2 തിമോത്തേയോസ് 2

ക്രിസ്തുവിന്റെ പടയാളി
1

എന്റെ മകനേ നീ യേശുക്രിസ്തുവിന്റെ കൃപാവരത്തില്‍നിന്നും ശക്തി സ്വീകരിക്കുക.

2

അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക.

3

യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക.

4

സൈനികസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാല്‍ മറ്റു കാര്യങ്ങളില്‍ തലയിടാറില്ല.

5

നിയമാനുസൃതം മത്‌സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.

6

അദ്ധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്.

7

ഞാന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചു നീ അവധാനപൂര്‍വ്വം ചിന്തിക്കുക; എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും.

8

എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരില്‍നിന്നുയിര്‍ത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക.

9

ആ സുവിശേഷത്തിനു വേണ്ടിയാണ് ഞാന്‍ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്കുവരെ അധീനനാകുന്നത്. എന്നാല്‍, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല.

10

അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായരക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.

11

ഈ വചനം വിശ്വാസയോഗ്യമാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോട്കൂടെ ജീവിക്കും.

12

നാം ഉറച്ചുനില്ക്കുമെങ്കില്‍ അവനോടു കൂടി വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും.

13

നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.

വിശ്വസ്ത ഭൃത്യന്‍
14

ഇത് അവരെ അനുസ്മരിപ്പിക്കുക, വാക്കുകളെച്ചൊല്ലി തര്‍ക്കങ്ങളിലേര്‍പ്പെടാതിരിക്കാന്‍ അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളു.

15

സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്‌സാഹപൂര്‍വ്വം പരിശ്രമിക്കുക.

16

ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും.

17

ഈ ഭക്തി രഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നുതിന്നുന്ന വ്രണംപോലെ പടര്‍ന്നുപിടിക്കും. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും.

18

പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍നിന്നും വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവര്‍ തകിടം മറിക്കുകയും ചെയ്യുന്നു.

19

എന്നാല്‍, ദൈവം ഉറപ്പിച്ച അടിത്തറ ഇളകാതെ നില്ക്കുന്നു. അതില്‍ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കര്‍ത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ അറിയുന്നു. കര്‍ത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കട്ടെ.

20

ഒരു വലിയ ഭവനത്തില്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും തീര്‍ത്ത പാത്രങ്ങള്‍ മാത്രമല്ല; മരം മണ്ണ് ഇവകൊണ്ടു തീര്‍ത്തവയും ഉണ്ടായിരിക്കും. അവയില്‍ ചിലതു മാന്യമായ കാര്യങ്ങള്‍ക്കും ചിലതു മാന്യത കുറഞ്ഞകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.

21

ഒരുവന്‍ നികൃഷ്ഠമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിന്‍ അവന്‍ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.

22

അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്ക്കുക.

23

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!.

24

കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.

25

എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം.

26

പിശാചു തന്റെ ഇഷ്ടനിര്‍ഋഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നും രക്ഷപ്പെട്ടേക്കാം.