ന്യായാധിപന്മാര്‍ 10

തോല
1

അബിമെലക്കിനു ശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ തോല നിയുക്തനായി. ഇസാക്കര്‍ ഗോത്രജനായ ദോദോയുടെ പുത്രന്‍ പൂവ്വാ ആയിരുന്നു ഇവന്റെ പിതാവ്.

2

അവന്‍ എഫ്രായിം മലനാട്ടിലെ ഷാമീറില്‍ ജീവിച്ചുകൊണ്ട് ഇസ്രായേലിനെ ഇരുപത്തിമൂന്നുവര്‍ഷം നയിച്ചു; മരിച്ച് അവിടെത്തന്നെ അടക്കപ്പെട്ടു.

ജായിര്‍
3

തുടര്‍ന്ന് ഗിലയാദുകാരനായ ജായിര്‍ വന്നു. അവന്‍ ഇസ്രായേലില്‍ ഇരുപത്തിരണ്ടു വര്‍ഷം ന്യായപാലനം നടത്തി.

4

അവന് മുപ്പതു പുത്രന്‍മാരുണ്ടായിരുന്നു. അവര്‍ കഴുതപ്പുറത്ത് സവാരിചെയ്തു. ഗിലയാദുദേശത്ത് ഇന്നും ഹാവോത്ത്ജായിര്‍ എന്ന് അറിയപ്പെടുന്ന മുപ്പതു പട്ടണങ്ങള്‍ അവരുടെ അധീനതയില്‍ ആയിരുന്നു.

5

ജായിര്‍ മരിച്ചു കാമോനില്‍ അടക്കപ്പെട്ടു.

ജഫ്താ
6

ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. അവര്‍ ബാല്‍ദേവന്‍മാരെയും അസ്താര്‍ത്തെദേവതകളെയും സിറിയാ, സീദോന്‍, മൊവാബ്, അമ്മോന്‍, ഫിലിസ്ത്യാ എന്നിവിടങ്ങളിലെ ദേവന്‍മാരെയും സേവിച്ചു; കര്‍ത്താവിനെ അവര്‍ പരിത്യജിച്ചു; അവിടുത്തെ സേവിച്ചതുമില്ല.

7

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു; ഫിലിസ്ത്യര്‍ക്കും അമ്മോന്യര്‍ക്കും കര്‍ത്താവ് അവരെ ഏല്‍പിച്ചുകൊടുത്തു.

8

ആ വര്‍ഷം അവര്‍ ഇസ്രായേല്‍മക്കളെ ക്രൂരമായി ഞെരുക്കി. ജോര്‍ദാനക്കരെ ഗിലയാദിലുള്ള അമോര്യരുടെ സ്ഥലത്തു വസിച്ചിരുന്ന ഇസ്രായേല്യരെ മുഴുവന്‍പതിനെട്ടു വര്‍ഷം അവര്‍ പീഡിപ്പിച്ചു.

9

അമ്മോന്യര്‍ ജോര്‍ദാന്‍ കടന്ന് യൂദാ, ബഞ്ചമിന്‍, എഫ്രായിം എന്നീ ഗോത്രങ്ങളോട്‌ യുദ്ധം ചെയ്യാന്‍ വന്നു. തന്‍മൂലം, ഇസ്രായേല്‍ വലിയ ക്ലേശമനുഭവിച്ചു.

10

ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനോട് നിലവിളിച്ചു പറഞ്ഞു: ഞങ്ങളുടെ ദൈവത്തെ മറന്ന് ബാലിനെ സേവിച്ചതുകൊണ്ട് ഞങ്ങള്‍ അങ്ങേക്കെ തിരെ പാപം ചെയ്തിരിക്കുന്നു.

11

കര്‍ത്താവ് ഇസ്രായേല്‍ക്കാരോട് ചോദിച്ചു: ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫിലിസ്ത്യര്‍ എന്നിവരില്‍നിന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചില്ലേ?

12

സീദോന്യരും അമലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു. അപ്പോഴൊക്കെ നിങ്ങളെന്നോട് നിലവിളിച്ചു.

13

ഞാന്‍ നിങ്ങളെ അവരുടെ കൈയില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്‍മാരെ സേവിച്ചു. അതുകൊണ്ട്, ഇനി ഒരിക്കലും ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല.

14

പോയി നിങ്ങള്‍ തിരഞ്ഞെടുത്ത ദേവന്‍മാരോട് നിലവിളിക്കുവിന്‍. കഷ്ടതയില്‍നിന്ന് അവര്‍ നിങ്ങളെ മോചിപ്പിക്കട്ടെ. ഇസ്രായേല്‍ജനം കര്‍ത്താവിനോട് പറഞ്ഞു:

15

ഞങ്ങള്‍ പാപംചെയ്തുപോയി! അങ്ങേക്കിഷ്ടമുള്ളത് ഞങ്ങളോട് ചെയ്തുകൊള്ളുക. ഇക്കുറി ഞങ്ങളെ രക്ഷിക്കുക എന്നുമാത്രം ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.

16

അവര്‍ അന്യദേവന്‍മാരെ തങ്ങളുടെ ഇടയില്‍നിന്ന് നീക്കംചെയ്ത് കര്‍ത്താവിനെ സേവിച്ചു. ഇസ്രായേലിന്റെ കഷ്ടത കണ്ട് അവിടുന്ന് രോഷാകുലനായി.

17

അമ്മോന്യര്‍യുദ്ധത്തിനൊരുങ്ങി. ഗിലയാദില്‍ താവളമടിച്ചു;

18

ഇസ്രായേല്‍ജനം ഒന്നിച്ചുചേര്‍ന്ന് മിസ്പായിലും താവളമടിച്ചു. ഗിലയാദിലെ നേതാക്കന്‍മാരായ ആളുകള്‍ പരസ്പരം പറഞ്ഞു: അമ്മോന്യരോട്‌ യുദ്ധം ആരംഭിക്കുന്നത് ആരോ അവനായിരിക്കും ഗിലയാദ് നിവാസികള്‍ക്ക് അധിപന്‍.