ജോബ് 39

1

കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?

2

അവയുടെ ഗര്‍ഭകാലം നിനക്കു കണക്കുകൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?

3

എപ്പോള്‍ അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവയുടെ നോവ് നിലയ്ക്കുകയും ചെയ്യുന്നു?

4

അവയുടെ കുഞ്ഞുങ്ങള്‍ ബലപ്പെട്ട്‌ വിജനസ്ഥലത്തു വളരുന്നു. അവ പിരിഞ്ഞുപോകുന്നു; മടങ്ങി വരുന്നില്ല.

5

കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്? അതിനു സ്വാതന്ത്ര്യം നല്‍കിയത് ആര്?

6

ഞാന്‍ അതിന് പുല്‍പുറങ്ങള്‍ പാര്‍പ്പിടവും, ഉപ്പുഭൂമി വീടുമായി നല്‍കി.

7

അതു പട്ടണത്തിലെ ആരവത്തെ നിന്ദിക്കുന്നു; മേയിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നില്ല.

8

മലനിരകളെ അത് മേച്ചില്‍പുറമാക്കുന്നു; പച്ചയായത് ഏതും അതു തേടുന്നു.

9

കാട്ടുപോത്ത് നിന്നെ സേവിക്കുമോ? നിന്റെ തൊഴുത്തില്‍ അതു രാത്രികഴിച്ചുകൂട്ടുമോ?

10

നിന്റെ ഉഴവുചാലിലേക്ക് അതിനെകയറിട്ടു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ കട്ട നിരത്തുമോ?

11

അതു കരുത്തുള്ളതാകയാല്‍ നീ അതിനെ ആശ്രയിക്കുമോ? നിന്റെ ജോലി അതിനെ ഏല്‍പിക്കുമോ?

12

അതു നിന്റെ ധാന്യം മെതിക്കളത്തിലേക്കു കൊണ്ടുവരുമെന്നു നീ വിശ്വസിക്കുമോ?

13

ഒട്ടകപ്പക്ഷി അഭിമാനത്തോടെ ചിറകു വീശുന്നു. എന്നാല്‍, അതിനു കൊക്കിനെയോ കഴുകനെയോ പോലെ പറക്കാന്‍ കഴിയുമോ?

14

അവ മുട്ട മണ്ണില്‍ ഉപേക്ഷിച്ചുപോകുന്നു; മണ്ണ് അതിനെ ചൂടു നല്‍കി വിരിക്കുന്നു.

15

ചവിട്ടുകൊണ്ട് അത് ഉടഞ്ഞുപോയേക്കുമെന്നോ, വന്യമൃഗം അവയെ ചവിട്ടിത്തേക്കുമെന്നോഅത് ഓര്‍ക്കുന്നില്ല.

16

അതു കുഞ്ഞുങ്ങളോട് ക്രൂരമായിപ്പെരുമാറുന്നു. അതുകണ്ടാല്‍ അവ അതിന്റേതല്ലെന്നു തോന്നും. ഈറ്റുനോവു പാഴായിപ്പോയാലും അതിന് ഒന്നുമില്ല.

17

എന്തെന്നാല്‍, ദൈവം അതിന് ജ്ഞാനം നല്‍കിയില്ല. വിവേകത്തില്‍ പങ്കും കൊടുത്തില്ല.

18

ഉണര്‍വോടെ പായുമ്പോള്‍ അത് കുതിരയെയും കുതിരക്കാരനെയും പിന്‍തള്ളുന്നു.

19

കുതിരയ്ക്കു കരുത്തുകൊടുക്കുന്നത്‌ നീയാണോ? അതിന്റെ കഴുത്തില്‍ ശക്തിധരിപ്പിച്ചതു നീയോ?

20

അതിനെ വെട്ടുകിളിയെപ്പോലെ ചാടിക്കുന്നത് നീയോ? അതിന്റെ ശക്തിയേറിയ ചീറ്റല്‍ ഭയജനകമാണ്.

21

അവന്‍ സമതലത്തില്‍ മാന്തി ഊറ്റം കാണിച്ച് ഉല്ലസിക്കുന്നു. ആയുധങ്ങള്‍ക്കെതിരേ പാഞ്ഞു ചെല്ലുന്നു.

22

അവന്‍ ഭയത്തെ പുച്ഛിക്കുന്നു; സംഭീതനാകുന്നില്ല. അവന്‍ വാളില്‍ നിന്ന് പിന്തിരിഞ്ഞോടുന്നില്ല.

23

അവന്റെ മേല്‍ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുങ്ങുന്നു.

24

അവന്‍ ഉഗ്രതയും കോപവും പൂണ്ട്ദൂരം പിന്നിടുന്നു. കാഹളനാദം കേട്ടാല്‍ നിശ്ചലനായി നില്‍ക്കാന്‍ അവനു കഴിയുകയില്ല.

25

കാഹളം കേള്‍ക്കുമ്പോള്‍ അവന്‍ ഹേഷാരവം മുഴക്കുന്നു. അവന്‍ അകലെ നിന്നു തന്നെ യുദ്ധം മണത്തറിയുന്നു. സൈന്യാധിപന്‍മാരുടെ അട്ടഹാസവും ആജ്ഞാ സ്വരവും തിരിച്ചറിയുന്നു.

26

നിന്റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയരുകയും ചിറകുകള്‍ തെക്കോട്ട്‌ വിടര്‍ത്തുകയും ചെയ്യുന്നത്?

27

നിന്റെ കല്‍പനയാലാണോ കഴുകന്‍ പറന്നുയരുകയും ഉയരത്തില്‍ കൂടു കൂട്ടുകയും ചെയ്യുന്നത്?

28

അതു പാറപ്പുറത്ത്, ആര്‍ക്കും കയറാന്‍പറ്റാത്ത പാറക്കൂട്ടങ്ങളുടെതുഞ്ചത്ത്, പാര്‍ക്കുന്നു.

29

അവിടെ നിന്ന് അത് ഇര തിരയുന്നു. അതിന്റെ കണ്ണ് ദൂരെ നിന്ന് ഇരയെ കാണുന്നു.

30

അതിന്റെ കുഞ്ഞുങ്ങള്‍ രക്തം വലിച്ചു കുടിക്കുന്നു; ശവമുള്ളിടത്ത് അവനും ഉണ്ട്.