എസ്രാ 8

എസ്രായോടുകൂടെ വന്നവര്‍
1

അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണില്‍ നിന്നു പോന്ന കുടുംബത്തലവന്‍മാര്‍ വംശാവലി ക്രമത്തില്‍:

2

ഫിനെഹാസ് കുടുംബത്തില്‍പ്പെട്ട ഗര്‍ഷോം, ഇത്താമര്‍ വംശജനായ ദാനിയേല്‍,

3

ദാവീദിന്റെ കുടുംബത്തില്‍പ്പെട്ട ഷെക്കാനിയായുടെ പുത്രന്‍ ഹത്തൂഷ്, പറോഷ്‌ കുടുംബത്തില്‍ പെട്ട സഖറിയായും നൂറ്റന്‍പതു പേരും.

4

പഹാത്ത് മൊവാബ് വംശജനായ സെറാഹിയായുടെ മകന്‍ എലിയേഹോവേനായിയും ഇരുനൂറു പേരും.

5

സാത്തുവിന്റെ കുടുംബത്തില്‍പെട്ട യഹസിയേലിന്റെ മകന്‍ ഷെക്കാനിയായും മുന്നൂറുപേരും.

6

അദീന്‍വംശജനായ ജോനാഥാന്റെ മകന്‍ ഏബെദും അന്‍പതുപേരും.

7

ഏലാമിന്റെ കുടുംബത്തില്‍പെട്ട അത്താലിയായുടെ മകന്‍ യേഷായായും എഴുപതുപേരും;

8

ഷെഫാത്തിയാ വംശജനായ മിഖായേലിന്റെ മകന്‍ സെബാദിയായും എണ്‍പതുപേരും.

9

യോവാബിന്റെ കുടുംബത്തില്‍പെട്ട യെഹിയേലിന്റെ മകന്‍ ഒബാദിയായും ഇരുനൂറ്റിപ്പതിനെട്ടു പേരും.

10

ബാനിവംശജനായ യോസിഫിയായുടെ മകന്‍ ഷെലോമിത്തും നൂറ്ററുപതുപേരും.

11

ബേബായിയുടെ കുടുംബത്തില്‍പെട്ട ബേബായിയുടെ മകന്‍ സഖറിയായും ഇരുപത്തെട്ടു പേരും.

12

അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന്‍ യോഹനാനും നൂറ്റിപ്പത്തു പേരും.

13

അദോനിക്കാമിന്റെ കുടുംബത്തില്‍പെട്ട എലിഫെലേത്, യവുവേല്‍, ഷെമായാ എന്നിവരും അറുപതു പേരും. ഇവര്‍ പിന്നീടാണു വന്നത്.

14

ബിഗ്‌വായ് വംശജനായ ഉത്തായിയും സക്കൂറും എഴുപതുപേരും.

15

അഹാവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്തു ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി. അവിടെ ഞങ്ങള്‍ മൂന്നു ദിവസം താവളമടിച്ചു. പുരോഹിതന്‍മാരെയും ജനത്തെയും പരിശോധിച്ചപ്പോള്‍ ലേവിയുടെ പുത്രന്‍മാരാരുമില്ലെന്നു മനസ്‌സിലായി.

16

അപ്പോള്‍ ഞാന്‍ എലിയേസര്‍, അരിയേല്‍, ഷെമായാ, എല്‍നാഥാന്‍, യാരിബ്, എല്‍നാഥാന്‍, നാഥാന്‍, സഖറിയാ, മെഷൂല്ലാം എന്നീ പ്രമുഖന്‍മാര്‍ക്കും യോയാറിബ്, എല്‍നാഥാന്‍ എന്നീ പ്രതിഭാശാലികള്‍ക്കും ആളയച്ചു.

17

ഞാന്‍ അവരെ കാസിഫിയായിലെ പ്രമുഖനായ ഇദ്‌ദോയുടെ അടുക്കലേക്ക് അയച്ചു. ഞങ്ങള്‍ക്കു ദേവാലയ ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫിയായിലെ ദേവാലയ ശുശ്രൂഷകരായ ഇദ്‌ദോയോടും സഹോദരന്‍മാരോടും അഭ്യര്‍ഥിക്കാനാണ് അവരെ അയച്ചത്.

18

ദൈവകൃപയാല്‍, ഇസ്രായേലിന്റെ പുത്രനായ ലേവിയുടെ മകന്‍ മഹ്‌ലിയുടെ കുടുംബത്തില്‍പെട്ട വിവേകിയായ ഷെറബിയായെയും അവന്റെ പുത്രന്‍മാരും ബന്ധുജനങ്ങളുമായി പതിനെട്ടു പേരെയും അവര്‍ കൊണ്ടുവന്നു.

19

ഹസാബിയായെയും അവനോടൊപ്പം മെറാറി കുടുംബത്തില്‍പെട്ട യഷായായെയും അവന്റെ പുത്രന്‍മാരും ബന്ധുക്കളുമായി ഇരുപതു പേരെയും അവര്‍ കൊണ്ടുവന്നു.

20

ദാവീദും സേവകന്‍മാരും ലേവ്യരുടെ ശുശ്രൂഷയ്ക്കായി വേര്‍തിരിച്ചിരുന്ന ഇരുനൂറ്റിയിരുപതു ദേവാലയശുശ്രൂഷകര്‍ക്കു പുറമേയാണിവര്‍. ഇവരുടെ പേര് പട്ടികയില്‍ ഉണ്ട്.

