എസ്തേര്‍ 1

മൊര്‍ദെക്കായുടെ സ്വപ്നം, അദ്ധ്യായം 11
1

മഹാനായ അഹസ്വേരൂസിന്റെ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി ജായീറിന്റെ മകന്‍ മൊര്‍ദെക്കായ് ഒരു സ്വപ്നം കണ്ടു.

2

ജായീര്‍ ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്റെ മകന്‍ ഷിമെയിയുടെ പുത്രനായിരുന്നു.

3

സൂസാനഗരത്തില്‍ ജീവിച്ചുകൊണ്ട് രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നു, മൊര്‍ദെക്കായ്.

4

ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമില്‍ നിന്നു കൊണ്ടുപോന്നതടവുകാരില്‍ ഒരുവനായിരുന്നു അവന്‍ .

5

സ്വപ്നം ഇതായിരുന്നു: ഭൂമുഖത്ത് ബഹളവും സംഭ്രാന്തിയും ഇടിമുഴക്കവും ഭൂകമ്പങ്ങളും ലഹളയും!

6

രണ്ടു ഭീകര സത്വങ്ങള്‍ പൊരുതാന്‍ ഒരുങ്ങി മുന്നോട്ടു വന്നു; അവ അതിഭയങ്കരമായി അലറിക്കൊണ്ടിരുന്നു.

7

അവയുടെ അലര്‍ച്ച കേട്ട് സകല ജനതകളും നീതിമാന്‍മാരുടെ ജനതയ്ക്ക് എതിരേയുദ്ധത്തിനൊരുങ്ങി.

8

ഭൂമുഖത്ത് അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും കഷ്ടതയുടെയും ദുരിതത്തിന്റെയും പീഡനത്തിന്റെയും മഹാകലാപത്തിന്റെയും ഒരു ദിവസം!

9

നീതിമാന്‍മാരുടെ ജനതമുഴുവന്‍ കഷ്ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടതകളെ അവര്‍ ഭയപ്പെട്ടു; നശിക്കാന്‍ അവര്‍ തയ്യാറായി.

10

അപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചു; അവരുടെ കരച്ചിലില്‍നിന്ന് ചെറിയ ഉറവയില്‍ നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദി ഉണ്ടായി.

11

പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ നശിപ്പിക്കപ്പെട്ടു.

12

ദൈവം ചെയ്യാനുറച്ചിരിക്കുന്നതെന്തെന്നു മൊര്‍ദെക്കായ് ഈ സ്വപ്നത്തില്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ അത് അവന്റെ മനസ്‌സില്‍ തങ്ങിനിന്നു; അത് എല്ലാ വിശദാംശങ്ങളോടുംകൂടെ ഗ്രഹിക്കാന്‍ അവന്‍ ദിവസം മുഴുവന്‍ ശ്രമിച്ചു.