യൂദിത്ത് 13

ഹോളോഫര്‍ണസിനെ വധിക്കുന്നു
1

സന്ധ്യയായപ്പോള്‍ ഹോളോഫര്‍ണസിന്റെ അടിമകള്‍ വേഗം പിന്‍വാങ്ങി. ബഗോവാസ്‌ യജമാന സന്നിധിയില്‍ നിന്നു സേവകന്‍മാരെയെല്ലാം വെളിയിലാക്കി കൂടാരകവാടം പുറത്തുനിന്നടച്ചു. വിരുന്നു നീണ്ടുപോയതിനാല്‍ ക്ഷീണിതരായ അവര്‍ ഉടനെ പോയി കിടന്നു.

2

കൂടാരത്തില്‍ വീഞ്ഞുകുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപം യൂദിത്ത് മാത്രം അവശേഷിച്ചു.

3

ശയനമുറിയില്‍ നിന്നു താന്‍ പുറത്തു വരുന്നതുവരെ, പതിവുപോലെ കാത്തുനില്‍ക്കാന്‍ അവള്‍ ദാസിയോടു പറഞ്ഞിരുന്നു; താന്‍ പ്രാര്‍ഥിക്കാന്‍ പോകുമെന്നും അവള്‍ പറഞ്ഞിരുന്നു. ബഗോവാസിനോടും അങ്ങനെതന്നെ പറഞ്ഞു.

4

അങ്ങനെ എല്ലാവരും പോയി; ചെറിയവനോ, വലിയവനോ ആരും കിടക്കറയില്‍ അവശേഷിച്ചില്ല. യൂദിത്ത് അവന്റെ കിടക്കയ്ക്കടുത്തു നിന്നു കൊണ്ടു ഹൃദയത്തില്‍ മന്ത്രിച്ചു; സര്‍വശക്തനായ ദൈവമായ കര്‍ത്താവേ, അവിടുന്ന് ഇപ്പോള്‍, ജറുസലെമിന്റെ മഹത്വത്തിനു വേണ്ടിയുള്ള എന്റെ പ്രവൃത്തിയെ കടാക്ഷിക്കണമേ;

5

അവിടുത്തെ അവകാശമായ ജനത്തെ സഹായിക്കാനും ഞങ്ങള്‍ക്കെതിരേ വരുന്ന ശത്രുക്കളെ നശിപ്പിക്കാന്‍ ഞാനേറ്റെടുത്ത കര്‍ത്തവ്യം നിര്‍വഹിക്കാനുമുള്ള അവസരമാണിത്.

6

അവള്‍ ചെന്ന്, കിടക്കയുടെ അറ്റത്തുള്ള തൂണില്‍, ഹോളോഫര്‍ണസിന്റെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്ന വാള്‍ എടുത്തു.

7

അവള്‍ കിടക്കയ്ക്ക് അടുത്തുവന്ന് അവന്റെ തലമുടിയില്‍ പിടിച്ചു, പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇന്ന് എനിക്കു ശക്തിതരണമേ!

8

അവള്‍ തന്റെ സര്‍വശക്തിയുമുപയോഗിച്ച് അവന്റെ കഴുത്തില്‍ രണ്ടു പ്രാവശ്യം വെട്ടി, ശിരസ്‌സ് ശരീരത്തില്‍ നിന്നു വേര്‍പെടുത്തി.

9

ശരീരം കിടക്കയില്‍ നിന്നുരുട്ടി താഴെയിട്ടു. മേല്‍ക്കട്ടിയും തൂണുകളില്‍ നിന്നു വലിച്ചെടുത്തു. അല്‍പം കഴിഞ്ഞ് അവള്‍ പുറത്തു കടന്ന് ഹോളോഫര്‍ണസിന്റെ ശിരസ്‌സ് ദാസിയെ ഏല്‍പ്പിച്ചു.

10

അവള്‍ അത് ഭക്ഷണസഞ്ചിയില്‍ നിക്‌ഷേപിച്ചു. ഉടന്‍തന്നെ ഇരുവരും നിത്യവും പ്രാര്‍ഥനയ്ക്കു പോകുംപോലെ പുറത്തേക്കുപോയി. അവള്‍ പാളയത്തിലൂടെ കടന്ന്, താഴ്‌വരചുറ്റി, മലകയറി ബത്തൂലിയായുടെ കവാടങ്ങളിലെത്തി.

