ജോബ് 28

ജ്ഞാനത്തിന്റെ നിഗൂഢത
1

വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.

2

ഇരുമ്പ് ഭൂമിയില്‍ നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍ നിന്ന് ഉരുക്കിയെടുക്കുന്നു.

3

മനുഷ്യന്‍ അന്ധകാരത്തെ വകവയ്ക്കാതെ കൊടും തമസ്‌സിന്റെ അങ്ങേ അതിര്‍ത്തിയില്‍ അയിരിനു വേണ്ടി തിരയുന്നു.

4

മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ നിന്ന് അകലെ താഴ്‌വരയില്‍ അവര്‍ ഖനികള്‍ കുഴിക്കുന്നു; അവരെ യാത്രക്കാര്‍ വിസ്മരിച്ചു പോയി. അവര്‍ മനുഷ്യരില്‍നിന്നകലെ ഖനികളില്‍ കയറില്‍ത്തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.

5

ഭൂമിയില്‍ നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്‌നിയാലെന്നപോലെ തിളച്ചുമറിയുന്നു.

6

അതിന്റെ കല്ലുകള്‍ക്കിടയില്‍ ഇന്ദ്രനീലവും സ്വര്‍ണത്തരികളും ഉണ്ട്.

7

കഴുകന്‍ ആ വഴി അറിയുന്നില്ല; പ്രാപ്പിടിയന്‍ അതു കണ്ടിട്ടില്ല.

8

ഘോരമൃഗങ്ങള്‍ ആ വഴി നടന്നിട്ടില്ല. സിംഹവും അതിലേ പോയിട്ടില്ല.

9

മനുഷ്യന്‍ തീപ്പാറയില്‍ കൈവയ്ക്കുന്നു. അവന്‍ പര്‍വതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു.

10

പാറയില്‍ അവന്‍ ചാലുകള്‍ കീറുന്നു. വിലപിടിച്ച ഓരോ പദാര്‍ഥവും അവന്റെ കണ്ണില്‍പ്പെടുന്നു.

11

വെള്ളം ഒലിച്ചിറങ്ങാത്ത വിധം അവന്‍ അരുവികള്‍ക്ക് അണകെട്ടുന്നു. മറഞ്ഞിരുന്നവ അവന്‍ പുറത്തെടുക്കുന്നു.

12

എന്നാല്‍, ജ്ഞാനം എവിടെ കണ്ടെണ്ടത്തും? അറിവിന്റെ സ്ഥാനം എവിടെ?

13

അങ്ങോട്ടുള്ള വഴി മനുഷ്യന്‍ അറിയുന്നില്ല. ജീവിക്കുന്നവരുടെ നാട്ടില്‍ അതു കണ്ടുകിട്ടുകയുമില്ല.

14

അഗാധത പറയുന്നു: അത് എന്നിലില്ല. സമുദ്രം പറയുന്നു: അത് ഇവിടെയില്ല.

15

സ്വര്‍ണം കൊടുത്താല്‍ അതു കിട്ടുകയില്ല. വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.

16

ഓഫീര്‍പ്പൊന്നും ഇന്ദ്രനീലവും ഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല.

17

സ്വര്‍ണത്തിനും സ്ഫടികത്തിനും അതിനോടു സമാനതയില്ല. തങ്കംകൊണ്ടുള്ള ആഭരണങ്ങള്‍ക്കുവേണ്ടിയും അതു കൈമാറാന്‍ പറ്റുകയില്ല.

18

പവിഴത്തിന്റെയോ പളുങ്കിന്റെയോ പേരു പറയുകപോലും വേണ്ടാ; ജ്ഞാനം മുത്തിനെക്കാള്‍ അമൂല്യമാണ്.

19

എത്യോപ്യായിലെ പുഷ്യരാഗത്തെയും ഇതിനോടു താരതമ്യപ്പെടുത്തുക സാധ്യമല്ല. തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാന്‍ കഴിയുകയില്ല.

20

അപ്പോള്‍, ജ്ഞാനം എവിടെ നിന്നു വരുന്നു? അറിവ് എവിടെ സ്ഥിതിചെയ്യുന്നു?

21

ജീവിക്കുന്നവരുടെ കണ്ണില്‍ നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു; ആകാശപ്പറവകള്‍ക്കും അത് അഗോചരമാണ്.

22

നരകവും മരണവും പറയുന്നു: ഞങ്ങള്‍ അതെപ്പറ്റി കേട്ടിട്ടേയുള്ളു.

23

അതിലേക്കുള്ള വഴിയും അതിന്റെ ആസ്ഥാനവും ദൈവം അറിയുന്നു.

24

എന്തെന്നാല്‍, അവിടുന്ന് ഭൂമിയുടെ അതിര്‍ത്തിവരെ കാണുന്നു. ആകാശത്തിന്‍ കീഴുള്ളതെല്ലാം അവിടുന്ന് ദര്‍ശിക്കുന്നു.

25

അവിടുന്ന് കാറ്റിനു ശക്തികൊടുക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയും ചെയ്തപ്പോള്‍

26

മഴയ്‌ക്കൊരു നിയമവും ഇടിമിന്നലിനൊരു മാര്‍ഗവും നിര്‍ണയിച്ചപ്പോള്‍

27

അവിടുന്ന് ജ്ഞാനത്തെ ദര്‍ശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് അതിന്റെ ആഴം അളക്കുകയും മൂല്യം നിര്‍ണയിക്കുകയും ചെയ്തു.

28

അവിടുന്ന് മനുഷ്യനോടു പറഞ്ഞു: ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്‍മയില്‍ നിന്ന് അശലുന്നതാണു വിവേകം.