2 പത്രോസ് 1

അഭിവാദനം
1

യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍ പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിവഴി ഞങ്ങള്‍ സ്വീകരിച്ചവിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്ക് എഴുതുന്നത്.

2

ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!

ക്രൈസ്തവന്റെ വിളി
3

തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.

4

ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.

5

ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,

6

സുകൃത ത്തെ ജ്ഞാനംകൊണ്ടും,

7

ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.

8

ഇവനിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും.

9

ഇവയില്ലാത്തവന്‍ അന്ധ നും ഹ്രസ്വദൃഷ്ടിയും, പഴയ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്മരിക്കുന്നവനുമാണ്.

10

ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.

11

നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായരാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേ ശനം ലഭിക്കുകയും ചെയ്യും.

12

നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.

13

ഞാന്‍ ഈ കൂടാരത്തില്‍ ആയിരിക്കുന്നിടത്തോളംകാലം, ഓര്‍മപ്പെടുത്തല്‍ വഴി നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നുകരുതുന്നു.

14

എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതുപോലെ, കൂടാരത്തില്‍ നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയം അടുത്തിരിക്കുന്നു.

15

എന്റെ വേര്‍പാടിനുശേഷവും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ വേണ്ടതു ഞാന്‍ ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍
16

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിതകഥ കളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്.

17

പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമപ്രാഭവത്തില്‍നിന്ന് അവന്റെ അടുത്തു വരുകയും ചെയ്തു.

18

സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു.

19

ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതംപൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെനിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

20

ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.

21

എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്ക ലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.