ജോബ് 7

1

മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?

2

അടിമ തണലിനു വേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കു വേണ്ടിയെന്നപോലെയും;

3

ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.

4

ഉറങ്ങാന്‍ കിടക്കുമ്പോള്‍ എപ്പോഴാണ് പ്രഭാതമാവുക എന്നു ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍, രാത്രി നീണ്ടതാണ്. പ്രഭാതം വരെ ഞാന്‍ കിടന്നുരുളുന്നു.

5

പുഴുക്കളും മാലിന്യവും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു. എന്റെ തൊലി വിണ്ടുകീറി ചലം ഒലിക്കുന്നു.

6

എന്റെ ദിനങ്ങള്‍ നെയ്ത്തുകാരന്റെ ഓടത്തെക്കാള്‍ വേഗത്തില്‍ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു.

7

എന്റെ ജീവന്‍ ഒരു ശ്വാസം മാത്രമാണെന്ന് അനുസ്മരിക്കണമേ! എന്റെ കണ്ണുകള്‍ ഇനി ഒരിക്കലും നന്‍മ ദര്‍ശിക്കുകയില്ല.

8

എന്നെ കാണാറുള്ള കണ്ണുകള്‍ പിന്നീടൊരിക്കലും എന്നെ കാണുകയില്ല. നീ എന്നെ നോക്കിയിരിക്കേ ഞാന്‍ പൊയ്ക്കഴിഞ്ഞിരിക്കും.

9

മേഘങ്ങള്‍ മാഞ്ഞുമറയുന്നതുപോലെ പാതാളത്തില്‍ പതിക്കുന്നവന്‍ മടങ്ങിവരുകയില്ല.

10

അവന്‍ തന്റെ വീട്ടിലേക്ക് ഒരിക്കലും തിരിച്ചു വരുന്നില്ല; അവന്റെ ഭവനം ഇനി അവനെ അറിയുകയില്ല.

11

അതിനാല്‍, എനിക്കു നിശ്ശബ്ദതപാലിക്കാന്‍ കഴിയുകയില്ല, എന്റെ ഹൃദയവ്യഥകള്‍ക്കിടയില്‍ ഞാന്‍ സംസാരിക്കും. എന്റെ മനോവേദനകള്‍ക്കിടയില്‍ ഞാന്‍ സങ്കടം പറയും.

12

അങ്ങ് എനിക്ക് കാവലേര്‍പ്പെടുത്താന്‍ ഞാന്‍ കടലോ കടല്‍ ജന്തുവോ?

13

എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും, എന്റെ തല്‍പം എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറയുമ്പോള്‍,

14

സ്വപ്നങ്ങള്‍ കൊണ്ട് അങ്ങ് എന്നെ ഭയപ്പെടുത്തുന്നു; ദര്‍ശനങ്ങള്‍ കൊണ്ട് എന്നെ പരിഭ്രാന്തനാക്കുന്നു.

15

അസ്ഥിപഞ്ജരമാകുന്നതിനെക്കാള്‍ കഴുത്തുഞെരിച്ചുള്ള മരണമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

16

ഞാന്‍ ആശയറ്റവനാണ്; ഞാന്‍ എന്നേക്കും ജീവിച്ചിരിക്കുകയില്ല. എന്നെ ഏകനായി വിടുക; എന്റെ ജീവിതം ഒരു ശ്വാസം മാത്രമാണ്.

17

അങ്ങ് മനുഷ്യനെ ഇത്ര കാര്യമാക്കാനും അവന്റെ പ്രവൃത്തികള്‍ ഉറ്റുനോക്കാനും

18

ഓരോ പ്രഭാതത്തിലും അവനെ പരിശോധിക്കാനും, ഓരോ നിമിഷവും അവനെപരീക്ഷിക്കാനും അവന്‍ ആരാണ്?

19

ഉമിനീര് ഇറക്കാന്‍പോലും ഇടതരാതെ എത്രനാള്‍ അങ്ങ് എന്നെ നോക്കിയിരിക്കും?

20

മനുഷ്യനെ ഉറ്റുനോക്കിയിരിക്കുന്നവനേ, ഞാന്‍ പാപം ചെയ്താല്‍ത്തന്നെ അങ്ങേക്ക് അതിനെന്താണ്? അങ്ങ് എന്തുകൊണ്ട് എന്നെ ഉന്നം വച്ചിരിക്കുന്നു? എന്തുകൊണ്ടാണ്, ഞാന്‍ അങ്ങേക്ക് ഒരു ഭാരമായിത്തീര്‍ന്നത്?

21

എന്റെ പാപങ്ങള്‍ അങ്ങേക്ക് ക്ഷമിച്ചുകൂടേ? എന്റെ തെറ്റുകള്‍ പൊറുത്തുകൂടേ? ഞാന്‍ ഇപ്പോള്‍ പൊടിയില്‍ ചേരും. അങ്ങ് എന്നെ അന്വേഷിക്കും, എന്നാല്‍, ഞാന്‍ ഉണ്ടായിരിക്കുകയില്ല.