ജോബ് 13

1

ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.

2

നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല.

3

ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായി ന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്.

4

നിങ്ങളാകട്ടെ വ്യാജം കൊണ്ടു വെള്ളപൂശുന്നു; നിങ്ങള്‍ വിലയില്ലാത്ത വൈദ്യന്‍മാരാണ്.

5

നിങ്ങള്‍ മൗനമവലംബിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു.

6

ഇപ്പോള്‍ എന്റെ ന്യായവാദം ശ്രവിക്കുവിന്‍ ‍, അഭ്യര്‍ഥനകള്‍ ശ്രദ്ധിക്കുവിന്‍ ‍.

7

നിങ്ങള്‍ ദൈവത്തിനു വേണ്ടി നുണ പറയുമോ? അവിടുത്തേക്കു വേണ്ടി വഞ്ചന സംസാരിക്കുമോ?

8

നിങ്ങള്‍ ദൈവത്തോടു പക്ഷപാതം കാണിക്കുമോ? അവിടുത്തേക്കു വേണ്ടി ന്യായവാദം നടത്തുമോ?

9

അവിടുന്ന് നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്‍മ കണ്ടെണ്ടത്തുമോ? അല്ലെങ്കില്‍ ‍, മനുഷ്യനെ വഞ്ചിക്കുന്നതു പോലെ അവിടുത്തെ വഞ്ചിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?

10

രഹസ്യമായി പക്ഷപാതം കാണിച്ചാല്‍ നിശ്ചയമായും അവിടുന്ന് നിങ്ങളെ ശകാരിക്കും.

11

അവിടുത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി നിങ്ങളുടെമേല്‍ പതിക്കുകയില്ലേ?

12

നിങ്ങളുടെ സൂക്തങ്ങള്‍ നാശത്തിന്റെ പഴമൊഴികളത്രേ. നിങ്ങളുടെ ന്യായവാദം കളിമണ്‍കട്ടപോലെ ദുര്‍ബലമാണ്.

13

നിശ്ശബ്ദരായിരിക്കുവിന്‍, ഞാന്‍ സംസാരിക്കട്ടെ. എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.

14

ഞാന്‍ എന്റെ മാംസം ചവയ്ക്കാനും ജീവന്‍ കൈയിലെടുക്കാനും ഒരുക്കമാണ്.

15

പ്രത്യാശയറ്റ എന്നെ ദൈവം വധിച്ചാല്‍ത്തന്നെ എന്ത്? എങ്കിലും അവിടുത്തെ മുഖത്തുനോക്കി ഞാന്‍ വാദിക്കും.

16

അധര്‍മി അവിടുത്തെ മുന്‍പില്‍ വരുകയില്ല. ഇതായിരിക്കും എന്റെ രക്ഷ.

17

എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ‍. എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ!

18

ഞാന്‍ എന്റെ ന്യായവാദം തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ നിര്‍ദോഷനെന്നു പ്രഖ്യാപിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.

19

എന്നോടു തര്‍ക്കിക്കാന്‍ ആരുണ്ട്? എന്നെ നിശ്ശബ്ദനാക്കി വധിക്കാന്‍ ആരുണ്ട്?

20

രണ്ടു കാര്യങ്ങള്‍ മാത്രം എനിക്കു നല്‍കുക, ഞാന്‍ അങ്ങില്‍ നിന്ന് ഒളിക്കുകയില്ല

21

അങ്ങയുടെ കരങ്ങള്‍ എന്നില്‍ നിന്നു പിന്‍വലിക്കുക. അങ്ങയെക്കുറിച്ചുള്ള ഭീതി എന്നെപരിഭ്രാന്തനാക്കാതിരിക്കട്ടെ!

22

എന്നിട്ടു വിളിക്കുക, ഞാന്‍ മറുപടി നല്‍കാം. അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം, അങ്ങ് ഉത്തരം പറയുക.

23

എന്റെ പാപങ്ങളും അപരാധങ്ങളും എത്ര? എന്റെ അതിക്രമങ്ങളും പാപങ്ങളും ഏവയെന്നു പറയുക.

24

അങ്ങ് എന്തുകൊണ്ടു മുഖം മറയ്ക്കുന്നു? എന്തുകൊണ്ടു ശത്രുവിനെപ്പോലെ എന്നെ കരുതുന്നു?

25

കൊഴിയുന്ന ഇലയെ അങ്ങ് ഭയപ്പെടുത്തുമോ? ഉണങ്ങിയ പതിരിനെ അങ്ങ് അനുധാവനം ചെയ്യുമോ?

26

അങ്ങ് എനിക്കെതിരായി കഠിനമായ ആരോപണങ്ങള്‍ എഴുതുന്നു. എന്റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു.

27

അങ്ങ് എന്റെ കാലുകള്‍ ആമത്തിലിടുകയും എന്റെ വഴികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്റെ കാലടികള്‍ക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു.

28

ചീഞ്ഞഴിഞ്ഞ പദാര്‍ഥം പോലെയും ചിതല്‍ തിന്ന വസ്ത്രം പോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു.