മിക്കാ 1

സമരിയായ്‌ക്കെതിരേ ആരോപണം
1

മൊരേഷെത്തുകാരനായ മിക്കായ്ക്ക് യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കന്‍മാരുടെ നാളുകളില്‍ കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദര്‍ശനത്തിലാണ് ഇതു ലഭിച്ചത്.

2

ജനതകളേ, കേള്‍ക്കുവിന്‍. ഭൂമിയും അതിലുള്ള സമസ്തവും ശ്രദ്ധിക്കട്ടെ! ദൈവമായ കര്‍ത്താവ്, തന്റെ വിശുദ്ധഭവനത്തില്‍നിന്നു നിങ്ങള്‍ക്കെതിരേ സാക്ഷ്യം വഹിക്കട്ടെ!

3

കര്‍ത്താവ് തന്റെ വിശുദ്ധ സ്ഥലത്തുനിന്നു പുറപ്പെടുന്നു. ഭൂമിയിലെ പൂജാഗിരികള്‍ ചവിട്ടിമെതിക്കാന്‍ ഇറങ്ങിവരുന്നു.

4

അഗ്‌നിയുടെ മുന്‍പില്‍ മെഴുകുപോലെയും കിഴുക്കാംതൂക്കിലൂടെ പ്രവഹിക്കുന്ന ജലംപോലെയും അവിടുത്തെ കാല്‍ച്ചുവട്ടില്‍ പര്‍വതങ്ങള്‍ ഉരുകും; താഴ്‌വരകള്‍ പിളരും.

5

യാക്കോബിന്റെ അതിക്രമവും ഇസ്രായേല്‍ഭവനത്തിന്റെ പാപവുമാണ് ഇതിനു കാരണം. എന്താണ് യാക്കോബിന്റെ അതിക്രമം? അത് സമരിയാ അല്ലേ? എന്താണ്‌യൂദാഭവനത്തിന്റെ പാപം? അത് ജറുസലെം അല്ലേ?

6

അതിനാല്‍, ഞാന്‍ സമരിയായെ വെളിമ്പ്രദേശത്തെ കൂനയാക്കും. മുന്തിരി കൃഷിചെയ്യാനുള്ള സ്ഥലംതന്നെ. അവളുടെ കല്ലുകള്‍ ഞാന്‍ താഴ്‌വരയിലേക്കു വലിച്ചെ റിയും. അവളുടെ അസ്തിവാരങ്ങള്‍ ഞാന്‍ അനാവൃതമാക്കും.

7

അവളുടെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കും. അവളുടെ വേതനം അഗ്‌നിയില്‍ ദഹിപ്പിക്കും; ബിംബങ്ങള്‍ നശിപ്പിക്കും. വേശ്യയുടെ വേതനംവഴിയാണ് അവള്‍ അവ സമ്പാദിച്ചത്. വേശ്യയുടെ വേതനമായി അതു തിരിച്ചുകൊടുക്കും.

ജറുസലെമിനെക്കുറിച്ചു വിലാപം
8

ഇതോര്‍ത്തു ഞാന്‍ ദുഃഖിച്ചു കരയും; നഗ്‌നനും നിഷ്പാദുകനുമായി ഞാന്‍ നടക്കും. കുറുനരികളെപ്പോലെ ഞാന്‍ നിലവിളിക്കും. ഒട്ടകപ്പക്ഷികളെപ്പോലെ ഞാന്‍ വിലപിക്കും.

9

എന്തെന്നാല്‍, അവളുടെ മുറിവുകള്‍ ഒരിക്കലും സുഖപ്പെടാത്തതാണ്. അത് യൂദാവരെ, എന്റെ ജനത്തിന്റെ കവാടമായ ജറുസലെംവരെ, എത്തിയിരിക്കുന്നു.

10

ഗത്ത് നിവാസികളോടു നിങ്ങള്‍ ഇതു പറയരുത്; കരയുകയും അരുത്. ബേത്‌ലെയാഫ്രായിലെ പൊടിമണ്ണില്‍ വീണുരുളുക.

11

ഷാഫീര്‍നിവാസികളേ, നഗ്‌നരും ലജ്ജിതരുമായി കടന്നുപോകുവിന്‍. സാനാന്‍നിവാസികള്‍ പുറത്തുവരുന്നില്ല. ബേത്ഏസലില്‍നിന്നുള്ള വിലാപം നിന്നെ നിരാലംബയാക്കും.

12

കര്‍ത്താവ് അയച്ച അനര്‍ഥം ജറുസലെമിന്റെ കവാടത്തില്‍ എത്തിയതിനാല്‍ മാരോത്തുനിവാസികള്‍ ഉത്കണ്ഠാഭരിതരാണ്.

13

ലാഖിഷ്‌നിവാസികളേ, രഥത്തില്‍ കുതിരകളെ പൂട്ടുവിന്‍. സീയോന്‍ പുത്രിയുടെ പാപത്തിനു കാരണം നിങ്ങളാണ്. ഇസ്രായേലിന്റെ അപരാധങ്ങള്‍ നിങ്ങള്‍ ആ വര്‍ത്തിച്ചു.

14

അതിനാല്‍, മൊറേഷത്ഗത്തിനു വിടനല്‍കുവിന്‍. അക്‌സീബുഭവനങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരെ നിരാശരാക്കും.

15

മരേഷാനിവാസികളേ, നിങ്ങളെ കീഴടക്കാന്‍ ഒരുവനെ വീണ്ടും ഞാന്‍ കൊണ്ടുവരും. ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാം ഗുഹയില്‍ ഒളിക്കും.

16

നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെപ്രതി ശിരസ്‌സ് മുണ്ഡനം ചെയ്യുവിന്‍; അവര്‍ നാടുകടത്തപ്പെടും. അതിനാല്‍, കഴുകനെപ്പോലെ നിങ്ങളുടെ ശിര സ്‌സ് കഷണ്ടിയാക്കുവിന്‍.