്വര്‍ണപ്പാത്രങ്ങളില്‍ ചിലതു മോഷ്ടിച്ച് അന്ത്രോനിക്കൂസിനു നല്‍കി. മറ്റു പാത്രങ്ങള്‍ അവന്‍ ടയിറിനും സമീപനഗരങ്ങള്‍ക്കും വിറ്റുകഴിഞ്ഞിരുന്നു.

33

ഇതറിഞ്ഞ ഓനിയാസ് അന്ത്യോക്യായ്ക്കു സമീപമുള്ള ദാഫ്‌നെയിലെ വിശുദ്ധമന്ദിരത്തിലേക്കു മാറിയതിനുശേഷം ഈ പ്രവൃത്തികള്‍ പരസ്യമാക്കി.

34

അതിനാല്‍ ഓനിയാസിനെ വധിക്കാന്‍ മെനെലാവൂസ് അന്ത്രോനിക്കൂസിനെ രഹസ്യമായി പ്രേരിപ്പിച്ചു. അന്ത്രോനിക്കൂസ് ഓനിയാസിനെ സമീപിച്ച് വലതുകരങ്ങള്‍ ചേര്‍ത്ത് വഞ്ചനാപൂര്‍വം ശപഥം ചെയ്തു. ഓനിയാസ് അപകടം ശങ്കിച്ചെങ്കിലും അവനെ വിശുദ്ധമന്ദിരത്തിനു പുറത്തുകൊണ്ടുവരാന്‍ അന്ത്രോനിക്കൂസിനു കഴിഞ്ഞു. അവന്‍ നീതിയെക്കുറിച്ചു തെല്ലും വിചാരമില്ലാതെ ഓനിയാസിനെ വധിച്ചു.

35

അന്യായമായ ഈ വധത്തില്‍ യഹൂദരും മറ്റു ജനതകളില്‍പെട്ട വളരെപ്പേരും ദുഃഖിക്കുകയും അമര്‍ഷംകൊള്ളുകയും ചെയ്തു.

36

രാജാവ് കിലീക്യാദേശത്തു നിന്നു മടങ്ങിയെത്തിയപ്പോള്‍ നഗരത്തിലെ യഹൂദര്‍ ഓനിയാസിന്റെ അകാരണവധത്തെക്കുറിച്ചു പരാതി ബോധിപ്പിച്ചു. ഗ്രീക്കുകാരും ഈ അക്രമത്തിലുള്ള തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.

37

അന്തിയോക്കസ് പരേതന്റെ പരിപാകതയും സത്‌സ്വഭാവവും അനുസ്മരിച്ച് മനോവ്യഥയും സഹതാപവും പൂണ്ടു കരഞ്ഞു.

38

പെട്ടെന്നു കോപം ജ്വലിക്കുകയും അന്ത്രോനിക്കൂസിന്റെ ചെങ്കുപ്പായം ഉരിഞ്ഞുകളയുകയും മേലങ്കി വലിച്ചു കീറുകയും ചെയ്തു. ആ രക്തദാഹിയെ നഗരത്തിലൂടെ നടത്തിച്ച് ഓനിയാസിനോട് അക്രമം പ്രവര്‍ത്തിച്ച സ്ഥലത്തു കൊണ്ടുവന്നു കൊന്നുകളഞ്ഞു. കര്‍ത്താവ് അവന് അര്‍ഹിച്ച ശിക്ഷ നല്‍കി, പകരം വീട്ടി.

ലിസിമാക്കൂസ് വധിക്കപ്പെടുന്നു
39

ലിസിമാക്കൂസ് മെനെലാവൂസിന്റെ മൗനാനുവാദത്തോടെ നഗരത്തില്‍ ദൈവദൂഷണപരമായി പലതും പ്രവര്‍ത്തിച്ചു. സ്വര്‍ണപ്പാത്രങ്ങളില്‍ പലതും മോഷ്ടിക്കപ്പെട്ടു. വിവരം പരസ്യമായപ്പോള്‍ ജനം ലിസിമാക്കൂസിനെതിരേ സംഘടിച്ചു.

