ഹെബ്രായര്‍ 11

പൂര്‍വികരുടെ വിശ്വാസം
1

വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.

2

ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.

3

ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.

4

വിശ്വാസം മൂലം ആബേല്‍ കായേന്‍േറതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി.

5

അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസംമൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.

6

അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.

7

വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്ന റിയിപ്പുകൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെപെട്ടകം നിര്‍മിച്ചത്. ഇതുമൂലം അവന്‍ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു.

8

വിശ്വാസംമൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ് അവന്‍ പുറപ്പെട്ടത്.

9

വിശ്വാസത്തോടെ അവന്‍ വാഗ്ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.

10

ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.

11

തന്നോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്തിപ്രാപിച്ചു.

12

അതിനാല്‍, ഒരുവനില്‍നിന്ന് - അതും മൃതപ്രായനായ ഒരുവനില്‍നിന്ന് - ആകാശത്തിലെ നക്ഷത്രജാലങ്ങള്‍പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍പോലെയും വളരെപ്പേര്‍ ജനിച്ചു.

13

ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവര്‍ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു.

14

ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു.

15

തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു.

16

ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ഗീയവുമായതിനെ ലക്ഷ്യം വയ്ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.

17

വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്.

18

ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങി.

19

മരിച്ചവരില്‍നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.

20

വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താല്‍ ഇസഹാക്ക് യാക്കോബിനെയും ഏസാവിനെയും അനുഗ്രഹിച്ചു.

21

ആസന്ന മരണനായ യാക്കോബ് തന്റെ വടി ഊന്നിനിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെ അനുഗ്രഹിച്ചു.

22

ജോസഫ് മരിക്കുമ്പോള്‍, വിശ്വാസം മൂലം ഇസ്രായേല്‍മക്കളുടെ പുറപ്പാടിനെ മനസ്‌സില്‍ കണ്ടുകൊണ്ട് തന്റെ അസ്ഥികള്‍ എന്തുചെയ്യണമെന്നു നിര്‍ദേശങ്ങള്‍ കൊടുത്തു.

23

വിശ്വാസം മൂലം മോശയെ, അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്‍മാര്‍ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്‍പനയെ അവര്‍ ഭയപ്പെട്ടില്ല.

24

മോശ വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് വിശ്വാസംമൂലം അവന്‍ നിഷേധിച്ചു.

25

പാപത്തിന്റെ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്ടപ്പെട്ടത്.

26

ക്രിസ്തുവിനെ പ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ ഈജിപ്തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടിപതിച്ചത്.

27

രാജകോപം ഭയപ്പെടാതെ, വിശ്വാസത്താല്‍ അവന്‍ ഈജിപ്തു വിട്ടു. അദൃശ്യനായവനെ ദര്‍ശിച്ചാലെന്നപോലെ അവന്‍ സഹിച്ചുനിന്നു.

28

ആദ്യജാതന്‍മാരെ കൊല്ലുന്നവന്‍ അവരെ സ്പര്‍ശിക്കാതിരുന്നതിനു വിശ്വാസത്തില്‍ അവന്‍ പെസഹ ആചരിക്കുകയും രക്തംതളിക്കുകയും ചെയ്തു.

29

വിശ്വാസത്താല്‍ അവര്‍ വരണ്ട ഭൂമിയിലൂടെ എന്നവിധം ചെങ്കടല്‍ കടന്നു. എന്നാല്‍, ഈജിപ്തുകാര്‍ അപ്രകാരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.

30

വിശ്വാസത്തോടെ ഇസ്രായേല്‍ ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴു ദിവസം വലത്തുവച്ചപ്പോള്‍ അവ ഇടിഞ്ഞു വീണു.

31

വേശ്യയായ റാഹാബ് വിശ്വാസം നിമിത്തം ചാരന്‍മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട് അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല.

32

കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയംപോരാ.

33

അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;

34

അഗ്‌നിയുടെ ശക്തി കെ ടുത്തി; വാളിന്റെ വായ്ത്തലയില്‍നിന്നു രക്ഷപെട്ടു; ബലഹീനതയില്‍നിന്നു ശക്തിയാര്‍ജിച്ചു;യുദ്ധത്തില്‍ ശക്തന്‍മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.

35

സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാന്‍വേണ്ടി പീഡയില്‍ നിന്നു രക്ഷപെടാന്‍ അവര്‍ കൂട്ടാക്കിയില്ല.

36

ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു.

37

ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ട് വധിക്കപ്പെട്ടു. ചിലര്‍ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്‌സഹായരായുംവേദനിക്കുന്നവരായും പീഡിതരായും അല ഞ്ഞുനടന്നു.

38

അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞുതിരിഞ്ഞു.

39

വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല.

40

കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.