യൂദിത്ത് 6
ആലോചനാസംഘത്തിനു പുറത്തുണ്ടായിരുന്നവരുടെ കോലാഹലം നിലച്ചപ്പോള്‍, അസ്‌സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണസ്, ആഖിയോറിനോടും മൊവാബ്യരോടും വിദേശികളുടെ മുന്‍പില്‍വച്ചു പറഞ്ഞു:
ആഖിയോറേ, എഫ്രായിംകൂലികളേ, ഇസ്രായേല്‍ജനതയെരക്ഷിക്കാന്‍ അവരുടെ ദൈവമുള്ളതുകൊണ്ട് അവരോടു യുദ്ധത്തിനു പോകരുതെന്നു ഞങ്ങളോടു പറയാന്‍ നിങ്ങള്‍ ആരാണ്? നബുക്കദ്‌നേസറല്ലാതെ മറ്റാരാണു ദൈവം? അവന്‍ സൈന്യത്തെ അയച്ച് അവരെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും. അവരുടെ ദൈവം അവരെ രക്ഷിക്കുകയില്ല.
രാജസേവകന്‍മാരായ ഞങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അവരെ നശിപ്പിക്കും. ഞങ്ങളുടെ കുതിരപ്പടയുടെ ശക്തിയെ ചെറുത്തു നില്‍ക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല.
ഞങ്ങള്‍ അവരെ അഗ്‌നിക്കിരയാക്കും. അവരുടെ മലകള്‍ അവരുടെ രക്തം കുടിച്ചു മദിക്കും; വയലുകള്‍ അവരുടെ മൃതശരീരങ്ങള്‍ കൊണ്ടു നിറയും. ഞങ്ങളെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിവുണ്ടാവുകയില്ല. അവര്‍ നിശ്‌ശേഷം നശിക്കും. ലോകം മുഴുവന്റെയും നാഥനായ നബുക്കദ്‌നേസര്‍ രാജാവിന്റെ വചനമാണിത്. അവനാണു സംസാരിക്കുന്നത്; അവന്റെ വാക്കുകള്‍ നിഷ്ഫലമാവുകയില്ല.
എന്നാല്‍ ആഖിയോറെ, അമ്മോന്യരുടെ കൂലിക്കാരനായ നീ ഇന്നു പറഞ്ഞത് ദ്രോഹകരമാണ്. അതുകൊണ്ട് ഇന്നു മുതല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുവന്ന ഈ വംശത്തിന്റെ മേല്‍ ഞാന്‍ പ്രതികാരം ചെയ്യുന്ന ദിനംവരെ, നീ എന്റെ മുഖം ദര്‍ശിക്കുകയില്ല.
ഞാന്‍ മടങ്ങി വരുമ്പോള്‍, എന്റെ സൈന്യത്തിന്റെ വാളും എന്റെ ഭൃത്യന്‍മാരുടെ കുന്തവും ഏറ്റു ശരീരം പിളര്‍ന്ന് നീ അവരുടെ വ്രണിതരുടെകൂടെ വീഴും.
ഇപ്പോള്‍ എന്റെ അടിമകള്‍ നിന്നെ ആ മലമ്പ്രദേശത്ത്, പാതകളുടെ സമീപമുള്ള നഗരങ്ങളിലൊന്നില്‍ പാര്‍പ്പിക്കാന്‍ പോവുകയാണ്.
അവരോടൊപ്പം നശിക്കുന്നതുവരെ നീ മരിക്കുകയില്ല.
അവര്‍ പിടിക്കപ്പെടുകയില്ലെന്ന് സത്യമായും വിശ്വസിക്കുന്നെങ്കില്‍, നീ മുഖം താഴ്ത്തിയിരിക്കുന്നതെന്തിന്? ഞാനാണു പറഞ്ഞത്; എന്റെ വാക്കുകളിലൊന്നുപോലും പാഴാവുകയില്ല.
അനന്തരം, ആഖിയോറിനെ പിടിച്ചുകൊണ്ടുപോയി ബത്തൂലിയായിലെ ഇസ്രായേല്‍ജനത്തെ ഏല്‍പിക്കാന്‍ ഹോളോഫര്‍ണസ് പാളയത്തില്‍ തന്റെ പരിചാരകരായ അടിമകളോട് ആജ്ഞാപിച്ചു.
