2 സാമുവല്‍ 7

നാഥാന്റെ പ്രവചനം
1

രാജാവ് കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു.

2

അപ്പോള്‍ അവന്‍ നാഥാന്‍ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരു കൊണ്ടുള്ള കൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു.

3

നാഥാന്‍ പ്രതിവചിച്ചു: യുക്തംപോലെ ചെയ്തുകൊള്ളുക, കര്‍ത്താവ് നിന്നോടു കൂടെയുണ്ട്.

4

എന്നാല്‍, ആ രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു:

5

എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?

6

ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതു മുതല്‍ ഇന്നുവരെ ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തില്‍ വസിച്ചുകൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു.

7

ഇസ്രായേല്‍ക്കാരോടുകൂടെ സഞ്ചരിക്കുന്നതിനിടയ്ക്ക് എവിടെവച്ചെങ്കിലും എന്റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ഞാന്‍ നിയമിച്ച നേതാക്കന്‍മാരില്‍ ആരോടെങ്കിലും നിങ്ങള്‍ എനിക്ക് ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തതെന്ത് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?

8

അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തു നിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു.

9

നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു;

10

ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും.

11

എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം കല്‍പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ന്യാധിപന്‍മാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ദുഷ്ടന്‍മാര്‍ അവരെ ഇനി പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു.

12

ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും.

13

അവന്‍ എനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും.

14

ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ മാനുഷികമായ ദണ്‍ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും.

15

എങ്കിലും നിന്റെ മുന്‍പില്‍നിന്ന് ഞാന്‍ തള്ളിക്കളഞ്ഞ സാവൂളില്‍ നിന്നെന്നപോലെ അവനില്‍നിന്ന് എന്റെ സ്ഥിരസ്‌നേഹം ഞാന്‍ പിന്‍വലിക്കുകയില്ല.

16

നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.

17

ഈ വാക്കുകളും ദര്‍ശനവും നാഥാന്‍ ദാവീദിനെ അറിയിച്ചു.

ദാവീദിന്റെ നന്ദിപ്രകാശനം
18

അപ്പോള്‍ ദാവീദുരാജാവ് കൂടാരത്തിനകത്തു ചെന്നു കര്‍ത്താവിന്റെ സന്നിധിയിലിരുന്നു പ്രാര്‍ഥിച്ചു.

19

ദൈവമായ കര്‍ത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കര്‍ത്താവേ, ഇത് അങ്ങേക്ക് എത്രനിസ്‌സാരം! വരുവാനുള്ള ദീര്‍ഘകാലത്തേക്ക് അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

20

ഇതിലധികമായി അടിയന് അങ്ങയോട് എന്തു പറയാനാവും? ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ് അറിയുന്നുവല്ലോ.

21

അങ്ങയുടെ വാഗ്ദാനവും, ഹിതവുമനുസരിച്ച് അങ്ങയുടെ ദാസനെ അറിയിക്കേണ്ടതിന് ഈ വന്‍കാര്യങ്ങളെല്ലാം അങ്ങ് നിറവേറ്റിയിരിക്കുന്നുവല്ലോ.

22

ദൈവമായ കര്‍ത്താവേ, അങ്ങ് ഉന്നതനത്രേ! അങ്ങ് അതുല്യനാണ്. ഞങ്ങള്‍ കാതുകൊണ്ടു കേട്ടതനുസരിച്ച്, അവിടുന്നല്ലാതെ വേറെ ദൈവമില്ല.

23

അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന് അടിമത്തത്തില്‍നിന്ന് അങ്ങു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനമില്ല. അവര്‍ക്കുവേണ്ടി അങ്ങു നിര്‍വഹിച്ച അദ്ഭുതകരമായ മഹാകാര്യങ്ങള്‍ അങ്ങയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയിരിക്കുന്നു. അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന് ഈജിപ്തില്‍ നിന്ന് അങ്ങു സ്വതന്ത്രരാക്കിയ അവര്‍ മുന്നേറിയപ്പോള്‍ മറ്റു ജനതകളെയും അവരുടെ ദേവന്‍മാരെയും അങ്ങ് ഓടിച്ചുകളഞ്ഞല്ലോ.

24

ഇസ്രായേല്‍ എന്നേക്കും അങ്ങയുടെ ജനമായിരിക്കേണ്ടതിന് അവരെ അങ്ങു സ്ഥിരപ്പെടുത്തി. കര്‍ത്താവേ, അങ്ങ് അവര്‍ക്ക്‌ ദൈവമായിത്തീര്‍ന്നു.

25

ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടും കുടുംബത്തോടും അരുളിച്ചെയ്തിരിക്കുന്ന വചനം എന്നേക്കും സ്ഥിരപ്പെടുത്തി അങ്ങയുടെ വാക്കു നിവര്‍ത്തിക്കണമേ!

26

അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! സര്‍വശക്തനായ കര്‍ത്താവാണ് ഇസ്രായേലിന്റെ ദൈവമെന്നു പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്റെ കുടുംബം അങ്ങയുടെ മുന്‍പില്‍ സുസ്ഥിരമാകട്ടെ!

27

സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്റെ വംശം ഉറപ്പിക്കും എന്നു പറഞ്ഞ് അങ്ങയുടെ ദാസന് ഇതു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട്, അങ്ങയോട് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെട്ടിരിക്കുന്നു.

28

ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം; അങ്ങയുടെ വചനം സത്യം; ഈ നല്ലകാര്യം അടിയനോട് അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നുവല്ലോ.

29

അടിയന്റെ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.