യൂദിത്ത് 15

അസ്‌സീറിയാക്കാരുടെ പലായനം
1

കൂടാരത്തിലിരുന്നവര്‍ അതു കേട്ടു. നടന്ന സംഭവത്തില്‍ അവര്‍ വിസ്മയഭരിതരായി.

2

അവര്‍ പേടിച്ചു വിറച്ച് ആരെയും കാത്തു നില്‍ക്കാതെ ഒരൊറ്റക്കുതിപ്പിന് മലകളിലും സമതലത്തിലും ഉള്ള എല്ലാ പാത കളിലൂടെയും ഇറങ്ങി ഓടി.

3

ബത്തൂലിയായ്ക്കു ചുറ്റുമുള്ള കുന്നുകളില്‍ പാളയമടിച്ചിരുന്നവരും പലായനം ചെയ്തു. ഇസ്രായേല്‍പടയാളികള്‍ അവരുടെമേല്‍ ചാടിവീണു.

4

ഉസിയാ ആകട്ടെ, ബത്തോമസ്തായിം, ബേബായ്, കോബാ, കോളാ എന്നിവിടങ്ങളിലേക്കും ഇസ്രായേലിന്റെ അതിര്‍ത്തികളിലേക്കും ആളുകളെ അയച്ച് സംഭവിച്ചതെന്തെന്ന് അറിയിക്കുകയും തങ്ങളുടെ ശത്രുക്കളെ ആക്രമിച്ചു നശിപ്പിക്കാന്‍ അവരെ ആവേശം കൊള്ളിക്കുകയും ചെയ്തു.

5

വാര്‍ത്ത കേട്ട ഇസ്രായേല്‍കാര്‍ ഒറ്റക്കെട്ടായി ശത്രുവിന്റെ മേല്‍ ചാടിവീഴുകയും അവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ട് കോബാവരെ പിന്തുടരുകയും ചെയ്തു. ജറുസലെമിലും മലമ്പ്രദേശത്തുമുണ്ടായിരുന്നവരും വന്നു ചേര്‍ന്നു. ശത്രുപാളയത്തിലുണ്ടായ സംഭവം അവരെയും അറിയിച്ചിരുന്നു. ഗിലെയാദിലും ഗലീലിയിലും വസിച്ചിരുന്നവര്‍ ദമാസ്‌ക്കസിനും അതിര്‍ത്തികള്‍ക്കും അപ്പുറം വരെയും ശത്രുക്കളെ കടന്നാക്രമിച്ച് വന്‍പിച്ച കൊല നടത്തി.

6

ശേഷിച്ച ബത്തൂലിയാക്കാര്‍ അസ്‌സീറിയാക്കാരുടെ പാളയം കൊള്ള ചെയ്ത് ധാരാളം മുതല്‍ കൈവശമാക്കി.

7

സംഹാരം കഴിഞ്ഞ് ഇസ്രായേല്‍ക്കാര്‍ മടങ്ങിവന്ന്, ശേഷിച്ചത് കൈവശപ്പെടുത്തി. സമതലത്തിലും മലമ്പ്രദേശത്തും ഉണ്ടായിരുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും ധാരാളം കൊള്ളമുതല്‍ ചെന്നെത്തി; അത് അത്രയധികമുണ്ടായിരുന്നു.

ഇസ്രായേല്‍ ആഹ്ലാദിക്കുന്നു
8

കര്‍ത്താവ് ഇസ്രായേലിനു ചെയ്ത നന്‍മകള്‍ക്കു സാക്ഷ്യം വഹിക്കുകയും യൂദിത്തിനെ സന്ദര്‍ശിച്ചു മംഗളമാശംസിക്കുകയും ചെയ്യാന്‍ പ്രധാനപുരോഹിതനായ യൊവാക്കിമും ജറുസലെമിലെ ഇസ്രായേല്‍ക്കാരുടെ ആലോചനാസംഘവും വന്നു.

9

അവളെ കണ്ടമാത്രയില്‍ അവര്‍ ഏകസ്വരത്തില്‍ അനുഗ്രഹാശിസ്‌സുകള്‍ വര്‍ഷിച്ചു; ജറുസലെമിന്റെ ഉന്നതിയും ഇസ്രായേലിന്റെ മഹിമയും ദേശത്തിന്റെ അഭിമാനവുമാണു നീ.

10

നീ ഒറ്റയ്ക്ക് ഇതെല്ലാം ചെയ്ത് ഇസ്രായേലിനു വലിയ നന്‍മ ചെയ്തിരിക്കുന്നു. ദൈവം അതില്‍ പ്രസാദിച്ചിരിക്കുന്നു. സര്‍വശക്തനായ കര്‍ത്താവ് നിന്നെ എന്നേക്കും അനുഗ്രഹിക്കട്ടെ! ജനക്കൂട്ടം പറഞ്ഞു: അങ്ങനെ സംഭവിക്കട്ടെ!

11

ജനം മുപ്പതു ദിവസം പാളയം കൊള്ളയടിച്ചു. അവര്‍ ഹോളോഫര്‍ണസിന്റെ കൂടാരവും വെള്ളിത്തട്ടങ്ങളും ശയ്യകളും പാത്രങ്ങളും ഗൃഹോപകരണങ്ങളും യൂദിത്തിനു നല്‍കി. അവള്‍ അവ കഴുതപ്പുറത്തു കയറ്റുകയും വണ്ടികള്‍ കൂട്ടിയിണക്കി സാധനങ്ങള്‍ അതില്‍ കൂമ്പാരം കൂട്ടുകയും ചെയ്തു.

12

അപ്പോള്‍ ഇസ്രായേലിലെ സ്ത്രീകളെല്ലാവരും കൂടെ അവളെ കാണാന്‍ എത്തി. അവര്‍ അവള്‍ക്ക് ആശിസ്‌സരുളി. ചിലര്‍ അവളുടെ മുന്‍പില്‍ നൃത്തം ചെയ്തു. അവളാകട്ടെ മരച്ചില്ലകള്‍ എടുത്ത് തന്നോടുകൂടെ ഉണ്ടായിരുന്ന ആ സ്ത്രീകള്‍ക്കു നല്‍കി.

13

അനന്തരം, അവളും കൂടെയുണ്ടായിരുന്നവരും ഒലിവിലകള്‍ കൊണ്ടു കിരീടമുണ്ടാക്കി അണിഞ്ഞു. ആ മഹിളകളുടെ മുന്‍പില്‍ നിന്നു നൃത്തം ചെയ്ത് അവരെ നയിച്ചുകൊണ്ട് അവള്‍ ജനത്തിന്റെ മുന്‍പില്‍ പോയപ്പോള്‍ ആയുധധാരികളായ ഇസ്രായേല്‍ പുരുഷന്‍മാര്‍ പൂമാലകള്‍ അണിഞ്ഞു പാട്ടുപാടിക്കൊണ്ട് അവരെ അനുഗമിച്ചു.

14

യൂദിത്ത് ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ നിന്നു കൊണ്ട് കൃതജ്ഞതാസ്‌തോത്രമാലപിച്ചു. ജനം ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി.