ഹെബ്രായര്‍ 13

ഉപദേശങ്ങള്‍
1

സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ.

2

ആതിഥ്യമര്യാദമറക്കരുത്. അതുവഴി, ദൈവദൂതന്‍മാരെ അറിയാതെ സത്കരിച്ചവരുണ്ട്.

3

തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെ രുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണനകാണിക്കുവിന്‍.

4

എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും.

5

നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.

6

അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

7

നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍.

8

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.

9

വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല കൃപാവരത്താല്‍ ഹൃദയത്തെ ശക്തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല.

10

നമുക്കൊരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കാന്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്ക് അവകാശമില്ല.

11

കാരണം, പ്രധാന പുരോഹിതന്‍ പാപപരിഹാരത്തിനു ബലിപീഠത്തിങ്കലേക്കു കൊണ്ടുപോകുന്ന രക്തം എടുത്ത മൃഗങ്ങളുടെ ശരീരം ദഹിപ്പിക്കപ്പെടുന്നതു പാളയത്തിനു പുറത്തുവ ച്ചാണ്.

12

സ്വന്തം രക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാന്‍ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു;

13

അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ട് നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെ അടുത്തേക്കു പോകാം.

14

എന്തെന്നാല്‍, ഇവിടെ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്.

15

അവനിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം.

16

നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്.

17

നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും.

18

ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. എല്ലാകാര്യത്തിലും മാന്യമായി പെരുമാറുന്നതിന് ആഗ്രഹിക്കുന്ന ഒരു നല്ല മനസ്‌സാക്ഷിയാണു ഞങ്ങളുടേതെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.

19

ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിനു നിങ്ങള്‍ ഏറെശുഷ്‌കാന്തിയോടെ പ്രാര്‍ഥിക്കണമെന്നു ഞാനപേക്ഷിക്കുന്നു.

ആശംസകള്‍
20

ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍

21

എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേ റ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

22

എന്റെ സഹോദരരേ, ഞാന്‍ നിങ്ങള്‍ക്കു ചുരുക്കമായി എഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങള്‍ ക്ഷമയോടെ സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടഭ്യര്‍ഥിക്കുന്നു.

23

നമ്മുടെ സഹോദരന്‍ തിമോത്തേയോസ് മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങള്‍ അറിഞ്ഞാലും. അവന്‍ വേഗം വന്നാല്‍ അവനോടൊപ്പം ഞാന്‍ നിങ്ങളെ കണ്ടുകൊള്ളാം.

24

നിങ്ങളുടെ നേതാക്കന്‍മാര്‍ക്കും എല്ലാ വിശുദ്ധര്‍ക്കും വന്ദനം പറയുവിന്‍. ഇറ്റലിയില്‍നിന്നു വന്നവര്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു.

25

ദൈവത്തിന്റെ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.