സഭാപ്രസംഗകന്‍ 3

ഓരോന്നിനുമുണ്ട് സമയം
1

എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവ സരമുണ്ട്.

2

ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം.

3

കൊല്ലാന്‍ ഒരു കാലം, സൗഖ്യമാക്കാന്‍ ഒരു കാലം, തകര്‍ക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം,

4

കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം, വിലപിക്കാന്‍ ഒരു കാലം, നൃത്തംചെയ്യാന്‍ ഒരു കാലം.

5

കല്ലുപെറുക്കിക്കളയാന്‍ ഒരുകാലം, കല്ലുപെറുക്കിക്കൂട്ടാന്‍ ഒരു കാലം, ആലിംഗനം ചെയ്യാന്‍ ഒരു കാലം. ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു കാലം.

6

സമ്പാദിക്കാന്‍ ഒരു കാലം, നഷ്ടപ്പെടുത്താന്‍ ഒരു കാലം, സൂക്ഷിച്ചുവയ്ക്കാന്‍ ഒരു കാലം, എറിഞ്ഞുകളയാന്‍ ഒരു കാലം.

7

കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം, മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം.

8

സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം,യുദ്ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം.

9

അധ്വാനിക്കുന്നവന് അവന്റെ അധ്വാനം കൊണ്ടെന്തു ഫലം?

10

ദൈവം മനുഷ്യമക്കള്‍ക്കു നല്‍കിയ ശ്രമകരമായ ജോലി ഞാന്‍ കണ്ടു.

11

അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്‌സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്‌ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിവില്ല.

12

ജീവിതകാലം മുഴുവന്‍ ആനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനെക്കാള്‍ കാമ്യമായി മനുഷ്യര്‍ക്കുയാതൊന്നുമില്ലെന്നു ഞാന്‍ അറിയുന്നു.

13

എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനം ചെയ്യുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത് ദൈവത്തിന്റെ ദാനമാണെന്നും ഞാന്‍ അറിയുന്നു.

14

ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു; അതിനോട് എന്തെങ്കിലും കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറയ്ക്കാനോ സാധ്യമല്ല; ദൈവം അപ്രകാരം ചെയ്തിരിക്കുന്നത് മനുഷ്യര്‍ തന്നെ ഭയപ്പെടുന്നതിനാണ്.

15

ഇന്നുള്ളത് പണ്ടേ ഉണ്ടായിരുന്നതാണ്; ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.

എവിടെയും അനീതി
16

സൂര്യനു കീഴേന്യായപീഠത്തില്‍പോലും നീതി പുലരേണ്ടിടത്തു തിന്‍മ കുടികൊള്ളുന്നതായി ഞാന്‍ കണ്ടു.

17

ഓരോ സംഗ തിക്കും ഓരോ പ്രവൃത്തിക്കും ദൈവം സമയം നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് അവിടുന്ന് നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാന്‍ വിചാരിച്ചു.

18

മനുഷ്യമക്കള്‍ വെറും മൃഗങ്ങളാണെന്ന് അവരെ കാണിക്കാന്‍വേണ്ടി ദൈവം അവരെ പരീക്ഷിക്കുകയാണെന്നു ഞാന്‍ കരുതി.

19

എന്തെന്നാല്‍ മനുഷ്യമക്കളുടെയും മൃഗങ്ങളുടെയും ഗതി ഒന്നുതന്നെ; ഒന്നു ചാകുന്നതുപോലെ മറ്റേതും ചാകുന്നു. എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്, മനുഷ്യനു മൃഗത്തെക്കാള്‍യാതൊരു മേന്‍മയുമില്ല.

20

എല്ലാം മിഥ്യയാണ്. എല്ലാം ഒരിടത്തേക്കു പോകുന്നു. എല്ലാം പൊടിയില്‍നിന്നുണ്ടായി, എല്ലാം പൊടിയിലേക്കു മടങ്ങുന്നു.

21

മനുഷ്യന്റെ പ്രാണന്‍ മേല്‍പോട്ടും മൃഗത്തിന്‍േറ തു താഴെ മണ്ണിലേക്കും പോകുന്നുവോ? ആര്‍ക്കറിയാം!

22

അതുകൊണ്ട് മനുഷ്യന്‍ തന്റെ പ്രവൃത്തി ആസ്വദിക്കുന്നതിനെക്കാള്‍ മെച്ചമായി ഒന്നുമില്ലെന്നും അതുതന്നെയാണ് അവന്റെ ഗതിയെന്നും ഞാന്‍ മനസ്‌സിലാക്കി. തനിക്കുശേഷം സംഭവിക്കുന്നതു കാണാന്‍ അവനെ ആര് വീണ്ടും കൊണ്ടുവരും?