ന്യായാധിപന്മാര്‍ 8

1

എഫ്രായിംകാര്‍ ഗിദെയോനോടു പറഞ്ഞു: നീ എന്താണിങ്ങനെ ചെയ്തത്? മിദിയാനോടു യുദ്ധത്തിനു പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?

2

അവര്‍ അവനെ നിഷ്‌കരുണം കുറ്റപ്പെടുത്തി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ചെയ്തതിനോടു തുലനം ചെയ്യുമ്പോള്‍ ഞാന്‍ ചെയ്തത് എത്ര നിസ്‌സാരം! എഫ്രായിമിലെ കാലാപെറുക്കല്‍ അബിയേസറിലെ മുന്തിരിക്കൊയ്ത്തിനെക്കാള്‍ എത്രയോ മെച്ചം!

3

മിദിയാന്‍ പ്രഭുക്കളായ ഓറെബിനെയും സേബിനെയും നിങ്ങളുടെ കൈകളില്‍ ദൈവം ഏല്‍പിച്ചു. നിങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ എനിക്കു ചെയ്യാന്‍ കഴിഞ്ഞത് എത്ര നിസ്‌സാരം! ഇതുകേട്ടപ്പോള്‍ അവരുടെ കോപം ശമിച്ചു.

4

നന്നേ ക്ഷീണിച്ചിരുന്നിട്ടും ഗിദെയോനും അവനോടൊപ്പമുണ്ടായിരുന്ന മുന്നൂറുപേരും ശത്രുക്കളെ പിന്തുടര്‍ന്ന് ജോര്‍ദാന്റെ മറുകര കടന്നു.

5

സുക്കോത്തിലെ ജനങ്ങളോട് അവന്‍ പറഞ്ഞു: ദയവായി എന്റെ അനുയായികള്‍ക്ക് കുറച്ച് അപ്പം കൊടുക്കുവിന്‍. അവര്‍ ക്ഷീണിച്ചിരിക്കുന്നു. ഞാന്‍ മിദിയാന്‍ രാജാക്കന്‍മാരായ സേബായെയും സല്‍മുന്നായെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ പോവുകയാണ്.

6

സുക്കോത്തിലെ പ്രമാണികള്‍ ചോദിച്ചു: സേബായും സല്‍മുന്നായും നിന്റെ കൈയില്‍പ്പെട്ടു കഴിഞ്ഞോ? എന്തിന് നിന്റെ പട്ടാളത്തിന് ഞങ്ങള്‍ അപ്പം തരണം? ഗിദെയോന്‍ പറഞ്ഞു:

7

ആകട്ടെ; സേബായെയും സല്‍മുന്നായെയും കര്‍ത്താവ് എന്റെ കൈയില്‍ ഏല്‍പിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ ദേഹം കാട്ടിലെ മുള്ളുകൊണ്ടും കാരമുള്ളുകൊണ്ടും ഞാന്‍ ചീന്തിക്കീറും. അവിടെനിന്ന് അവന്‍ പെനുവേലിലേക്കു പോയി. അവരോടും അപ്രകാരം തന്നെ ആവശ്യപ്പെട്ടു. എന്നാല്‍, അവരും സുക്കോത്തുദേശക്കാരെപ്പോലെ തന്നെ മറുപടി നല്‍കി.

8

അവന്‍ പെനുവേല്‍ നിവാസികളോടു പറഞ്ഞു:

9

വിജയിയായി തിരിച്ചുവരുമ്പോള്‍ ഈ ഗോപുരം ഞാന്‍ തകര്‍ത്തുകളയും.

10

സേബായും സല്‍മുന്നായും പതിനയ്യായിരത്തോളം ഭടന്‍മാരോടുകൂടെ കാര്‍ക്കോറില്‍ താവളമടിച്ചിരുന്നു. പൗരസ്ത്യദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചവരാണ് അവര്‍. യുദ്ധം ചെയ്തവരില്‍ ഒരു ലക്ഷത്തിയിരുപതിനായിരം പേര്‍ കൊല്ലപ്പെട്ടിരുന്നു.

11

ഗിദെയോന്‍ നോബാഹിനും യോഗ്‌ബെയായ്ക്കും കിഴക്കുള്ള നാട്ടുപാതയിലൂടെചെന്ന്, സുരക്ഷിതരെന്ന് വിചാരിച്ചിരുന്ന ആ സൈന്യത്തെ ആക്രമിച്ചു.