അവര്‍ അവനെ പാളയത്തില്‍നിന്നു സമതലത്തിലേക്കു കൊണ്ടുപോയി, അവിടെ നിന്ന് അവര്‍ മലനാട്ടിലേക്കു കയറി, ബത്തൂലിയായുടെ താഴ്‌വരകളിലെ അരുവികള്‍ക്കരികേ എത്തി.
നഗരവാസികള്‍ അവരെ കണ്ടയുടനെ ആയുധങ്ങള്‍ കൈയിലെടുത്ത് ഓടി കുന്നിന്‍മുകളിലെത്തി. കവിണക്കാര്‍ കല്ലുകള്‍ എറിഞ്ഞ്, അവര്‍ മുകളിലേക്കു കടക്കാതെ തടഞ്ഞു.
എങ്കിലും അവര്‍ മലഞ്ചരിവില്‍ സുരക്ഷിതസ്ഥാനത്ത് എത്തി. ആഖിയോറിനെ ബന്ധിച്ച് കുന്നിന്റെ അടിവാരത്തില്‍ ഉപേക്ഷിച്ചിട്ട് യജമാനസന്നിധിയിലേക്ക് അവര്‍ മടങ്ങി.
ഇസ്രായേല്‍ജനം നഗരത്തില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ അവനെ കണ്ടു. അവര്‍ അവന്റെ കെട്ടുകള്‍ അഴിച്ച് ബത്തൂലിയായില്‍ കൊണ്ടുവന്ന് നഗരത്തിലെ നീതിപീഠത്തിനു മുന്‍പില്‍ നിര്‍ത്തി.
ശിമയോന്‍ ഗോത്രജനായ മിക്കായുടെ പുത്രന്‍ ഉസിയാ, ഗൊത്തോനിയേലിന്റെ പുത്രന്‍ കാബ്രിസ്, മെല്‍ക്കിയേലിന്റെ പുത്രന്‍ കാര്‍മിസ് എന്നിവരായിരുന്നു അക്കാലത്തെ നീതിപാലകന്‍മാര്‍.
അവര്‍ നഗരത്തിലെ ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി. അവരുടെ യുവാക്കളും സ്ത്രീകളും സഭയില്‍ ഓടിയെത്തി. ആഖിയോര്‍ ജനമധ്യത്തിലേക്ക് ആനയിക്കപ്പെട്ടു. സംഭവിച്ചതെന്തെന്ന് ഉസിയാ അവനോട് ആരാഞ്ഞു.
ഹോളോഫര്‍ണസിന്റെ സദസ്‌സില്‍ നടന്നതും, അസ്‌സീറിയന്‍ നേതാക്കന്‍മാരുടെ മുന്‍പില്‍ താന്‍ പറഞ്ഞതും, ഇസ്രായേല്‍ ഭവനത്തിനെതിരേ അങ്ങേയറ്റം ധിക്കാരത്തോടെ ഹോളോഫര്‍ണസ് ജല്‍പിച്ചതുമായ കാര്യങ്ങള്‍ അവന്‍ വെളിപ്പെടുത്തി.
അപ്പോള്‍ ജനം ദൈവത്തെ സാഷ്ടാംഗം നമസ്‌കരിച്ച് ആരാധിച്ചു. അവര്‍ അവിടുത്തോടു നിലവിളിച്ചപേക്ഷിച്ചു:
സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവേ, അവരുടെ അഹങ്കാരം കാണണമേ! ഞങ്ങളുടെ ജനത്തിന് ഏല്‍ക്കുന്ന അപമാനമോര്‍ത്ത് അവിടുന്ന് കരുണകാണിക്കണമേ! അവിടുത്തെ സമര്‍പ്പിതജനതയെ കടാക്ഷിക്കണമേ!
അവര്‍ ആഖിയോറിനെ ആശ്വസിപ്പിക്കുകയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
ഉസിയാ അവനെ സദസ്‌സില്‍ നിന്നു തന്റെ ഭവനത്തിലേക്കു കൊണ്ടുപോവുകയും ശ്രേഷ്ഠന്‍മാര്‍ക്ക് ഒരു വിരുന്നു നല്‍കുകയും ചെയ്തു. തങ്ങളെ സഹായിക്കണമേ എന്ന് അവര്‍ രാത്രി മുഴുവന്‍ ഇസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.