ഹോസിയാ 13

ഇസ്രായേലിന്റെ അന്തിമവിധി
1

എഫ്രായിം സംസാരിച്ചപ്പോള്‍ ആളുകള്‍ വിറച്ചു. അവര്‍ ഇസ്രായേലില്‍ സമുന്നതനായിരുന്നു. എന്നാല്‍, ബാല്‍നിമിത്തം അവന്‍ പാപം ചെയ്തു; അവന്‍ മരിച്ചു.

2

അവര്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ പാപംചെയ്യുന്നു. തങ്ങള്‍ക്കുവേണ്ടി വാര്‍പ്പുവിഗ്ര ഹങ്ങള്‍ നിര്‍മിക്കുന്നു. വെള്ളികൊണ്ടു വിദഗ്ധമായി നിര്‍മിച്ച ബിംബങ്ങള്‍! അവയെല്ലാം ശില്‍പിയുടെ കരവേല മാത്രം. അവയ്ക്കു ബലിയര്‍പ്പിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. മനുഷ്യര്‍ കാളക്കുട്ടികളെ ചുംബിക്കുന്നു.

3

അതുകൊണ്ട്, അവര്‍ പ്രഭാതത്തിലെ മൂടല്‍മഞ്ഞുപോലെയോ മെതിക്കളത്തില്‍നിന്നു പറത്തിക്കളയുന്ന പതിരുപോലെയോ പുകക്കുഴലില്‍ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.

4

നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. എന്നെയല്ലാതെ മറ്റൊരു ദൈവത്തെനീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.

5

മരുഭൂമിയില്‍ വച്ച്, വരണ്ട ദേശത്തുവച്ച്, നിന്നെ അറിഞ്ഞതു ഞാനാണ്.

6

എന്നാല്‍, അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹങ്കരിക്കുകയും, അവര്‍ എന്നെ വിസ്മരിക്കുകയും ചെയ്തു.

7

ആകയാല്‍, ഞാന്‍ അവര്‍ക്ക് ഒരു സിംഹത്തെപ്പോലെയായിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികില്‍ ഞാന്‍ പതിയിരിക്കും.

8

കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും. അവരുടെ മാറിടം ഞാന്‍ വലിച്ചുകീറും. സിംഹത്തെപ്പോലെ ഞാന്‍ അവിടെവച്ച് അവരെ വിഴുങ്ങും. വന്യമൃഗത്തെപ്പോലെ അവരെ ഞാന്‍ ചീന്തിക്കളയും.

9

ഇസ്രായേല്‍, നിന്നെ ഞാന്‍ നശിപ്പിക്കും. ആര്‍ക്കു നിന്നെ സഹായിക്കാന്‍ കഴിയും?

10

നിന്നെ രക്ഷിക്കാന്‍ നിന്റെ രാജാവ് എവിടെ? നിന്നെ സംരക്ഷിക്കാന്‍ പ്രഭുക്കന്‍മാരെവിടെ? എനിക്കു രാജാവിനെയും പ്രഭുക്കന്‍മാരെയും തരുക എന്നു നീ ആരെക്കുറിച്ചു പറഞ്ഞുവോ അവര്‍ എവിടെ?

11

എന്റെ കോപത്തില്‍ നിനക്കു ഞാന്‍ രാജാക്കന്‍മാരെ തന്നു. എന്റെ ക്രോധത്തില്‍ ഞാന്‍ അവരെ നീക്കംചെയ്തു.

12

എഫ്രായിമിന്റെ അകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പാപത്തിന്റെ കണക്കു സൂക്ഷിച്ചിട്ടുണ്ട്.

13

അവനു വേണ്ടിയുള്ള ഈറ്റുനോവ് തുടങ്ങി. പക്‌ഷേ, അവന്‍ ബുദ്ധിഹീനനായ ശിശുവാണെന്നു തെളിയിച്ചു. അവന്‍ യഥാസമയം പുറത്തേക്കു വരുന്നില്ല.

14

പാതാളത്തിന്റെ പിടിയില്‍നിന്നു ഞാന്‍ അവരെ വിടുവിക്കുകയോ? മരണത്തില്‍നിന്നു ഞാന്‍ അവര്‍ക്കു മോചനമരുളുകയോ? മരണമേ, നിന്റെ മഹാമാരികളെവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പ എന്റെ കണ്ണില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

15

ഞാങ്ങണപോലെ അവന്‍ തഴച്ചു വളര്‍ന്നാലും കിഴക്കന്‍കാറ്റ്, കര്‍ത്താവിന്റെ കാറ്റ്, മരുഭൂമിയില്‍നിന്നുയര്‍ന്നുവരും. അവന്റെ നീരുറവ വറ്റിപ്പോകും. അവന്റെ അരുവി വരണ്ടുപോകും. അത് അവന്റെ ഭണ്‍ഡാരത്തില്‍ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നെടുക്കും.

16

സമരിയാ തന്റെ തെറ്റിനു ശിക്ഷയേല്‍ക്കണം. അവള്‍ തന്റെ ദൈവത്തെ ധിക്കരിച്ചു. അവര്‍ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളരും.