എസ്തേര്‍ 9

മൊര്‍ദെക്കായുടെ പ്രാര്‍ഥന, അദ്ധ്യായം 13
1

കര്‍ത്താവിന്റെ സകല പ്രവൃത്തികളും അനുസ്മരിച്ചുകൊണ്ടു മൊര്‍ദെക്കായ് പ്രാര്‍ഥിച്ചു:

2

കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍ അവിടുത്തേക്ക് ഇഷ്ടമെങ്കില്‍, അതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.

3

ആകാശവും ഭൂമിയും ആകാശത്തിനു കീഴിലുള്ള അദ്ഭുതവസ്തുക്കള്‍ സകലവും അങ്ങു സൃഷ്ടിച്ചു;

4

അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്; കര്‍ത്താവായ അങ്ങയെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല.

5

അങ്ങ് എല്ലാം അറിയുന്നു; ഔദ്ധത്യം കൊണ്ടോ അഹങ്കാരം കൊണ്ടോ മഹത്വാകാംക്ഷ കൊണ്ടോ അല്ല ഞാന്‍ അഹങ്കാരിയായ ഹാമാന്റെ മുന്‍പില്‍ കുമ്പിടാത്തതെന്ന് അവിടുന്ന് അറിയുന്നുവല്ലോ;

6

ഇസ്രായേലിനെ രക്ഷിക്കാന്‍ വേണ്ടി അവന്റെ ഉള്ളംകാല്‍ പോലും ചുംബിക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു.

7

എന്നാല്‍, ഞാനിതു ചെയ്തത്, മനുഷ്യന്റെ മഹത്വം ദൈവത്തിന്റെ മഹത്വത്തെക്കാള്‍ ഉയര്‍ത്തിക്കാട്ടാ തിരിക്കാനാണ്. എന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പിലല്ലാതെ മറ്റാരുടെയും മുന്‍പില്‍ ഞാന്‍ കുമ്പിടുകയില്ല; ഇതൊന്നും ഞാന്‍ അഹങ്കാരം കൊണ്ടു ചെയ്യുന്നതല്ല.

8

രാജാവും ദൈവവുമായ കര്‍ത്താവേ, അബ്രാഹത്തിന്റെ ദൈവമേ, ഇപ്പോള്‍ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ! ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ നശിപ്പിക്കാന്‍ കണ്ണുവച്ചിരിക്കുന്നു. ആരംഭം മുതലേ അങ്ങയുടേതായിരുന്ന അവകാശം നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

9

ഈജിപ്തുനാട്ടില്‍ നിന്ന് അങ്ങേക്കായി അങ്ങു വീണ്ടെടുത്ത അങ്ങയുടെ അവകാശത്തെ അവഗണിക്കരുതേ!

10

എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങയുടെ അവകാശത്തിന്‍മേല്‍ കരുണയുണ്ടാകണമേ; ഞങ്ങളുടെ വിലാപത്തെ ഉത്‌സവമാക്കി മാറ്റണമേ; കര്‍ത്താവേ, ഞങ്ങള്‍ ജീവിക്കുകയും അങ്ങയുടെ നാമത്തിനു സ്തുതിപാടുകയും ചെയ്യട്ടെ! അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ നശിപ്പിക്കരുതേ!

11

എല്ലാ ഇസ്രായേല്‍ക്കാരും അത്യുച്ചത്തില്‍ കരഞ്ഞു; അവര്‍ മരണം മുന്‍പില്‍ കാണുകയായിരുന്നു.