ഹോസിയാ 6

ആത്മാര്‍ഥമല്ലാത്ത അനുതാപം
1

അവര്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടുന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടുന്നുതന്നെ സുഖപ്പെടുത്തും. അവിടുന്ന് നമ്മെ പ്രഹരിച്ചു; അവിടുന്നുതന്നെ മുറിവുകള്‍ വച്ചുകെട്ടും.

2

രണ്ടു ദിവസത്തിനു ശേഷം അവിടുന്ന് നമുക്കു ജീവന്‍ തിരിച്ചുതരും. മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിര്‍പ്പിക്കും. നാം അവിടുത്തെ സന്നിധിയില്‍ ജീവിക്കേണ്ടതിനു തന്നെ.

3

കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്.

4

മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ, അവിടുന്ന് നമ്മുടെമേല്‍ വരും. എഫ്രായിം, ഞാന്‍ നിന്നോടെന്തു ചെയ്യും? യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും? നിന്റെ സ്‌നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്.

5

അതുകൊണ്ട്, പ്രവാചകന്‍മാര്‍വഴി അവരെ ഞാന്‍ വെട്ടിവീഴ്ത്തി. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കുകളാല്‍ അവരെ ഞാന്‍ വധിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.

6

ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.

7

എന്നാല്‍, ആദാമില്‍വച്ച് അവര്‍ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് എന്നോട് അവര്‍ അവിശ്വസ്തത കാണിച്ചു.

8

ദുഷ്‌കര്‍മികളുടെ നഗരമാണ് ഗിലയാദ്, അവിടെ രക്തം ഒഴുകിയ ചാലുകള്‍ കാണാം.

9

പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; ഷെക്കെമിലേക്കുള്ള വഴിയില്‍ അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു.

10

ഇസ്രായേല്‍ ഭവനത്തില്‍ ഞാന്‍ ഭീകരമായ ഒരു കാര്യം കണ്ടു. എഫ്രായിമിന്റെ പരസംഗം അവിടെയാണ്. ഇസ്രായേല്‍ മലിനമായിരിക്കുന്നു.

11

എന്റെ ജനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുമ്പോള്‍ യൂദാ, നിനക്കും ഞാന്‍ ഒരു കൊയ്ത്തു നിശ്ചയിച്ചിട്ടുണ്ട്.