ജോബ് 11

സോഫാറിന്റെ പ്രഭാഷണം
1

നാമാത്യനായ സോഫാര്‍ പറഞ്ഞു:

2

അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ ന്യായീകരണമാകുമോ?

3

നിന്റെ ജല്‍പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെലജ്ജിതനാക്കുകയില്ലേ?

4

ഞാന്‍ പറയുന്നത് കളങ്കരഹിതമാണ്; ദൈവത്തിന്റെ ദൃഷ്ടിയില്‍ ഞാന്‍ നിര്‍മലനാണ് എന്നു നീ പറയുന്നു.

5

ദൈവം അധരം തുറന്ന് നിന്നോടു സംസാരിക്കുകയും

6

ദുര്‍ഗ്രഹമായ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ നിന്നെ അറിയിക്കുകയും ചെയ്തിരുന്നെങ്കില്‍ ! നിന്റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ചുമാത്രമേ ദൈവം നിന്നില്‍ നിന്ന് ഈടാക്കിയിട്ടുള്ളു എന്നു മനസ്‌സിലാക്കുക.

7

ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ഗ്രഹിക്കാന്‍ നിനക്കു കഴിയുമോ? സര്‍വശക്തന്റെ സീമ നിര്‍ണയിക്കാന്‍ നിനക്കു സാധിക്കുമോ?

8

അത് ആകാശത്തെക്കാള്‍ ഉന്നതമാണ്; നിനക്കെന്തു ചെയ്യാന്‍ കഴിയും? അതു പാതാളത്തെക്കാള്‍ അഗാധമാണ്; നിനക്കെന്തു മനസ്‌സിലാക്കാന്‍ സാധിക്കും?

9

അതു ഭൂമിയെക്കാള്‍ നീളമുള്ളതും സമുദ്രത്തെക്കാള്‍ വീതിയേറിയതുമാണ്.

10

അവിടുന്ന് കടന്നുവന്ന് ബന്ധനത്തിലാക്കുകയും ന്യായവിധിക്കു വിളിക്കുകയും ചെയ്താല്‍ ആര്‍ക്ക് അവിടുത്തെ തടയാന്‍ കഴിയും?

11

എന്തെന്നാല്‍, നിസ്‌സാരരായ മനുഷ്യരെ അവിടുന്നറിയുന്നു; അകൃത്യങ്ങള്‍ കാണുമ്പോള്‍ അവിടുന്ന് അത് കണക്കിലെടുക്കാതിരിക്കുമോ?

12

കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുമ്പോള്‍ മൂഢന്‍ ബുദ്ധിമാനായിത്തീരും.

13

ഹൃദയത്തെ ദൈവത്തിലുറപ്പിച്ച് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചിരുന്നെങ്കില്‍ !

14

നിന്റെ കൈകള്‍ അകൃത്യം ചെയ്യുന്നതെങ്കില്‍ , അതു നീക്കിക്കളയുക. നിന്റെ കൂടാരത്തില്‍ ദുഷ്ടത കുടിപാര്‍ക്കാതിരിക്കട്ടെ!

15

അപ്പോള്‍ നിശ്ചയമായും കളങ്കരഹിതനായി നീ നിന്റെ മുഖമുയര്‍ത്തും. നീ സുരക്ഷിതനും നിര്‍ഭയനും ആയിരിക്കും.

16

നിന്റെ ദുരിതങ്ങള്‍ നീ വിസ്മരിക്കും. ഒഴുകിപ്പോയ ജലംപോലെയേ നീ അതിനെ ഓര്‍ക്കുകയുള്ളു.

17

നിന്റെ ജീവിതം മധ്യാഹ്‌നത്തെക്കാള്‍ പ്രകാശമേറിയതായിരിക്കും; അതിന്റെ ഇരുട്ട് പ്രഭാതം പോലെയായിരിക്കും.

18

പ്രത്യാശയുള്ളതുകൊണ്ട് നിനക്ക് ആത്മവിശ്വാസം ഉണ്ടാകും. നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്യും.

19

വിശ്രമിക്കുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകര്‍ നിന്റെ പ്രസാദം യാചിക്കും.

20

ദുഷ്ടരുടെ കണ്ണുകള്‍ നിഷ്പ്രഭമാകും. രക്ഷാമാര്‍ഗങ്ങള്‍ അവര്‍ക്കു ലഭിക്കുകയില്ല. മരണം മാത്രമാണ് അവര്‍ക്കു പ്രത്യാശിക്കാനുള്ളത്.