ഗലാത്തിയാ 5

ക്രിസ്തീയ സ്വാതന്ത്ര്യം
1

സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്.

2

പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്‌ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല.

3

പരിച്‌ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു, അവന്‍ നിയമം മുഴുവനും പാലിക്കാന്‍ കടപ്പെട്ടവനാണ്.

4

നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്തിരിക്കുന്നു.

5

ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു.

6

എന്തെന്നാല്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്‌ഛേദനമോ അപരിച്‌ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.

7

നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെ തടഞ്ഞത് ആരാണ്?

8

ഈ പ്രേരണ ഉണ്ടായത് ഏതായാലും നിങ്ങളെ വിളച്ചവനില്‍നിന്നല്ല.

9

അല്‍പം പുളിപ്പ് മുഴുവന്‍മാവിനെയും പുളിപ്പിക്കുന്നു.

10

എന്റെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായയാതൊന്നും നിങ്ങള്‍ ചിന്തിക്കുകയില്ലെന്ന് കര്‍ത്താവില്‍ എനിക്കു നിങ്ങളെക്കുറിച്ച് ഉത്തമ വിശ്വാസമുണ്ട്. നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നവന്‍ ആരുതന്നെയായാലും അവനു ശിക്ഷ ലഭിക്കും.

11

എന്നാല്‍ സഹോദരരേ, ഞാന്‍ ഇനിയും പരിച്‌ഛേദനത്തിന് അനുകൂലമായിപ്രസംഗിക്കുന്നെങ്കില്‍ എന്തിനാണു ഞാന്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നത്? അങ്ങനെ ഞാന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ കുരിശിന്റെ പേരിലുള്ള ഇടര്‍ച്ച ഉണ്ടാകുമായിരുന്നില്ല.

12

നിങ്ങളെ അസ്വസ്ഥരാക്കുന്നവര്‍ പൂര്‍ണമായും അംഗവിച്‌ഛേദനം ചെയ്തിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.

13

സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍.

14

എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയില്‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.

15

എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.

ജഡത്തിന്റെ വ്യാപാരങ്ങളും ആത്മാവിന്റെ ഫലങ്ങളും
16

നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.

17

എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു.

18

ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല.

19

ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,

20

വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,

21

വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.

22

എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത,

23

സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.

24

യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.

25

നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്മാവില്‍ വ്യാപരിക്കാം.

26

നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!