യൂദിത്ത് മടങ്ങിയെത്തുന്നു
11

യൂദിത്ത് ദൂരെവച്ചു തന്നെ കവാടത്തിലെ കാവല്‍ക്കാരോടു വിളിച്ചു പറഞ്ഞു: തുറക്കൂ, വാതില്‍ തുറക്കൂ, ദൈവം, നമ്മുടെ ദൈവം, ഇപ്പോഴും നമ്മോടുകൂടെയുണ്ട്. ഇസ്രായേലില്‍ തന്റെ പ്രാബല്യവും നമ്മുടെ ശത്രുക്കള്‍ക്കെതിരേ തന്റെ ശക്തിയും ഇന്നത്തെപ്പോലെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടിത്തന്നെ.

12

അവളുടെ നഗരത്തിലെ ആളുകള്‍ അവളുടെ ശബ്ദം കേട്ടപ്പോള്‍ ഇറങ്ങി നഗരകവാടത്തിലേക്ക് ഓടിച്ചെന്ന്, ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി.

13

വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും ഒന്നിച്ചോടി; കാരണം അവള്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ വാതില്‍ തുറന്ന് അവരെ അകത്തു കടത്തി, വെളിച്ചത്തിനു വേണ്ടി തീ കത്തിക്കുകയും അവരുടെ ചുറ്റും കൂടിനില്‍ക്കുകയും ചെയ്തു.

14

അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ദൈവത്തെ സ്തുതിക്കുവിന്‍, അവിടുത്തെ പുകഴ്ത്തുവിന്‍. ഇസ്രായേല്‍ ഭവനത്തില്‍നിന്നു തന്റെ കാരുണ്യം പിന്‍വലിക്കാത്തവനും, ഈ രാത്രി എന്റെ കരത്താല്‍ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചവനും ആയ, ദൈവത്തെ സ്തുതിക്കുവിന്‍.

15

അനന്തരം, അവള്‍ സഞ്ചിയില്‍നിന്ന് ആ തലയെടുത്ത് അവരെ കാണിച്ചുകൊണ്ടു പറഞ്ഞു: നോക്കൂ, അസ്‌സീറിയന്‍ സൈന്യാധിപനായ ഹോളോഫര്‍ണസിന്റെ ശിരസ്‌സും മേല്‍ക്കട്ടിയും. ഇതിന്റെ കീഴിലാണ് കുടിച്ചു മത്തുപിടിച്ച് അവന്‍ ശയിച്ചത്. ഒരു സ്ത്രീയുടെ കൈയാല്‍ കര്‍ത്താവ് അവനെ വീഴ്ത്തി.

16

ഞാന്‍ പോയവഴിയില്‍ എന്നെ സംരക്ഷിച്ച കര്‍ത്താവാണേ, എന്റെ മുഖമാണ് അവനെ നാശത്തിന്റെ കെണിയില്‍ കുടുക്കിയതും പാപകരമായ പ്രവൃത്തിയാല്‍ എന്നെ മലിനയാക്കുകയോ അപമാനിക്കുകയോ ചെയ്യാന്‍ ഇടവരുത്താതിരുന്നതും.

17

ജനം അദ്ഭുതപരതന്ത്രരായി, ദൈവത്തെ കുമ്പിട്ടാരാധിച്ച്, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചു; ഞങ്ങളുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെടട്ടെ! അവിടുത്തെ ജനത്തിന്റെ ശത്രുക്കളെ ഇന്ന് അവിടുന്ന് നിന്ദ്യരാക്കി.

18

ഉസിയാ അവളോടു പറഞ്ഞു: മകളേ, ഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്ടിച്ചവനും, ശത്രുനേതാവിന്റെ തല തകര്‍ക്കാന്‍ നിന്നെ നയിച്ചവനുമായ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ!

19

ജനം ദൈവത്തിന്റെ ശക്തി അനുസ്മരിക്കുമ്പോള്‍, നീ ദൈവത്തില്‍ അര്‍പ്പിച്ച പ്രത്യാശ അവരുടെ ഹൃദയങ്ങളില്‍ നിന്നു വിട്ടുപോവുകയില്ല.

20

ഇതു നിനക്കൊരു ശാശ്വത ബഹുമതിയാകാന്‍ ദൈവം കനിയട്ടെ! അനുഗ്രഹങ്ങളാല്‍ അവിടുന്ന് നിന്നെ നിറയ്ക്കട്ടെ! എന്തെന്നാല്‍, നമ്മുടെ ദേശം അപമാനിതമായപ്പോള്‍ നീ സ്വജീവന്‍ അവഗണിച്ച്, ദൈവ സന്നിധിയില്‍ നേര്‍വഴിയിലൂടെ ചരിച്ച്, ശത്രുക്കളോടു പ്രതികാരം ചെയ്ത്, നാശത്തില്‍ നിന്ന് അതിനെ രക്ഷിച്ചു. അങ്ങനെ തന്നെ, അങ്ങനെതന്നെ! ജനം ഉദ്‌ഘോഷിച്ചു.