21

ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും, മക്കളോടും വസ്തുവകകളോടും കൂടെയുള്ള ഞങ്ങളുടെ യാത്ര സുഗമമാകുന്നതിനും വേണ്ടി ദൈവത്തോടു പ്രാര്‍ഥിക്കുന്നതിന് അഹാവാ നദീതീരത്തുവച്ചു ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.

22

യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കുന്നതിന് ഒരു സംഘം പടയാളികളെയും കുതിരപ്പടയെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജയായിരുന്നു. കാരണം, ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ കാരുണ്യം ഉണ്ടായിരിക്കുമെന്നും ദൈവത്തെ ഉപേക്ഷിക്കുന്നവരുടെമേല്‍ അവിടുത്തെ ക്രോധം ശക്തമായി നിപതിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിട്ടുണ്ടായിരുന്നു.

23

അതിനാല്‍, ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു യാചിക്കുകയും അവിടുന്ന് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു.

24

പ്രമുഖരായ പന്ത്രണ്ടു പുരോഹിതന്‍മാരെ ഞാന്‍ തിരഞ്ഞെടുത്തു - ഷെറബിയായും ഹഷാബിയായും, അവരുടെ ബന്ധുക്കളായ പത്തുപേരും.

25

രാജാവും, ഉപദേശകരും, പ്രഭുക്കന്‍മാരും അവിടെ സന്നിഹിതരായ ഇസ്രായേല്‍ മുഴുവനും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിനു വേണ്ടി കാഴ്ചയായി അര്‍പ്പിച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ഞാന്‍ അവരെ തൂക്കിയേല്‍പിച്ചു.

26

അറുനൂറ്റന്‍പതു താലന്തു വെള്ളി, നൂറു താലന്തു വരുന്ന അന്‍പതു വെള്ളിപ്പാത്രങ്ങള്‍, നൂറൂ താലന്തു സ്വര്‍ണം,

27

ആയിരം ദാരിക് വരുന്ന ഇരുപതു സ്വര്‍ണപ്പാത്രങ്ങള്‍, സ്വര്‍ണംപോലെ അമൂല്യവും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങള്‍ - ഇവയാണു ഞാന്‍ തൂക്കിയേല്‍പിച്ചത്.

28

ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിനു വിശുദ്ധരാണ്; ഈ പാത്രങ്ങളും വിശുദ്ധമാണ്. ഈ സ്വര്‍ണവും വെള്ളിയും നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനുള്ള സ്വാഭീഷ്ടക്കാഴ്ചകളാണ്.

29

കര്‍ത്താവിന്റെ ആലയത്തിലെത്തി അവിടത്തെ അറകള്‍ക്കുള്ളില്‍വച്ച് പ്രധാനപുരോഹിതന്‍മാരുടെയും ലേവ്യരുടെയും ജറുസലെമിലുള്ള ഇസ്രായേല്‍ക്കുടുംബത്തലവന്‍മാരുടെയും മുന്‍പാകെ തൂക്കിയേല്‍പിക്കുന്നതുവരെ അവ സൂക്ഷിക്കുക.

30

അങ്ങനെ പുരോഹിതന്‍മാരും ലേവ്യരും ജറുസലെമില്‍, ദേവാലയത്തിലേക്കു കൊണ്ടുപോകുന്നതിന് സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കം ബോധ്യപ്പെട്ട് ഏറ്റുവാങ്ങി.

31

ഒന്നാംമാസം പന്ത്രണ്ടാം ദിവസം ഞങ്ങള്‍ അഹാവാ നദീതീരത്തു നിന്ന് ജറുസലെമിലേക്കു പുറപ്പെട്ടു. ദൈവത്തിന്റെ കരം ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. അവിടുന്ന് ഞങ്ങളെ ശത്രുക്കളില്‍ നിന്നും വഴിയിലുള്ള അപകടങ്ങളില്‍നിന്നും രക്ഷിച്ചു.

32

ഞങ്ങള്‍ ജറുസലെമിലെത്തി മൂന്നു ദിവസം വിശ്രമിച്ചു.

33

നാലാം ദിവസം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു. ഫിനെഹാസിന്റെ മകന്‍ എലെയാസറും ലേവ്യരും യഷുവയുടെ മകന്‍ യോസബാദും ബിന്നൂയിയുടെ മകന്‍ നൊവാദിയായും അവനോടൊപ്പം ഉണ്ടായിരുന്നു.

34

അവയുടെ എണ്ണവും തൂക്കവും തിട്ടപ്പെടുത്തി കുറിച്ചുവച്ചു.

35

മടങ്ങിയെത്തിയ പ്രവാസികള്‍, ഇസ്രായേല്‍ജനത്തിനു വേണ്ടി പന്ത്രണ്ടു കാള, തൊണ്ണൂറ്റിയാറു മുട്ടാട്, എഴുപത്തിയേഴു ചെമ്മരിയാട് എന്നിവയെ ദഹനബലിയായും പന്ത്രണ്ടു മുട്ടാടിനെ പാപപരിഹാരബലിയായും ഇസ്രായേലിന്റെ ദൈവത്തിന് അര്‍പ്പിച്ചു. ഇതെല്ലാം കര്‍ത്താവിനുള്ള ദഹനബലിയാണ്.

36

അവര്‍ രാജകല്‍പന പ്രഭുക്കന്‍മാരെയും നദിക്കക്കരെയുള്ള ഇടപ്രഭുക്കന്‍മാരെയും ദേശാധിപതികളെയും ഏല്‍പിച്ചു. അവര്‍ ജനത്തിനും ദേവാലയത്തിനും സഹായം നല്‍കി.