ന്യായാധിപന്മാര്‍ 2

ബോക്കിമില്‍ വച്ചുള്ള മുന്നറിയിപ്പ്
1

കര്‍ത്താവിന്റെ ദൂതന്‍ ഗില്‍ഗാലില്‍ നിന്നു ബോക്കിമിലേക്കു ചെന്നു. അവന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നിരിക്കുന്നു.

2

നിങ്ങളോടു ചെയ്ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ലെന്നും, ഈ ദേശവാസികളുമായി യാതൊരു സഖ്യവും നിങ്ങള്‍ ചെയ്യരു തെന്നും അവരുടെ ബലിപീഠങ്ങളെ നശിപ്പിച്ചു കളയണ മെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നാല്‍, നിങ്ങള്‍ എന്റെ കല്‍പന അനുസരിച്ചില്ല. നിങ്ങള്‍ ഈ ചെയ്തത് എന്താണ്?

3

അതിനാല്‍, ഞാന്‍ പറയുന്നു: നിങ്ങളുടെ മുന്‍പില്‍ നിന്നു ഞാന്‍ അവരെ പുറത്താക്കുകയില്ല; അവര്‍ നിങ്ങളുടെ എതിരാളികളായിത്തീരും. അവരുടെ ദേവന്‍മാര്‍ നിങ്ങള്‍ക്കു കെണിയാവുകയും ചെയ്യും.

4

കര്‍ത്താവിന്റെ ദൂതന്‍ ഇത് അറിയിച്ചപ്പോള്‍ ഇസ്രായേല്‍ജനം ഉച്ചത്തില്‍ കരഞ്ഞു.

5

അവര്‍ ആ സ്ഥലത്തിന് ബോക്കിം എന്നു പേരിട്ടു. അവര്‍ അവിടെ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.

ജോഷ്വയുടെ മരണം
6

ജോഷ്വ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു. അവര്‍ ഓരോരുത്തരും തങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം കൈവശമാക്കാന്‍ പോയി.

7

ജോഷ്വയുടെയും, കര്‍ത്താവ് ഇസ്രായേലിനു ചെയ്ത വലിയ കാര്യങ്ങള്‍ നേരിട്ടു കാണുകയും ജോഷ്വയ്ക്കുശേഷവും ജീവിച്ചിരിക്കുകയും ചെയ്ത ശ്രേഷ്ഠന്‍മാരുടെയും കാലത്തു ജനം കര്‍ത്താവിനെ സേവിച്ചു.

8

കര്‍ത്താവിന്റെ ദാസനും നൂനിന്റെ മകനുമായ ജോഷ്വ നൂറ്റിപ്പത്താമത്തെ വയസ്‌സില്‍ മരിച്ചു.

9

അവനെ ഗാഷ്പര്‍വതത്തിനു വടക്ക് എഫ്രായിം മലനാട്ടില്‍ തിമ്‌നാത്ത്‌ഹെറെസില്‍ അവന്റെ അവകാശഭൂമിയുടെ അതിര്‍ത്തിക്കുള്ളില്‍ അടക്കി.

10

ആ തലമുറ മുഴുവന്‍ തങ്ങളുടെ പിതാക്കന്‍മാരോടു ചേര്‍ന്നു. അവര്‍ക്കുശേഷം കര്‍ത്താവിനെയോ ഇസ്രായേലിന് അവിടുന്ന് ചെയ്ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറ വന്നു.

ബാലിനെ ആരാധിക്കുന്നു
11

ഇസ്രായേല്‍ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. ബാല്‍ദേവന്‍മാരെ സേവിച്ചു.

12

തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്‍മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.

13

അവര്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ബാല്‍ദേവന്‍മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു.

14

ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു; അവിടുന്ന് അവരെ കവര്‍ച്ചക്കാര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

15

കര്‍ത്താവ് ശപഥം ചെയ്ത് അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശം വരത്തക്കവിധം കര്‍ത്താവിന്റെ കരം അവര്‍ക്ക് എതിരായിരുന്നു; അവര്‍ വളരെ കഷ്ടത അനുഭവിച്ചു.

16

അപ്പോള്‍ കര്‍ത്താവ്‌ ന്യായാധിപന്‍മാരെ നിയമിച്ചു. കവര്‍ച്ച ചെയ്തിരുന്നവരുടെ ആധിപത്യത്തില്‍നിന്ന് അവര്‍ അവരെ രക്ഷിച്ചു.

17

എങ്കിലും ന്യായാധിപന്‍മാരെ അവര്‍ അനുസരിച്ചില്ല; പ്രത്യുത, അന്യദേവന്‍മാരുടെ പുറകേ പോയി അവരെ വന്ദിച്ചു. കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിച്ച പിതാക്കന്‍മാരുടെ മാര്‍ഗത്തില്‍ നിന്ന് അവര്‍ വേഗം വ്യതിചലിച്ചു.

18

അവര്‍ അവരെ അനുകരിച്ചില്ല. ന്യായാധിപന്‍മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ് അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അവരുടെ കാലത്ത് കര്‍ത്താവു ശത്രുക്കളുടെ കൈയില്‍ നിന്ന് ജനത്തെ രക്ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പ ജനിച്ചിരുന്നു.

19

എന്നാല്‍, ന്യായാധിപന്‍ മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്‍മാരെ സേവിച്ചും നമസ്‌കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്ടിയും അവര്‍ ഉപേക്ഷിച്ചില്ല.

20

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നു പറഞ്ഞു: ഈ ജനം അവരുടെ പിതാക്കന്‍മാരോടു ഞാന്‍ ചെയ്ത ഉടമ്പടി ലംഘിച്ചിരിക്കുന്നു; എന്റെ വാക്കുകള്‍ അവര്‍ അനുസരിച്ചില്ല.

21

അതിനാല്‍, ജോഷ്വ മരിക്കുമ്പോള്‍ അവശേഷിച്ചിരുന്ന ജനതകളെ അവരുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.

22

അങ്ങനെ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കര്‍ത്താവിന്റെ വഴികളില്‍ നടക്കാന്‍ അവര്‍ ശ്രദ്ധിക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്ഷിക്കണം.

23

അതുകൊണ്ട്, കര്‍ത്താവ് ആ ജനതകളെ ഉടനെ നീക്കിക്കളയുകയോ ജോഷ്വയുടെ കൈകളില്‍ ഏല്‍പിച്ചുകൊടുക്കുകയോ ചെയ്തില്ല.