12

സേബായും സല്‍മുന്നായും പലായനം ചെയ്തു. ഗിദെയോന്‍ അവരെ പിന്തുടര്‍ന്നു പിടിച്ചു. പട്ടാളത്തില്‍ വലിയ സംഭ്രാന്തി ഉണ്ടായി.

13

അനന്തരം, യോവാഷിന്റെ പുത്രന്‍ ഗിദെയോന്‍ പടക്കളത്തില്‍ നിന്നു ഹേറെസ്‌കയറ്റം വഴി മടങ്ങി.

14

വഴിയില്‍ അവന്‍ സുക്കോത്തുകാരനായ ഒരു ചെറുപ്പക്കാരനെ പിടിച്ചുനിറുത്തി ചോദ്യം ചെയ്തു. അവന്‍ പ്രമാണികളും ശ്രേഷ്ഠന്‍മാരുമായ എഴുപത്തിയേഴ്ആളുകളുടെ പേര് എഴുതിക്കൊടുത്തു.

15

ഗിദെയോന്‍ സുക്കോത്തില്‍ച്ചെന്ന് അവിടുത്തെ ജനങ്ങളോടു പറഞ്ഞു: ഇതാ സേബായും സല്‍മുന്നായും. ക്ഷീണിച്ച ഭടന്‍മാര്‍ക്ക് ഭക്ഷണംകൊടുക്കാന്‍ സേബായും സല്‍മുന്നായും നിന്റെ കൈകളില്‍ പെട്ടുകഴിഞ്ഞോ എന്നു പറഞ്ഞ് നിങ്ങള്‍ അധിക്‌ഷേപിച്ചില്ലേ?

16

അവന്‍ പട്ടണത്തിലെ ശ്രേഷ്ഠന്‍മാരെ പിടികൂടി കാട്ടിലെ മുള്ളും കാരമുള്ളുംകൊണ്ട് അവരെ പാഠം പഠിപ്പിച്ചു.

17

അവന്‍ പെനുവേല്‍ഗോപുരം തകര്‍ത്ത് നഗരവാസികളെകൊന്നൊടുക്കി.

18

ഗിദെയോന്‍ സേബായോടും സല്‍മുന്നായോടും ചോദിച്ചു: താബോറില്‍ നിങ്ങള്‍ നിഗ്രഹിച്ചവര്‍ എവിടെ? അവര്‍ മറുപടി പറഞ്ഞു: നിന്നെപ്പോലെ തന്നെയായിരുന്നു അവരോരുത്തരും. അവര്‍ രാജകുമാരന്‍മാര്‍ക്ക് സദൃശരായിരുന്നു.

19

അവന്‍ പറഞ്ഞു: അവര്‍ എന്റെ സഹോദരന്‍മാരായിരുന്നു - എന്റെ അമ്മയുടെ പുത്രന്‍മാര്‍. കര്‍ത്താവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങള്‍ അവരുടെ ജീവന്‍ രക്ഷിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു.

20

തന്റെ ആദ്യജാതനായ യഥറിനോട് ഗിദെയോന്‍ പറഞ്ഞു: എഴുന്നേറ്റ് അവരെ കൊല്ലുക; എന്നാല്‍, ആയുവാവ് വാള്‍ ഊരിയില്ല.

21

നന്നേ ചെറുപ്പമായിരുന്നതിനാല്‍ അവന്‍ ഭയപ്പെട്ടു. അപ്പോള്‍ സേബായും സല്‍മുന്നായും പറഞ്ഞു: നീ തന്നെ ഞങ്ങളെ കൊല്ലുക. ഒരുവന്‍ എങ്ങനെയോ അതുപോലെയാണ് അവന്റെ ബലവും. ഗിദെയോന്‍ അവരെ വധിച്ചു. അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങള്‍ അവന്‍ എടുത്തു.

22

ഇസ്രായേല്‍ജനം ഗിദെയോനോടു പറഞ്ഞു: നീയും നിന്റെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കുക. നീ ഞങ്ങളെ മിദിയാന്റെ കൈയില്‍ന്നു രക്ഷിച്ചുവല്ലോ.

