സഭാപ്രസംഗകന്‍ 5

ദൈവഭക്തി
1

ദേവാലയത്തിലേക്കു പോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്ത മം. തങ്ങള്‍ തിന്‍മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭോഷന്‍മാര്‍ അറിയുന്നില്ല.

2

വിവേ കശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്. ദൈവം സ്വര്‍ഗത്തിലാണ്, നീ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.

3

ആകുലതയേറുമ്പോള്‍ ദുഃസ്വപ്നങ്ങള്‍ കൂടും; വാക്കുകളേറുമ്പോള്‍ അതു മൂഢജല്‍പനമാകും.

4

ദൈവത്തിനു നേര്‍ച്ച നേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്; മൂഢരില്‍ അവിടുത്തേക്ക് പ്രീതിയില്ല; നേരുന്നത് നിറവേറ്റുക.

5

നേര്‍ന്നിട്ടു നിറവേ റ്റാത്തതിനെക്കാള്‍ഭേദം നേരാതിരിക്കുന്നതാണ്.

6

നിന്റെ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്ത രുത്. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതെ ന്തിന്?

7

സ്വപ്നങ്ങളേറുമ്പോള്‍ പൊള്ളവാക്കുകളും വര്‍ധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.

ദാരിദ്ര്യവും സമ്പത്തും
8

ഒരു ദേശത്ത് ദരിദ്രന്‍മര്‍ദിക്കപ്പെടുകയും നീതിയുംന്യായവും നിഷ്‌കരുണം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ നീ വിസ്മയിക്കരുത്. മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനും മുകളിലുള്ളവനും നിരീക്ഷിക്കുന്നുണ്ട്.

9

ഭൂമിയുടെ വിളവ് എല്ലാവര്‍ക്കുമുള്ളതാണ്. രാജാവിനും വിള വില്‍ ആശ്രയിക്കാതെ വയ്യാ.

10

ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ടു തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവന്‍ധനംകൊണ്ടു തൃപ്തിയടയുകയില്ല.

11

ഇതും മിഥ്യതന്നെ. വിഭവങ്ങളേറുമ്പോള്‍ അത് തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. നോക്കിനില്‍ക്കാനല്ലാതെ ഉടമസ്ഥന് അതുകൊണ്ട് എന്തു പ്രയോജനം?

12

ഭക്ഷിക്കുന്നത് അല്‍പമോ അധികമോ ആകട്ടെ, അധ്വാനിക്കുന്നവന് സുഖ നിദ്രലഭിക്കുന്നു. എന്നാല്‍ അമിതസമ്പാദ്യം ധനികന്റെ ഉറക്കം കെടുത്തുന്നു.

13

സൂര്യനു കീഴേ ഞാന്‍ വലിയൊരു തിന്‍മ കണ്ടു. ധനികന്‍ തന്റെ തന്നെ നാശത്തിനു മുതല്‍ സൂക്ഷിക്കുന്നു.

14

ഒരു സാഹ സയത്‌നത്തില്‍ അതു നഷ്ടപ്പെടുന്നു. തന്റെ പുത്രനു കൊടുക്കാന്‍ അവന്റെ കൈവശം ഒന്നുമില്ലാതായി.

15

അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ നഗ്‌നനായിത്തന്നെ അവന്‍ പോകും. അവന്റെ പ്രയത്‌നഫലത്തിലൊന്നും അവന്‍ കൊണ്ടുപോകയില്ല.

16

അതും വലിയ തിന്‍മയാണ്. അവന്‍ വന്നതുപോലെതന്നെ പോകും.

17

വ്യര്‍ഥപ്രയത്‌നംകൊണ്ടും അന്ധകാരത്തിലും വിലാപത്തിലും ആകുലതയിലും രോഗത്തിലും അസംതൃപ്തിയിലും തള്ളിനീക്കിയ ജീവിതംകൊണ്ടും അവനെന്തു പ്രയോജനം?

18

ദൈവദത്തമായ ഈ ഹ്രസ്വജീവിതം മനുഷ്യന്‍ തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിക്കുന്നതാണ് ഉത്തമവും യോഗ്യവുമായി ഞാന്‍ കണ്ടിട്ടുള്ളത്. ഇതാണ് അവന്റെ ഗതി.

19

സമ്പത്തും സമൃദ്ധിയും അത് അനുഭവിക്കാനുള്ള കഴിവും നല്‍കി ദൈവംഅനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ഈ അവസ്ഥയെ മാനിക്കുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യേണ്ടതാണ്, ഇതു ദൈവത്തിന്റെ ദാനമാണ്.

20

ജീവിതത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞു പോകുന്നതിനെക്കുറിച്ച് അവന്‍ പര്യാകുലനല്ല, കാരണം, ദൈവം അവന്റെ ദിനങ്ങള്‍ സന്തോഷഭരിതമാക്കിയിരിക്കുന്നു.