ജോബ് 9

ജോബിന്റെ മറുപടി
1

ജോബ് പറഞ്ഞു: അത് അങ്ങനെ തന്നെ.

2

ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?

3

ഒരുവന്‍ അവിടുത്തോട്‌ വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണ പോലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുകയില്ല.

4

അവിടുന്ന് ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോട് എതിര്‍ത്ത് ആര്‍ ജയിച്ചിട്ടുണ്ട്?

5

അവിടുന്ന് പര്‍വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല.

6

അവിടുന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്ക്കുന്നു.

7

അവിടുന്ന് സൂര്യനോടു കല്‍പിക്കുന്നു; അത് ഉദിക്കുന്നില്ല. അവിടുന്ന് നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു.

8

അവിടുന്ന് മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്ന് സമുദ്രത്തിലെ തിരമാലകളെ ചവിട്ടി മെതിക്കുന്നു.

9

സപ്തര്‍ഷിമണ്‍ഡലം, മകയിരം, കാര്‍ത്തിക എന്നിവയെയും, തെക്കേ നക്ഷത്രമണ്‍ഡലത്തെയും അവിടുന്ന് സൃഷ്ടിച്ചു.

10

ദുര്‍ജ്‌ഞേയമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്ന് പ്രവര്‍ത്തിക്കുന്നു.

11

അവിടുന്ന് എന്നെ കടന്നുപോകുന്നു, ഞാന്‍ അവിടുത്തെ കാണുന്നില്ല; അവിടുന്ന് നടന്നു നീങ്ങുന്നു, ഞാന്‍ അവിടുത്തെ അറിയുന്നില്ല.

12

അവിടുന്നു പിടിച്ചെടുക്കുന്നു, തടയാന്‍ ആര്‍ക്കു കഴിയും? എന്താണീ ചെയ്യുന്നത് എന്ന് ആര്‍ക്കു ചോദിക്കാന്‍ കഴിയും?

13

ദൈവം തന്റെ കോപത്തെ പിന്‍വലിക്കുകയില്ല; റാഹാബിന്റെ സഹായകര്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു.

14

അപ്പോള്‍ അവിടുത്തോട് ഉത്തരം പറയാന്‍ എനിക്ക് എങ്ങനെ വാക്കു കിട്ടും?

15

ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോട് മറുപടി പറയാന്‍ എനിക്കു കഴിയുകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടുത്തെ കരുണയ്ക്കു വേണ്ടി ഞാന്‍ യാചിക്കണം.

16

ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുകയില്ല.

17

എന്തെന്നാല്‍, കൊടുങ്കാറ്റയച്ച് അവിടുന്ന് എന്നെ തകര്‍ക്കുന്നു. അകാരണമായി എന്റെ മുറിവുകള്‍ വര്‍ധിപ്പിക്കുന്നു.

18

ശ്വസിക്കാന്‍ പോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല; തിക്താനുഭവങ്ങള്‍ കൊണ്ട് അവിടുന്ന് എന്നെ നിറയ്ക്കുന്നു.

19

ഇതൊരു ബലപരീക്ഷണമാണെങ്കില്‍ അവിടുന്നു തന്നെ വിജയിക്കും. ഇതു നീതിയുടെ കാര്യമാണെങ്കില്‍ എന്റെ ന്യായവാദം കേള്‍ക്കാന്‍ ആര്‍ അവിടുത്തെ വിളിച്ചുവരുത്തും?

20

ഞാന്‍ നിഷ്‌കളങ്കനായിരുന്നാലും എന്റെ വാ തന്നെ എന്നെ കുറ്റം വിധിക്കും. ഞാന്‍ കുറ്റമറ്റവനാണെങ്കിലും അവിടുന്ന് എന്നെ കുറ്റക്കാരനായി തെളിയിക്കും.

21

ഞാന്‍ നിഷ്‌കളങ്കനാണ്; ഞാന്‍ എന്നെത്തന്നെ പരിഗണിക്കുന്നില്ല; ഞാന്‍ എന്റെ ജീവനെ വെറുക്കുന്നു.

22

എല്ലാം ഒന്നുപോലെയാണ്, അതിനാല്‍, ഞാന്‍ പറയുന്നു, അവിടുന്ന്‌ നിഷ്‌കളങ്കനെയും ദുഷ്ടനെയും ഒന്നുപോലെ നശിപ്പിക്കുന്നു.

23

അനര്‍ഥം അപ്രതീക്ഷിതമായ മരണത്തിനു കാരണമാകുമ്പോള്‍ അവിടുന്ന് നീതിമാനുണ്ടായ വിപത്തില്‍ പരിഹസിച്ചു ചിരിക്കുന്നു.

24

ഭൂമി ദുഷ്ടന്റെ കൈകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു; ന്യായാധിപന്‍മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു. അവിടുന്നല്ലെങ്കില്‍മറ്റാരാണ് ഇതു ചെയ്തത്?

25

എന്റെ ദിനങ്ങള്‍ ഓട്ടക്കാരനെക്കാള്‍വേഗത്തില്‍ പായുന്നു. അവ പറന്നുപോകുന്നു; ഒരു നന്‍മയും കാണുന്നില്ല.

26

ഈറ്റകൊണ്ടുള്ള ഓടിവള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും അവ കടന്നു പോകുന്നു.

27

പരാതി മറന്ന് വിഷാദഭാവം അകറ്റി പ്രസന്നതയോടെ ഇരിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍

28

അങ്ങ് എന്നെ നിര്‍ദോഷനായി എണ്ണുകയില്ലെന്ന് അറിഞ്ഞ് ഞാന്‍ എന്റെ എല്ലാ ദുരിതങ്ങളെയും ഭയപ്പെടുന്നു.

29

ഞാന്‍ കുറ്റക്കാരനായി വിധിക്കപ്പെടും. പിന്നെന്തിന് ഞാന്‍ നിഷ്ഫലമായി പ്രയത്‌നിക്കുന്നു?

30

ഞാന്‍ മഞ്ഞുകൊണ്ട് എന്നെ കഴുകിയാലും, എന്റെ കരങ്ങള്‍ക്കു ക്ഷാരശുദ്ധിവരുത്തിയാലും

31

അങ്ങ് എന്നെ ചെളിക്കുഴിയില്‍ മുക്കും. എന്റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും.

32

ഞാന്‍ അവിടുത്തോടു മറുപടി പറയേണ്ടതിനും ഒരുമിച്ച്‌ ന്യായവിസ്താരത്തിനു വരുന്നതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യന്‍ അല്ലല്ലോ.

33

നമ്മള്‍ ഇരുവരെയും നിയന്ത്രിക്കാന്‍ കെല്‍പുള്ള ഒരു മധ്യസ്ഥന്‍ നമ്മള്‍ക്കില്ലല്ലോ.

34

അവിടുന്ന് ശിക്ഷാദണ്‍ഡ് എന്നില്‍ നിന്നു നീക്കിക്കളയട്ടെ; അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കട്ടെ.

35

അപ്പോള്‍, അവിടുത്തെക്കുറിച്ചുള്ള ഭയംകൂടാതെ ഞാന്‍ സംസാരിക്കും. എന്നാല്‍, എന്റെ സ്ഥിതി അതല്ല.