23

ഗിദെയോന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ ഭരിക്കയില്ല. എന്റെ മകനും ഭരിക്കയില്ല. പിന്നെയോ, കര്‍ത്താവ് നിങ്ങളെ ഭരിക്കും.

24

അവന്‍ തുടര്‍ന്നു: ഒരു കാര്യമേ ഞാന്‍ ചോദിക്കുന്നുള്ളു. കൊള്ള ചെയ്തു കിട്ടിയ കര്‍ണാഭരണങ്ങള്‍ ഓരോരുത്തനും എനിക്കുതരുക - മിദിയാന്‍കാര്‍ ഇസ്മായേല്യരായിരുന്നതിനാല്‍ അവര്‍ക്ക് സ്വര്‍ണ കുണ്‍ഡലങ്ങള്‍ ഉണ്ടായിരുന്നു.

25

ഞങ്ങള്‍ സന്തോഷത്തോടെ അത് നിനക്കുതരാം എന്നു പറഞ്ഞ് അവര്‍ ഒരു വസ്ത്രം വിരിച്ചു. ഓരോരുത്തനും കൊള്ളയില്‍ കിട്ടിയ കുണ്‍ഡലം അതില്‍ ഇട്ടു.

26

അവനു ലഭിച്ച പൊന്‍കുണ്‍ഡലങ്ങളുടെ തൂക്കം ആയിരത്തെഴുനൂറു ഷെക്കല്‍ ആയിരുന്നു. മിദിയാന്‍ രാജാക്കന്‍മാര്‍ അണിഞ്ഞിരുന്ന കണ്ഠാഭരണം, പതക്കം, ചെങ്കുപ്പായം, ഒട്ടകങ്ങളുടെ കഴുത്തുപട്ട എന്നിവയ്ക്കു പുറമേയാണിത്.

27

ഗിദെയോന്‍ അവകൊണ്ട് ഒരു എഫോദ് നിര്‍മിച്ച് തന്റെ പട്ടണമായ ഓഫ്രായില്‍ സ്ഥാപിച്ചു. ഇസ്രായേല്‍ക്കാര്‍ അതിനെ ആരാധിച്ചു. കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും കെണിയായിത്തീര്‍ന്നു. മിദിയാന്‍ ഇസ്രായേലിനു കീഴടങ്ങി.

28

വീണ്ടും തലയുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഗിദെയോന്റെ കാലത്ത് നാല്‍പതു വര്‍ഷം ദേശത്ത് ശാന്തിയുണ്ടായി.

ഗിദെയോന്റെ മരണം
29

യോവാഷിന്റെ മകന്‍ ജറുബ്ബാല്‍ മടങ്ങി വന്നു സ്വന്തം വീട്ടില്‍ താമസമാക്കി.

30

ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു; അവരില്‍ എഴുപതു പുത്രന്‍മാര്‍ ജനിച്ചു.

31

അവന് ഷെക്കെമിലെ ഉപനാരിയില്‍ ഒരു പുത്രന്‍ ഉണ്ടായി. അബിമെലക്ക് എന്ന് അവനു പേരിട്ടു.

32

യോവാഷിന്റെ പുത്രന്‍ ഗിദെയോന്‍ വൃദ്ധനായി മരിച്ചു. അവനെ അബിയേസര്‍ വംശജരുടെ ഓഫ്രായില്‍, പിതാവായ യോവാഷിന്റെ കല്ലറയില്‍ സംസ്‌കരിച്ചു.

33

ഗിദെയോന്‍ മരിച്ചയുടനെ ഇസ്രായേല്‍ കര്‍ത്താവിനോട് അവിശ്വസ്തത കാട്ടി. ബാല്‍ ദേവന്‍മാരെ ആരാധിച്ചു; ബാല്‍ബറീത്തിനെ തങ്ങളുടെ ദൈവമാക്കി.

34

ചുറ്റുമുള്ള എല്ലാ ശത്രുക്കളുടെയും കരങ്ങളില്‍ നിന്നു തങ്ങളെ വിടുവിച്ച ദൈവമായ കര്‍ത്താവിനെ ഇസ്രായേല്‍ സ്മരിച്ചില്ല. ജറുബ്ബാല്‍ വേഗിദെയോന്‍ - ചെയ്ത നന്‍മ ഇസ്രായേല്‍ മറന്നു. അവന്റെ കുടുംബത്തോട് ഒട്ടും കരുണകാണിച്ചില്ല.