40

ജനങ്ങള്‍ പ്രക്ഷുബ്ധരാകുന്നതു കണ്ട് ലിസിമാക്കൂസ് കടന്ന പ്രായവും ഒട്ടും കുറയാത്ത ഭോഷത്തവും ഉള്ള അവുരാനൂസിന്റെ നേതൃത്വത്തില്‍ മൂവായിരം ആളുകളെ സായുധരാക്കി നീതീകരിക്കാനാവാത്ത ആക്രമണം അഴിച്ചുവിട്ടു.

41

ലിസിമാക്കൂസ് ആക്രമിക്കുന്നെന്നു കണ്ടയുടനെ യഹൂദരില്‍ ചിലര്‍ അവിടവിടെ കിടന്ന കല്ലുകളും തടിക്കഷണങ്ങളും മറ്റുചിലര്‍ ചാരവും എടുത്ത് കണ്ടപാടേ ലിസിമാക്കൂസിന്റെയും അനുയായികളുടെയും നേര്‍ക്കു വലിച്ചെറിഞ്ഞു.

42

അങ്ങനെ അവര്‍ പലരെയും മുറിവേല്‍പിച്ചു. ചിലരെ കൊന്നു; എല്ലാവരെയും തുരത്തി. ദേവാലയചോരനെ ഭണ്‍ഡാരത്തിനു സമീപംവച്ചു വധിച്ചു.

43

ഈ കാര്യത്തെപ്രതി മെനെലാവൂസിനെതിരേ കുറ്റാരോപണങ്ങളുയര്‍ന്നു.

44

രാജാവ് ടയിറില്‍ എത്തിയപ്പോള്‍ കാര്യാലോചനാസമിതി നിയോഗിച്ച മൂന്നുപേര്‍ വസ്തുതകള്‍ അവനെ അറിയിച്ചു.

45

പതനം സുനിശ്ചിതമെന്നു ഗ്രഹിച്ച മെനെലാവൂസ് രാജാവിനെ സ്വാധീനിക്കാന്‍ ദോറിമേനെസിന്റെ പുത്രന്‍ ടോളമിക്കു സാരമായ കോഴ വാഗ്ദാനം ചെയ്തു.

46

ടോളമി കാറ്റു കൊള്ളാനെന്ന ഭാവേന രാജാവിനെ സ്തംഭനിരകളുടെ അടുത്തേക്കു നയിച്ച് മനസ്‌സുമാറ്റാന്‍ പ്രേരിപ്പിച്ചു.

47

തുടര്‍ന്ന് രാജാവ് സര്‍വദുഷ്ടതകള്‍ക്കും കാരണമായ മെനെലാവൂസിനെ ആരോപണങ്ങളില്‍നിന്നു മോചിപ്പിച്ചു: ആ നിര്‍ഭാഗ്യന്‍മാരെ മരണത്തിനേല്‍പിക്കുകയും ചെയ്തു. അവര്‍ക്കാകട്ടെ ഷിഥിയാക്കാരുടെ മുന്‍പാകെ വാദിച്ചാല്‍പോലും മോചനം ലഭിക്കുമായിരുന്നു.

48

നഗരത്തിനും ഗ്രാമങ്ങള്‍ക്കും വിശുദ്ധപാത്രങ്ങള്‍ക്കും വേണ്ടി വാദിച്ചവര്‍ നീതിക്കു നിരക്കാത്ത ശിക്ഷയനുഭവിച്ചു.

49

ടയിര്‍ നിവാസികള്‍ പോലും ഈ പാതകത്തോടുള്ള വെറുപ്പു വ്യക്തമാക്കാന്‍വേണ്ടി അവരുടെ ശവസംസ്‌കാരം ആഡംബരപൂര്‍വം നടത്താന്‍ സഹകരിച്ചു.

50

എന്നാല്‍, മെനെലാവൂസ് അധികാരികളുടെ അത്യാഗ്രഹം നിമിത്തം പൗരോഹിത്യപദവിയില്‍ തുടര്‍ന്നു. അവന്‍ ദുഷ്ടതയില്‍ വളര്‍ന്ന് സ്വജനത്തിനെതിരായ ഗൂഢാലോചനയില്‍ മുഴുകി.