2 സാമുവല്‍ 13

അമ്‌നോനും താമാറും
1

ദാവീദിന്റെ മകന്‍ അബ്‌സലോമിനു സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അവളുടെ പേര്. ദാവീദിന്റെ മറ്റൊരു മകനായ അമ്നോന്‍ അവളെ കാംക്ഷിച്ചു.

2

കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്നു കരുതിയ അമ്‌നോന്‍ അവളെപ്രതി രോഗാതുരനായിത്തീര്‍ന്നു.

3

അമ്‌നോന് യോനാദാബ് എന്നൊരു സ്‌നേഹിതന്‍ ഉണ്ടായിരുന്നു. ദാവീദിന്റെ സഹോദരന്‍ ഷിമെയായുടെ മകനായ അവന്‍ വലിയ സൂത്രശാലിയായിരുന്നു.

4

അവന്‍ അമ്‌നോനോടു ചോദിച്ചു: അല്ലയോ രാജകുമാരാ, നീ ഓരോ ദിവസവും ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്ത്? എന്റെ സഹോദരന്‍ അബ്‌സലോമിന്റെ സഹോദരി താമാറിനെ ഞാന്‍ സ്‌നേഹിക്കുന്നു. അമ്‌നോന്‍ മറുപടി പറഞ്ഞു.

5

യോനാദാബ് ഉപദേശിച്ചു: രോഗം നടിച്ചു കിടക്കുക. നിന്റെ പിതാവ് നിന്നെ കാണാന്‍വരുമ്പോള്‍, എന്റെ സഹോദരി താമാര്‍ വന്ന് എനിക്കു ഭക്ഷണം തരട്ടെ. അവളുടെ കൈയില്‍നിന്നു ഞാന്‍ വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാന്‍ കാണ്‍കെ അവള്‍ തന്നെ ഭക്ഷണമൊരുക്കട്ടെയെന്ന് അവനോടു പറയുക.

6

അങ്ങനെ അമ്‌നോന്‍ രോഗം നടിച്ചു കിടന്നു. രാജാവ് കാണാന്‍ വന്നപ്പോള്‍ അവന്‍ രാജാവിനോടു പറഞ്ഞു: എന്റെ സഹോദരി താമാര്‍ വന്ന് എന്റെ മുന്‍പില്‍വച്ചു തന്നെ അപ്പം ഉണ്ടാക്കി, അവള്‍ തന്നെ എനിക്കു വിളമ്പിത്തരട്ടെ.

7

അപ്പോള്‍ ദാവീദ് കൊട്ടാരത്തില്‍ താമാറിന്റെയടുക്കല്‍ ആളയച്ചു പറഞ്ഞു: നിന്റെ സഹോദരന്‍ അമ്‌നോന്റെ വീട്ടില്‍ചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.

8

അങ്ങനെ താമാര്‍ തന്റെ സഹോദരന്‍ അമ്‌നോന്റെ വീട്ടില്‍ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവുകുഴച്ച് അവന്‍ കാണ്‍കെ അടചുട്ടു.

9

അവള്‍ അതു വറചട്ടിയില്‍ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ ഭക്ഷിച്ചില്ല. എല്ലാവരെയും ഇവിടെനിന്നു പുറത്താക്കുക. അമ്നോന്‍ ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും പുറത്തുപോയി.

10

അപ്പോള്‍ അമ്‌നോന്‍ താമാറിനോടു പറഞ്ഞു: നിന്റെ കൈയില്‍ നിന്നു തന്നെ ഞാന്‍ ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉള്‍മുറിയിലേക്കു കൊണ്ടുവരുക.

11

താമാര്‍ അടയെടുത്ത് തന്റെ സഹോദരനായ അമ്‌നോന്റെ മുറിയില്‍ച്ചെന്നു. അവള്‍ അതും കൊണ്ട് അടുത്തുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ച്, സഹോദരീ എന്റെ കൂടെ കിടക്കുക എന്നു പറഞ്ഞു.

12

ഇല്ല, സഹോദരാ, എന്നെ അപമാനിക്കരുതേ! ഇസ്രായേലില്‍ ഇതു നിഷിദ്ധമല്ലേ? വഷളത്തം പ്രവര്‍ത്തിക്കരുത്.

