എസ്തേര്‍ 6

യഹൂദരെ നശിപ്പിക്കാന്‍ കല്‍പന , അദ്ധ്യായം 13
1

കത്തിന്റെ പകര്‍പ്പ്: അഹസ്വേരൂസ് മഹാരാജാവ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കും എഴുതുന്നത്:

2

അനേക ജനതകളുടെ ഭരണാധിപനും ഭൂമി മുഴുവന്റെയും യജമാനനുമായ ഞാന്‍ അധികാരനാട്യം നടത്തി എന്നെത്തന്നെ ഉയര്‍ത്തുകയല്ല ചെയ്തത്; പ്രത്യുത, എല്ലായ്‌പോഴും ന്യായയുക്തമായും ദയാപൂര്‍വകമായും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ എല്ലാ പ്രജകളും പൂര്‍ണമായ സ്വസ്ഥതയില്‍ വസിക്കുന്നതിനും അങ്ങനെ എന്റെ രാജ്യത്തെ സമാധാനപൂര്‍ണമാക്കുന്നതിനും, അതിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയുമാറ് അതിനെ സുരക്ഷിതമാക്കുന്നതിനും, എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

3

ഇത് എങ്ങനെ സാധിക്കാമെന്ന് എന്റെ ഉപദേശകരോടു ചോദിച്ചപ്പോള്‍ ശ്രേഷ്ഠമായ ജ്ഞാനത്തില്‍ നമ്മില്‍ ആരെയും അതിശയിക്കുന്നവനും സുസ്ഥിരമായ സന്‍മനസ്‌സും ഇളക്കമില്ലാത്ത വിശ്വസ്തതയും കൊണ്ട് അതിവിശിഷ്ടനും രാജ്യത്ത് രണ്ടാംസ്ഥാനം നേടിയവനുമായ ഹാമാന്

4

ഇങ്ങനെ ധരിപ്പിച്ചു: ലോകത്തിലെ എല്ലാ ജനതകളുടെയും ഇടയില്‍ ചിതറിക്കിടക്കുന്ന ഒരു ശത്രുജനത ഉണ്ട്. അവരുടെ നിയമങ്ങള്‍ മറ്റു ജനതകളുടെ നിയമങ്ങള്‍ക്കു വിരുദ്ധമാണ്; അവര്‍ തുടര്‍ച്ചയായി രാജാക്കന്‍മാരുടെ കല്‍പനകള്‍ അവഗണിക്കുന്നു; അങ്ങനെ നാം അത്യധികം ആഗ്രഹിക്കുന്ന രാജ്യത്തിന്റെ ഐക്യം സാധിക്കാതെ വന്നിരിക്കുന്നു.

5

ഈ ജനത മാത്രം എല്ലാ മനുഷ്യര്‍ക്കും എതിരായി, എക്കാലവും വഴി പിഴച്ച വിചിത്ര ജീവിതരീതിയും നിയമങ്ങളും പുലര്‍ത്തുന്നു. നമ്മുടെ രാജ്യം സുസ്ഥിരത നേടാതിരിക്കാന്‍ വേണ്ടി തങ്ങളാല്‍ കഴിയുന്ന എല്ലാ ഉപദ്രവങ്ങളും ചെയ്തുകൊണ്ട് അവര്‍ നമ്മുടെ ഭരണകൂടത്തിനെതിരേ നിലകൊള്ളുന്നു.

6

അതുകൊണ്ട്, ഈ വര്‍ഷം പന്ത്രണ്ടാം മാസമായ ആദാര്‍ മാസം പതിനാലാം ദിവസം എല്ലാക്കാര്യങ്ങളുടെയും ചുമതല വഹിക്കുന്നവനും നമ്മുടെ രണ്ടാമത്തെ പിതാവുമായ ഹാമാന്റെ കത്തുകളില്‍ എടുത്തു പറഞ്ഞിട്ടുള്ളവരെയെല്ലാം ഭാര്യമാരോടും കുട്ടികളോടുമൊപ്പം പരിപൂര്‍ണമായി നിര്‍ദയം, അവരുടെ ശത്രുക്കളുടെ വാളിനിരയാക്കി നശിപ്പിക്കണമെന്നു ഞാന്‍ കല്‍പിക്കുന്നു.

7

അങ്ങനെ പണ്ടുമുതല്‍ ഇന്നുവരെ ശത്രുതയില്‍ കഴിയുന്നവരെല്ലാം ഒറ്റദിവസം കൊണ്ടു വധിക്കപ്പെട്ട് പാതാളത്തില്‍ പതിക്കട്ടെ; നമ്മുടെ ഭരണകൂടം പരിപൂര്‍ണമായി സുരക്ഷിതവും ഉപദ്രവമേല്‍ക്കാത്തതുമായി ഇനിമേല്‍ നിലനില്‍ക്കട്ടെ.