ന്യായാധിപന്മാര്‍ 12

1

എഫ്രായിംകാര്‍ യുദ്ധത്തിനൊരുങ്ങി. അവര്‍ സഫോണിലേക്കു ചെന്നു. ജഫ്തായോട് പറഞ്ഞു: അമ്മോന്യരോട്‌ യുദ്ധം ചെയ്യാന്‍ നീ അതിര്‍ത്തി കടന്നപ്പോള്‍ നിന്നോടൊപ്പം വരാന്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിന്റെ ഭവനത്തെയും ഞങ്ങള്‍ അഗ്‌നിക്കിരയാക്കും.

2

ജഫ്താ അവരോടു പറഞ്ഞു: ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കലഹത്തിലായി. ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ അവരുടെ കൈകളില്‍നിന്ന് നിങ്ങള്‍ എന്നെ രക്ഷിച്ചില്ല.

3

നിങ്ങള്‍ എന്നെ രക്ഷിക്കുകയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ ജീവന്‍ കൈയിലെടുത്ത്, അമ്മോന്യര്‍ക്കെതിരേ ചെന്നു. കര്‍ത്താവ് അവരെ എന്റെ കൈയില്‍ ഏല്‍പിക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ നിങ്ങള്‍ എനിക്കെതിരേ യുദ്ധം ചെയ്യാന്‍ വരുന്നോ?

4

ജഫ്താ ഗിലയാദുകാരെയെല്ലാം ഒന്നിച്ചുകൂട്ടി എഫ്രായിമിനോടു യുദ്ധം ചെയ്തു. ഗിലയാദുകാര്‍ എഫ്രായിമിന്റെയും മനാസ്‌സെയുടെയുമിടയില്‍ വെറും അഭയാര്‍ഥികളാണെന്ന് എഫ്രായിംകാര്‍ പറഞ്ഞതുകൊണ്ട് ഗിലയാദുകാര്‍ അവരെ തകര്‍ത്തുകളഞ്ഞു.

5

എഫ്രായിംകാരോടെതിര്‍ത്ത് ഗിലയാദുകാര്‍ ജോര്‍ദാന്റെ കടവുകള്‍ പിടിച്ചെടുത്തു. എഫ്രായിമില്‍ നിന്ന് ഒരഭയാര്‍ഥി എപ്പോഴെങ്കിലും ഓടിപ്പോകുമ്പോള്‍, അക്കരയ്ക്ക് പൊയ്‌ക്കൊള്ളട്ടെയെന്ന് ചോദിച്ചാല്‍ നീ ഒരു എഫ്രായിംകാരനോ എന്ന് ഗിലയാദുകാര്‍ ചോദിക്കും.

6

അല്ല എന്ന് അവന്‍ പറഞ്ഞാല്‍ അവനോട് ഷിബ്‌ബോലത്ത് എന്ന് ഉച്ചരിക്കാന്‍ പറയും. ശരിയായി ഉച്ചരിക്കാതെ സിബ്‌ബോലത്ത് എന്നു പറഞ്ഞാല്‍ അവര്‍ അവനെ പിടിച്ചു ജോര്‍ദാന്റെ കടവുകളില്‍വച്ചു കൊല്ലും. നാല്‍പത്തീരായിരം ഏഫ്രായിംകാര്‍ അന്നാളുകളില്‍ വധിക്കപ്പെട്ടു.

7

ജഫ്താ ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം നടത്തി. ഗിലയാദുകാരനായ ജഫ്താ മരിച്ചു. സ്വന്തം പട്ടണമായ ഗിലയാദില്‍ അടക്കപ്പെട്ടു.

ഇബ്‌സാന്‍
8

അവനു ശേഷം ബേത്‌ലെഹെംകാരനായ ഇബ്‌സാന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. അവന് മുപ്പതു പുത്രന്‍മാരും,

9

സ്വന്തം കുലത്തിനു വെളിയില്‍ വിവാഹം കഴിച്ചുകൊടുത്തിരുന്ന മുപ്പതു പുത്രിമാരും, തന്റെ പുത്രന്‍മാര്‍ക്കുവേണ്ടി കുലത്തിനുവെളിയില്‍ നിന്ന് സ്വീകരിച്ച മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു.

10

അവന്‍ ഏഴു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി. ഇബ്സാന്‍ മരിച്ചു ബേത്‌ലെഹെമില്‍ അടക്കപ്പെട്ടു.

ഏലോന്‍
11

അവനുശേഷം സെബുലൂണ്‍കാരനായ ഏലോന്‍ ഇസ്രായേലില്‍ പത്തു വര്‍ഷം ന്യായപാലനം നടത്തി.

12

ഏലോന്‍മരിച്ചു. സെബുലൂണ്‍ ദേശത്ത് അയ്യാലോണില്‍ അവനെ സംസ്‌കരിച്ചു.

അബ്‌ദോന്‍
13

പിന്നീട് പിറഥോന്യനായ ഹില്ലേലിന്റെ മകന്‍ അബ്‌ദോന്‍ ഇസ്രായേലില്‍ ന്യായാധിപനായി.

14

അവന് നാല്‍പതു പുത്രന്‍മാരും മുപ്പതു പൗത്രന്‍മാരും ഉണ്ടായിരുന്നു. അവര്‍ക്കു സഞ്ചരിക്കാന്‍ എഴുപതു കഴുതകളുമുണ്ടായിരുന്നു. അവന്‍ ഇസ്രായേലില്‍ എട്ടുവര്‍ഷം ന്യായപാലനം നടത്തി.

15

പിറഥോന്യനായ ഹില്ലേലിന്റെ പുത്രന്‍ അബ്‌ദോന്‍മരിച്ചു; അമലേക്യരുടെ മലനാട്ടില്‍ എഫ്രായിം ദേശത്തെ പിറഥോനില്‍ സംസ്‌കരിക്കപ്പെട്ടു.