13

മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ തല ഉയര്‍ത്തി നടക്കും? ഇസ്രായേലില്‍ നിനക്കും ദുഷ്കീര്‍ത്തി വരുമല്ലോ. ദയവായി രാജാവിനോടപേക്ഷിക്കുക. അവന്‍ എന്നെ നിനക്കു വിവാഹം ചെയ്തുതരും.

14

അവള്‍ കേണപേക്ഷിച്ചു. അവളുടെ അപേക്ഷ അവന്‍ ശ്രദ്ധിച്ചില്ല. ബലംപ്രയോഗിച്ച് അവളുമായി ശയിച്ചു.

15

പിന്നെ അമ്‌നോന്‍ അവളെ അത്യധികം വെറുത്തു. അവളെ സ്‌നേഹിച്ചതിനെക്കാള്‍ തീവ്രമായി ഇപ്പോള്‍ അവന്‍ അവളെ ദ്വേഷിച്ചു. എഴുന്നേറ്റു പോവുക, അമ്‌നോന്‍ അവളോടു പറഞ്ഞു.

16

ഇല്ല, സഹോദരാ; നീ എന്നോടു ചെയ്ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞുവിടുന്നത്, അവള്‍ പറഞ്ഞു. എങ്കിലും അവന്‍ അതു ശ്രദ്ധിച്ചില്ല.

17

തന്റെ ദാസനെ വിളിച്ച് അവന്‍ പറഞ്ഞു: ഇവളെ എന്റെ മുന്‍പില്‍നിന്നു പുറത്താക്കി വാതിലടയ്ക്കുക.

18

താമാര്‍ ധരിച്ചിരുന്നത് അവിവാഹിതകളായ രാജകുമാരിമാര്‍ ധരിക്കാറുള്ള നീണ്ട കൈയുള്ള അങ്കിയായിരുന്നു. ഭൃത്യന്‍ അവളെ പുറത്താക്കി വാതില്‍ അടച്ചു.

19

താമാര്‍ തലയില്‍ ചാരം വിതറി, താന്‍ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, തലയില്‍ കൈവച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടുപോയി.

20

സഹോദരനായ അബ്‌സലോം അവളോടു പറഞ്ഞു: നിന്റെ സഹോദരന്‍ അമ്‌നോന്‍ നിന്റെ കൂടെയായിരുന്നുവോ? ആകട്ടെ സഹോദരീ, സമാധാനമായിരിക്കുക, അവന്‍ നിന്റെ സഹോദരനാണല്ലോ. നീ ദുഃഖിക്കരുത്. അങ്ങനെ താമാര്‍ സഹോദരനായ അബ്‌സലോമിന്റെ ഭവനത്തില്‍ ദുഃഖിതയും ഏകാകിനിയുമായിക്കഴിഞ്ഞു.

21

ദാവീദ് രാജാവ് ഇതുകേട്ടപ്പോള്‍ അത്യന്തം കോപിച്ചു.

22

അബ്‌സലോമാകട്ടെ അമ്‌നോനോടു ഗുണമോ ദോഷമോ പറഞ്ഞില്ല. തന്റെ സഹോദരി താമാറിനെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനെ വെറുത്തു.

അബ്‌സലോമിന്റെ പ്രതികാരം
23

രണ്ടു വര്‍ഷം കഴിഞ്ഞ് അബ്‌സലോമിനു എഫ്രായിം പട്ടണത്തിനടുത്തു ബാല്‍ഹസോറില്‍ വച്ച് ആടുകളെ രോമം കത്രിക്കുന്ന ഉത്‌സവം ഉണ്ടായിരുന്നു. രാജകുമാരന്‍മാരെയെല്ലാം അവന്‍ ക്ഷണിച്ചു.

24

അബ്‌സലോം രാജസന്നിധിയില്‍ ചെന്നു പറഞ്ഞു: തിരുമേനീ, എന്റെ ആടുകളുടെ രോമം കത്രിക്കുകയാണ്. അങ്ങ് സേവകരുമൊത്ത് വിരുന്നാഘോഷങ്ങളില്‍ സംബന്ധിക്കണം.

25

ഇല്ല, മകനേ, ഞങ്ങളെല്ലാവരും വന്നാല്‍ നിനക്കു ബുദ്ധിമുട്ടായിത്തീരും, രാജാവ് മറുപടി പറഞ്ഞു. അബ്‌സലോം നിര്‍ബന്ധിച്ചെങ്കിലും രാജാവു പോകാതെ അവനു മംഗളം നേര്‍ന്നു.

