ജോബ് 23

ജോബിന്റെ മറുപടി
1

ജോബ് പറഞ്ഞു:

2

ഇന്നും എന്റെ ആവലാതി തിക്തമാണ്. ഞാന്‍ എത്ര വിലപിച്ചിട്ടും എന്റെ മേലുള്ള അവിടുത്തെ കരം ഭാരമേറിയതാണ്.

3

എവിടെ ഞാന്‍ അവിടുത്തെ കണ്ടെണ്ടത്തുമെന്നറിഞ്ഞിരുന്നെങ്കില്‍! അവിടുത്തെ സിംഹാസനത്തെ സമീപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

4

എന്റെ പരാതി അവിടുത്തെ മുന്‍പില്‍ബോധിപ്പിക്കുകയും ഞാന്‍ ന്യായവാദം നടത്തുകയും ചെയ്യുമായിരുന്നു.

5

അവിടുന്ന് എനിക്ക് എന്തു പ്രത്യുത്തരം നല്‍കുമെന്നും എന്നോട് എന്തു സംസാരിക്കുമെന്നും ഞാന്‍ അറിയുമായിരുന്നു.

6

അവിടുന്ന് തന്റെ ശക്തിയുടെ മഹത്ത്വത്തില്‍ എന്നോടു ന്യായവാദം നടത്തുമോ? ഇല്ല, അവിടുന്ന് ഞാന്‍ പറയുന്നത് ശ്രദ്ധിക്കും.

7

നീതിമാന് അവിടുത്തോട് വാദിക്കാന്‍ കഴിയും; എന്റെ വിധിയാളന്‍ എന്നെ എന്നേക്കുമായി മോചിപ്പിക്കും.

8

ഇതാ, ഞാന്‍ മുന്‍പോട്ടു പോയാല്‍ അവിടുന്ന് അവിടെയില്ല; പുറകോട്ടുപോയാലും അവിടുത്തെ കാണാന്‍ സാധിക്കുകയില്ല.

9

ഇടത്തുവശത്തു ഞാന്‍ അവിടുത്തെ അന്വേഷിക്കുന്നു; എന്നാല്‍, എനിക്കവിടുത്തെ കാണാന്‍ സാധിക്കുന്നില്ല, വലത്തുവശത്തേക്കു തിരിഞ്ഞാലും ഞാന്‍ അവിടുത്തെ കാണുന്നില്ല.

10

എന്നാല്‍, എന്റെ വഴി അവിടുന്ന് അറിയുന്നു. അവിടുന്ന് എന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണം പോലെ പ്രകാശിക്കും.

11

എന്റെ പാദങ്ങള്‍ അവിടുത്തെ കാല്‍പാടുകളില്‍ ഞാന്‍ ഉറപ്പിച്ചു; ഞാന്‍ അവിടുത്തെ പാത പിന്‍തുടര്‍ന്നു; ഒരിക്കലും വ്യതിചലിച്ചില്ല.

12

അവിടുത്തെ കല്‍പനകളില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല. അവിടുത്തെ മൊഴികള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ നിധിപോലെ സൂക്ഷിച്ചു.

13

അവിടുന്ന് മാറ്റമില്ലാത്തവനാണ്. അവിടുത്തെ പിന്‍തിരിപ്പിക്കാന്‍ ആര്‍ക്കു കഴിയും? താന്‍ ആഗ്രഹിക്കുന്നത് അവിടുന്ന് ചെയ്യുന്നു.

14

എനിക്കായി നിശ്ചയിച്ചിട്ടുള്ളത് അവിടുന്ന് നിറവേറ്റും. അങ്ങനെയുള്ള പലതും അവിടുത്തെ മനസ്‌സിലുണ്ട്.

15

അതിനാല്‍, അവിടുത്തെ സാന്നിധ്യത്തില്‍ ഞാന്‍ വിറകൊള്ളുന്നു; അവിടുത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു.

16

ദൈവം എന്റെ ഹൃദയത്തെ ദുര്‍ബലമാക്കി. സര്‍വശക്തന്‍ എന്നെ പരിഭ്രാന്തനാക്കി.

17

ഞാന്‍ അന്ധകാരത്തില്‍ ആമഗ്‌നനായി; അന്ധതമസ്‌സ് എന്റെ മുഖത്തെ ആവരണം ചെയ്യുന്നു.