ബാറൂക്ക് 5

1

ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക.

2

ദൈവത്തില്‍ നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്റെ മഹത്വത്തിന്റെ കിരീടം ശിരസ്‌സില്‍ അണിയുക.

3

ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജ സ്‌സു വെളിപ്പെടുത്തും.

4

നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും.

5

ജറുസലെം, ഉണരുക; ഉയരത്തില്‍ നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്റെ കല്‍പനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവര്‍ ആനന്ദിക്കുന്നു.

6

ശത്രുക്കള്‍ അവരെ നിന്നില്‍ നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും.

7

ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും താഴ്‌വ രകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്‍പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്റെ മഹത്വത്തില്‍ സുരക്ഷിതരായി നടക്കും.

8

ദൈവത്തിന്റെ കല്‍പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി.

9

തന്നില്‍നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്ക് അകമ്പടി സേവിക്കും.