2 സാമുവല്‍ 5

ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ്
1

ഇസ്രായേല്‍ ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.

2

സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍ പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.

3

ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകം ചെയ്തു.

4

ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു.

5

അവന്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഹെബ്രോണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും.

6

രാജാവും സൈന്യവും ജറുസലേമിലേക്ക് ജബൂസ്യര്‍ക്കെതിരേ പുറപ്പെട്ടു. ദാവീദിന് ഇവിടെ കടക്കാന്‍ കഴിയുകയില്ല എന്നു വിചാരിച്ച് അവര്‍ അവനോടു പറഞ്ഞു: നിനക്കിവിടെ കടക്കാനാവില്ല. നിന്നെ തടയാന്‍ കുരുടനും മുടന്തനും മതി.

7

ദാവീദ് സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീദിന്റെ നഗരം എന്ന് അത് അറിയപ്പെടുന്നു.

8

അന്നു ദാവീദ് പറഞ്ഞു: ജബൂസ്യരെ കൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍ നീര്‍പ്പാത്തിയില്‍ക്കൂടെ കടന്നുചെല്ലട്ടെ. ദാവീദ് വെറുക്കുന്ന മുടന്തരെയും കുരുടരെയും ആക്രമിക്കട്ടെ. അങ്ങനെ കുരുടരും മുടന്തരും ആലയത്തില്‍ പ്രവേശിക്കരുത് എന്ന ചൊല്ലുണ്ടായി.

9

ദാവീദ് കോട്ടയില്‍ താമസമാക്കി; അതിന് ദാവീദിന്റെ നഗരം എന്നു പേരിട്ടു; ദാവീദ് നഗരത്തെ മില്ലോ മുതല്‍ ഉള്ളിലേക്കു ചുറ്റും പടുത്തുയര്‍ത്തി.

10

ദാവീദ് മേല്‍ക്കുമേല്‍പ് പ്രാബല്യം നേടി. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.

11

ടയിര്‍രാജാവായ ഹീരാം ദാവീദിന്റെ അടുക്കലേക്കു ദൂതന്‍മാരെ അയച്ചു. മരപ്പണിക്കാരെയും കല്‍പണിക്കാരെയും അവരോടൊപ്പം ദേവദാരുവും അവന്‍ അയച്ചു. അവര്‍ ദാവീദിനു കൊട്ടാരം പണിതു കൊടുത്തു.

12

കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം തന്നില്‍ സ്ഥിരപ്പെടുത്തിയെന്നും അവിടുത്തെ ജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വം അവിടുന്ന് ഉന്നതമാക്കിയെന്നും ദാവീദ് ഗ്രഹിച്ചു.

13

ഹെബ്രോണില്‍ നിന്നു വന്നതിനു ശേഷം ദാവീദ് ജറുസലെമില്‍ നിന്ന് കൂടുതല്‍ ഉപനാരികളെയും ഭാര്യമാരെയും സ്വീകരിച്ചു. അവനു കൂടുതല്‍ പുത്രീപുത്രന്‍മാര്‍ ജനിക്കുകയും ചെയ്തു.

14

ജറുസലെമില്‍ വച്ച് അവനു ജനിച്ചവര്‍ ഇവരാണ്: ഷമ്മൂവ, ഷോബാബ്, നാഥാന്‍, സോളമന്‍,

15

ഇബ് ഹാര്‍, എലിഷുവ, നെഫെഗ്, ജാഫിയ,

16

എലിഷാമ, എലിയാദ, എലിഫെലെത്ത്.

ഫിലിസ്ത്യരെ തോല്‍പിക്കുന്നു
17

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.

18

ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയമടിച്ചു.

19

ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ കൈയില്‍ ഏല്‍പിച്ചുതരുമോ? പുറപ്പെടുക, ഫിലിസ്ത്യരെ തീര്‍ച്ചയായും ഞാന്‍ നിന്റെ കൈയില്‍ ഏല്‍പിക്കും. കര്‍ത്താവ് ദാവീദിനോട് അരുളിച്ചെയ്തു.

20

ദാവീദ് ബാല്‍പെരാസിമില്‍വച്ച് അവരെ തോല്‍പിച്ചു. വെള്ളച്ചാട്ടം പാലെ കര്‍ത്താവ് എന്റെ ശത്രുക്കളെ എന്റെ മുന്‍പില്‍ ചിതറിച്ചു എന്ന് അവന്‍ പറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ബാല്‍പെരാസിം എന്നുപേരുണ്ടായി.

21

ഫിലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിച്ചു. ദാവീദും ആളുകളും അവ എടുത്തുകൊണ്ടുപോയി.

22

ഫിലിസ്ത്യര്‍ വീണ്ടും വന്നു റഫായിം താഴ്‌വരയില്‍ പാളയമടിച്ചു.

23

ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞപ്പോള്‍ അവിടുന്ന് അരുളിചെയ്തു: നീ നേരേ ചെന്ന് ആക്രമിക്കരുത്. വളഞ്ഞുചെന്ന് ബള്‍സാ വൃക്ഷങ്ങള്‍ക്കെതിരേ വച്ച് പിന്നില്‍ക്കൂടെ ആക്രമിക്കുക.

24

ബള്‍സാ വൃക്ഷങ്ങള്‍ക്കു മുകളില്‍ അണിനീങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ കടന്നാക്രമിക്കുക. ഫിലിസ്ത്യസൈന്യത്തെ തകര്‍ത്തുകളയാന്‍ കര്‍ത്താവു കല്‍പിച്ചതുപോലെ ദാവീദ് ചെയ്തു.

25

ഗേബാ മുതല്‍ ഗേസര്‍വരെ ഫിലിസ്ത്യരെ തുരത്തി.