26

അപ്പോള്‍ അബ്‌സലോം പറഞ്ഞു: അങ്ങനെയെങ്കില്‍ എന്റെ സഹോദരന്‍ അമ്‌നോന്‍ വരാന്‍ അനുവദിക്കണമേ!

27

അവന്‍ പോരുന്നത് എന്തിന്? രാജാവ്‌ചോദിച്ചു. എന്നാല്‍, അബ്‌സലോം നിര്‍ബന്ധിച്ചപ്പോള്‍ അമ്‌നോനും മറ്റു രാജകുമാരന്‍മാരും പോകാന്‍ രാജാവ് അനുവദിച്ചു.

28

അബ്‌സലോം ദാസന്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അമ്‌നോന്‍ വീഞ്ഞുകുടിച്ചു മത്തനാകുമ്പോള്‍, അവനെ വെട്ടുക എന്നു ഞാന്‍ പറയുമ്പോള്‍, അവനെ കൊന്നു കളയണം. ഭയപ്പെടേണ്ടാ, ഞാനല്ലേ നിങ്ങളോടു കല്‍പിക്കുന്നത്? അബ്‌സലോം കല്‍പിച്ചതുപോലെ ഭൃത്യന്‍മാര്‍ അമ്‌നോനെ കൊന്നു.

29

രാജകുമാരന്‍മാര്‍ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.

30

അവര്‍ കൊട്ടാരത്തിലെത്തുന്നതിനു മുമ്പുതന്നെ അബ്‌സലോം അവരെയെല്ലാം കൊന്നു; ആരും ശേഷിച്ചിട്ടില്ല എന്നൊരു വാര്‍ത്ത ദാവീദിന്റെ ചെവിയിലെത്തി.

31

രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി തറയില്‍ കിടന്നു. കൂടെയുണ്ടായിരുന്ന ഭൃത്യന്‍മാരും വസ്ത്രം കീറി.

32

എന്നാല്‍, ദാവീദിന്റെ സഹോദരന്‍ ഷിമെയായുടെ മകന്‍ യോനാദാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ എല്ലാ പുത്രന്‍മാരെയും കൊന്നു എന്നു ധരിക്കരുത്, അമ്‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. തന്റെ സഹോദരി താമാറിനെ അമ്‌നോന്‍ അപമാനിച്ചപ്പോള്‍ മുതല്‍ ഇതു ചെയ്യാന്‍ അബ്‌സലോം ഉറച്ചിരുന്നെന്നു വ്യക്തം.

33

അതുകൊണ്ട്, അങ്ങയുടെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കരുത്.

34

അമ്‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. അബ്‌സലോം ഓടിപ്പോയി. ഇതിനിടെ വലിയൊരു ജനക്കൂട്ടം ഹെറോണായിമില്‍ നിന്നുള്ള പാതവഴി മലയിറങ്ങിവരുന്നതു കാവല്‍ഭടന്‍മാരില്‍ ഒരുവന്‍ കണ്ടു. അവന്‍ രാജാവിനെ അറിയിച്ചു.

35

അപ്പോള്‍ യോനാദാബ് രാജാവിനോടു പറഞ്ഞു: അതാ, ഞാന്‍ പറഞ്ഞതുപോലെതന്നെ രാജകുമാരന്‍മാര്‍ വരുന്നു.

36

അവന്‍ ഇതു പറഞ്ഞുതീര്‍ന്നയുടനെ രാജകുമാരന്‍മാര്‍ അടുത്തെത്തി ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്‍മാരും അതീവ ദുഃഖത്തോടെ കരഞ്ഞു.

37

അബ്‌സലോം ഓടി അമ്മീഹൂദിന്റെ മകന്‍ ഗഷൂര്‍രാജാവായ തല്‍മായിയുടെയടുക്കല്‍ച്ചെന്നു. തന്റെ മകന്‍ അമ്‌നോനെയോര്‍ത്ത് ദാവീദ് വളരെക്കാലം ദുഃഖിച്ചു.

38

ഗഷൂറിലേക്ക് ഓടിപ്പോയ അബ്‌സലോം അവിടെ മൂന്നു വര്‍ഷം താമസിച്ചു. അമ്‌നോന്റെ മരണത്തിലുള്ള ദുഃഖം ശമിച്ചപ്പോള്‍ അബ്‌സലോമിനെ കാണാന്‍ ദാവീദ് അതിയായി ആഗ്രഹിച്ചു.